ADVERTISEMENT

നാം അടുത്തിടെ അനുഭവിച്ചറിഞ്ഞ പ്രളയം ഉണ്ടായത് 2018 ലാണ്. എന്നാൽ ഇന്നേക്ക് 100 വർഷം മുൻപ് 1924ൽ വലിയ പ്രളയം സംസ്ഥാനത്തുണ്ടായി. 1099 എന്ന മലയാള മാസത്തെ ഓർമിപ്പിച്ചുകൊണ്ട് 99ലെ വെള്ളപ്പൊക്കം എന്നാണ് എല്ലാവരും പറയുന്നത്. ആ കാലയളവിൽ മലനിരകളിലുണ്ടായ മഴയുടെ ദുരിതങ്ങൾ കുട്ടനാട് വരെ വ്യാപിച്ചതായി തകഴിയുടെ കയർ എന്ന നോവൽ സാക്ഷ്യപ്പെടുത്തുന്നു. കൃത്യം 100 വർഷമാകുന്ന 2024ൽ വീണ്ടും പ്രളയം ഉണ്ടാകുമോയെന്ന ആശങ്ക വിവിധ കോണുകളിലുണ്ട്. ഇങ്ങനെ ചിന്തിക്കുന്നതിൽ സാമാന്യയുക്തിയുടെ അംശമുണ്ട്. പക്ഷേ കൃത്യവും സമഗ്രവും ശാസ്ത്രീയവുമായി പറയാനാവില്ല. പ്രകൃതിയുടെ ഒരുക്കങ്ങൾക്ക് 100 മുതൽ 500 ഉം ആയിരവും വർഷങ്ങളൊക്കെ എടുക്കാം. ഒരു പ്രതിഭാസവും അവയുടെ ദുരന്തങ്ങളും ഒക്കെ കഴിഞ്ഞാൽ ചിലപ്പോൾ വർഷങ്ങൾ കൊണ്ട് മാത്രമേ വീണ്ടും ആവർത്തിക്കുകയുള്ളൂ. എന്തായാലും 1924ലെ പ്രളയം കഴിഞ്ഞ 100 ആണ്ട് തികയുന്ന 2024ലെ മഴക്കാലം കഴിയാൻ ഇനിയും സമയമുണ്ട്. അതുകൊണ്ടു തന്നെ ഇതിലൊക്കെ ഒരു കൗതുകം ഒളിഞ്ഞിരിപ്പുണ്ട്.

1924 ജൂലൈ ഓഗസ്റ്റ് മാസങ്ങളിലാണ് പ്രളയത്തിന് ആവശ്യമായ മഴ പെയ്തത്. ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് 20 വരെയുള്ള കണക്കുകൾ നോക്കുമ്പോൾ 1924 സംസ്ഥാനത്ത് 3050.8 മില്ലിമീറ്റർ മഴ ലഭിച്ചു. നമ്മുടെ വാർഷികമഴ 3000 മില്ലിമീറ്ററാണെന്നതും ഓർക്കുക. ജൂലൈ മാസത്തിലാണ് 1924 പ്രളയം ഉണ്ടായത്. ജൂണിൽ പെയ്ത നല്ല മഴയും കാരണമായേക്കാം. ജൂലൈ 15 മുതൽ 20 വരെയുള്ള അഞ്ചു ദിവസം കൊണ്ട് 591.3 മില്ലിമീറ്റർ മഴ ലഭിച്ചു. ജൂലൈ ഒന്നു മുതൽ ജൂലൈ 31 വരെ നോക്കിയാൽ 1522.8 മില്ലിമീറ്റർ മഴ കിട്ടി. 1924 ജൂലൈ 16, 17,18 ദിവസങ്ങളിൽ തുടർച്ചയായി പെയ്ത മഴയാണ് വില്ലനായത്. മൂന്നുദിവസം കൊണ്ട് 372.8 മില്ലിമീറ്റർ മഴ പെയ്തിറങ്ങി. മുൻപ് നല്ല തോതിൽ മഴ പെയ്തിരുന്ന ഡാമുകളിലും മണ്ണിലും ധാരാളം മഴവെള്ളം ഉണ്ടായിരുന്നു. അതോടൊപ്പം പുതിയ മഴ കൂടിയായപ്പോൾ പ്രശ്നം സങ്കീർണ്ണമായി. 1924ലെ പ്രളയത്തിന്റെ ആഘാതത്തെയും ദുരന്തങ്ങളെയും കുറിച്ച് പരിമിതമായ അറിവുകൾ മാത്രമേ മുന്നിലുള്ളൂ. കാലാവസ്ഥ പ്രവചനവും ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ചയും തുലോം കുറവായിരുന്നു. 

