ADVERTISEMENT

രാജ്യവും ലോകവും നാൾക്കുനാൾ വളരുന്നുണ്ടെങ്കിലും ഇപ്പോഴും വിശന്നിരിക്കുന്ന അസംഖ്യം ജനങ്ങൾ ഈ ഭൂമിയിലുണ്ട്. ഭക്ഷണം ഏതൊരു ജീവന്റെയും അടിസ്ഥാനമായിട്ടു പോലും ഒരു നേരത്തെ അന്നം പോലും കിട്ടാക്കനിയാകുന്നവർ ലക്ഷക്കണക്കിനാണ്. ലോകത്തിലെ 800 ദശലക്ഷത്തോളം വരുന്ന ആളുകൾക്ക് കഴിക്കാൻ വേണ്ടത്ര ഭക്ഷണം ലഭിക്കുന്നില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എല്ലാ മേഖലയിലും പുരോഗതി കൈവരിക്കുമ്പോഴും ലോകത്തിന്റെ വിശപ്പു മാറ്റാനാകാത്ത ഈയൊരു സാഹചര്യത്തിന് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ആഗോള സംഘടനയായ ഹംഗർ പ്രൊജക്റ്റ് 2011ൽ വിശപ്പുദിനം ആചരിച്ചു തുടങ്ങിയത്. എല്ലാവർഷവും മേയ് 28നാണ് ആഗോള വിശപ്പു ദിനം. ദാരിദ്ര്യവും വിശപ്പും അകറ്റാൻ സുസ്ഥിരതയിൽ ഊന്നിയ പരിഹാരങ്ങൾ കണ്ടെത്തുക എന്നതാണ് ഈ ദിനത്തിലൂടെ ലക്ഷ്യമാക്കുന്നത്.

2023ലെ ഗ്ലോബൽ ഹംഗർ ഇൻഡക്സ് അനുസരിച്ച് 125 രാജ്യങ്ങളിൽ ഇന്ത്യ 111–ാം സ്ഥാനത്താണ്. പോഷകാഹാരക്കുറവ്, കുട്ടികളുടെ വളർച്ചാ മുരടിപ്പ്, വളർച്ചയ്ക്ക് അനുസരിച്ച് ശരീരഭാരമില്ലായ്മ, ശിശുമരണനിരക്ക് എന്നിവയുൾപ്പെടെ വിശപ്പിന്റെ വ്യത്യസ്ത തലങ്ങൾ ഉൾക്കൊള്ളുന്ന നാലു സൂചകങ്ങൾ സംയോജിപ്പിക്കുന്ന ഒരു ഫോർമുലയെ അടിസ്ഥാനമാക്കിയാണ് ആഗോള വിശപ്പ് സൂചികയിലെ സ്കോർ തീരുമാനിക്കുന്നത്. 28.7 ആണ് സൂചികയിൽ ഇന്ത്യയുടെ സ്കോർ. ഇതോടെ പട്ടികയിൽ ഗുരുതര വിഭാഗത്തിൽ ഇന്ത്യ ഉൾപ്പെടുകയും ചെയ്തു. തെക്കനേഷ്യയും ആഫ്രിക്കയും സഹാറയ്ക്ക് തെക്കുള്ള രാജ്യങ്ങളുമാണ് വിശപ്പ് സൂചികയില്‍ ഏറ്റവും പിന്നിലുള്ളത്. 

Representative Image. Photo By: Riccardo Mayer/www.shutterstock.com
Representative Image. Photo By: Riccardo Mayer/www.shutterstock.com

2015 ൽ 29.2 ആയിരുന്നു ഇന്ത്യയുടെ സ്കോർ. അതിൽ നിന്നും 0.5 പോയിന്റുകളുടെ പുരോഗതി മാത്രമേ ഇക്കാലയളവിനുള്ളിൽ രാജ്യത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളൂ. എന്നാൽ, ഇത് ഇന്ത്യയുടെ മാത്രം കാര്യമല്ല. വിശപ്പ് സൂചികയുടെ കാര്യത്തിൽ ആഗോളതലത്തിൽ നിലനിൽക്കുന്ന ട്രെൻഡും ഇതുതന്നെയാണ്. 2015 ൽ ലോകത്തിന്റെ ആകെയുള്ള വിശപ്പ് സൂചികയിലെ സ്കോർ 19.1 ആയിരുന്നു. 2023 എത്തിയപ്പോഴും ഏതാനും പോയിന്റുകളുടെ മാത്രം വ്യത്യാസത്തിൽ 18.3 ൽ എത്താനേ സാധിച്ചിട്ടുള്ളൂ. ഇതു മാത്രമല്ല പോഷകാഹാര കുറവ് നേരിടുന്ന ആഗോള ജനസംഖ്യാ ശതമാനം  2017 നും 2022 നും ഇടയിലുള്ള കാലയളവിൽ വർധിക്കുകയും ചെയ്തിട്ടുണ്ട്. 2017ൽ 7.5 ശതമാനം ആയിരുന്നെങ്കിൽ 2022ൽ അത് 9.2 ശതമാനത്തിൽ എത്തി. 

പട്ടിണി മരണങ്ങളുടെ കാര്യത്തിലും കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യ പിന്നിലായിരുന്നില്ല. റൈറ്റ് ടു ഫുഡ് ക്യാമ്പയിനിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം 2015 നും 2020 നും ഇടയ്ക്ക് ഒൻപത് സംസ്ഥാനങ്ങളിൽ നിന്നായി 99 പട്ടിണി മരണങ്ങളാണ് റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ തന്നെ 33 മരണങ്ങൾ ജാർഖണ്ഡിൽ മാത്രം സംഭവിക്കുകയും ചെയ്തു. 2017 ലെ ദേശീയ ആരോഗ്യ സർവേ പ്രകാരം ഇന്ത്യയിലെ 19 കോടിയോളം വരുന്ന ജനങ്ങൾ അത്താഴത്തിന് വകയില്ലാതെ വിശന്നുറങ്ങുന്നവരാണ്. അഞ്ചു വയസ്സിൽ താഴെയുള്ള 4500 ഓളം കുഞ്ഞുങ്ങൾ പട്ടിണിയും പോഷകാഹാരക്കുറവും മൂലം പ്രതിദിനം രാജ്യത്ത് മരിക്കുകയും ചെയ്യുന്നുണ്ട്. വളര്‍ച്ചയ്ക്കനുസരിച്ചുള്ള ശരീരഭാരമില്ലാത്ത കുട്ടികള്‍ ലോകത്ത് ഏറ്റവുമധികമുള്ളത് ഇന്ത്യയിൽ ആണെന്ന് 2023 ലെ  റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.

ഭരണകൂടങ്ങൾ വിഭാവനം ചെയ്യുന്ന ഭക്ഷ്യ സ്കീമുകൾ പലവിധ കാരണങ്ങളാൽ ജനങ്ങൾക്ക് ലഭ്യമാകാത്തത് സാഹചര്യത്തിന്റെ തീവ്രത വർധിപ്പിക്കുന്നുണ്ട്. ഇത്തരം സംവിധാനങ്ങൾ ഗോത്ര വിഭാഗക്കാർക്കിടയിലേക്ക് ഇനിയും എത്തിച്ചേരാത്തതും പ്രാധാന്യമർഹിക്കുന്ന വിഷയമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com