99ലെ പ്രളയത്തിനു മുൻപുള്ള മൂന്നാർ. ചിത്രകാരന്റെ ഭാവനയിൽ
99ലെ പ്രളയത്തിനു മുൻപുള്ള മൂന്നാർ. ചിത്രകാരന്റെ ഭാവനയിൽ

1924ലെ വെള്ളപ്പൊക്കത്തിൽ ഏറെ ദുരിതം നേരിട്ടത് ഇടുക്കി ജില്ലയായിരുന്നു. മൂന്നാർ പട്ടണം ഒന്നാകെ മഴയിൽ ഒലിച്ചുപോയി. ബ്രിട്ടീഷുകാരുടെ കാലത്ത് മൂന്നാറിൽ നിന്നും തമിഴ്നാട്ടിലെ ബോഡി നായ്ക്കൂറിലേക്ക് കുരുമുളകും മറ്റു ചരക്കുകളും കൊണ്ടുപോകാനും വിനോദ സഞ്ചാരത്തിനുമായി സിംഗിൾ ലൈൻ റെയിൽവേ പാതയുണ്ടായിരുന്നു. കണ്ടല റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെ വെള്ളപ്പൊക്കത്തിൽ തകർന്നു, റോഡുകളെല്ലാം നശിച്ചു. ദേശീയപാതകളിലുൾപ്പെടെ മഴ വെള്ളം നിറഞ്ഞു. വലിയ നാശനഷ്ടമാണ് 1924ലെ വെള്ളപ്പൊക്കം ഉണ്ടാക്കിയത്.

ഇതിനിടയ്ക്ക് പല പ്രളയങ്ങളും കേരളം സാക്ഷ്യം വഹിച്ചു. എല്ലാത്തിന്റെയും സ്വഭാവം രീതിയിൽ മാറ്റംവന്നിരിക്കുന്നു. മാത്രമല്ല, കാലയളവും വ്യത്യസ്തമാണ്. 2018 ഓഗസ്റ്റ് മാസത്തിലെ മഴയാണ് പ്രളയം സൃഷ്ടിച്ചത്.1924നെ അപേക്ഷിച്ചു നോക്കുമ്പോൾ സംസ്ഥാനത്തെ സ്വാഭാവിക വനങ്ങൾ, വയലുകൾ, തണ്ണീർത്തടങ്ങൾ, കാവുകൾ എന്നിവയുടെ വിസ്തൃതിയിൽ വലിയ കുറവുണ്ടായിട്ടുണ്ട്. അതുപോലെ പ്രളയ തടങ്ങളിലും (Food Plains) വ്യാപകമായ നിർമിതികളും കയ്യേറ്റവുമുണ്ടായിട്ടുണ്ട്. ഭൂവിനിയോഗത്തിലും നിർമാണ രീതികളിലുണ്ടായ മാറ്റവും പ്രളയ സാഹചര്യത്തെ വർധിപ്പിക്കുന്നതാണ്. രണ്ടോ മൂന്നോ ദിവസം തുടർച്ചയായി മഴപെയ്താൽ അവയെ ഉൾക്കൊള്ളുവാൻ നമ്മുടെ നീരൊഴുക്ക് വ്യവസ്ഥയ്ക്ക് (Drainage Systems) കഴിയുന്നില്ല. നീരൊഴുക്കുകളിലെ മാലിന്യം കൂടിയാകുമ്പോൾ സ്വച്ഛമായ നീരൊഴുക്ക് തടസ്സപ്പെടുന്നത് പ്രശ്നമാണ്.

1908 മുതൽ മൂന്നാർ മലനിരകളിലൂടെ ഓടിയിരുന്ന തീവണ്ടി.
1908 മുതൽ മൂന്നാർ മലനിരകളിലൂടെ ഓടിയിരുന്ന തീവണ്ടി.

ഇക്കഴിഞ്ഞ മാസങ്ങളിൽ കടൽ ഉൾപ്പെടെ നന്നായി ചൂടായിട്ടുണ്ട്. സ്വാഭാവികമായും നീരാവിയുടെ തോതും കൂടുതലായിരുന്നു. ലാനിനോ പ്രതിഭാസം ഉണ്ടായാൽ നല്ല മഴ ലഭിക്കാമെന്നാണ് നിഗമനങ്ങൾ. എന്തായാലും ഇക്കഴിഞ്ഞ ദിവസങ്ങളിൽ മഴയിൽ കുറവുണ്ടായതുകൊണ്ട് തൊട്ടടുത്ത ദിവസങ്ങളിൽ നല്ല മഴയായാലും അതിനെ ഉൾക്കൊള്ളുവാൻ ഡാമുകൾക്ക് മണ്ണിനും കഴിയും. എന്നാൽ ഇതുവരെ പെയ്യാതിരുന്ന മഴ ഒന്നിച്ച് വന്നാൽ കളിയും കഥയും മാറും. ഇനി ജൂലൈ - ഓഗസ്റ്റ് മാസങ്ങളിൽ ലഭിക്കേണ്ട ശരാശരി മഴയിൽ കുറവുണ്ടാകുമോ എന്നതും കൗതുകമുണർത്തുന്ന കാര്യമാണ്. 

2018ലെ പ്രളയത്തിൽ പാലക്കാട് ഒലവക്കോട് വെള്ളം കയറിയപ്പോൾ. (ഫയൽ ചിത്രം∙മനോരമ)
2018ലെ പ്രളയത്തിൽ പാലക്കാട് ഒലവക്കോട് വെള്ളം കയറിയപ്പോൾ. (ഫയൽ ചിത്രം∙മനോരമ)

മഴയുടെ സ്ഥലകാല ഭേദമാണ് പുതിയ വെല്ലുവിളി. കുറഞ്ഞസമയം കൊണ്ട് ചെറിയ പ്രദേശങ്ങളിൽ വലിയ മഴ എന്നതാണ് പുതിയ രീതി. അതിതീവ്രമഴ തുടർച്ചയായി വന്നാൽ പ്രളയം തന്നെയാകും. ഇപ്പോൾ ജൂലൈ പകുതിയാകുമ്പോഴും വർദ്ധിച്ച മഴ ലഭിക്കുന്നില്ല. ഇനിയും ഈ മാസത്തിലെ ബാക്കി ദിനങ്ങളും ഓഗസ്റ്റ് മാസവും മുന്നിലുണ്ട്. സെപ്റ്റംബറിലേക്ക് വലിയ മഴ നീളാറില്ല. ജൂലൈ മാസത്തിൽ ശക്തമായി മഴ ലഭിച്ചാൽ ഓഗസ്റ്റ് മാസം സൂക്ഷിക്കേണ്ടിവരും. ഒരു സമയത്ത് പെയ്യുന്ന മഴയല്ല പലപ്പോഴും പ്രശ്നമാകു ന്നത്. ചെറിയതോതിൽ മഴ വന്ന് മണ്ണും പ്രദേശങ്ങളും ജലഭൂരിതമായി (saturated) കിടക്കുമ്പോൾ പുതിയ മഴ തീവ്രമായി വന്നാൽ പ്രശ്നം ഗുരുതരമാകും. 

സമഗ്രവും ശാസ്ത്രീയവും പ്രാദേശികവുമായ മഴവെള്ള സംഭരണ, കൃത്രിമ ഭൂജല പരിപോഷണ മാർഗങ്ങളിലൂടെ ഒരു പരിധിവരെ വർദ്ധിച്ച മഴയെ കരുതാനാകുന്നതാണ്. പ്രദേശങ്ങളിലെ നീരൊഴുക്ക് തടസ്സപ്പെടുത്താതെയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിലൂടെ അധിക ജലത്തെ ഒരേസമയം ഉൾക്കൊള്ളാനാവും. കേരളത്തിലെ പശ്ചിമഘട്ടങ്ങളിലെ മഴയിലെ കുറവ് പഠനവിധേയമാക്കേണ്ടതാണ്. വയനാട്, ഇടുക്കി ജില്ലകളിലെ സ്വാഭാവികമഴ രീതികളിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. തെക്കുനിന്ന് വടക്കോട്ടും പടിഞ്ഞാറ് നിന്ന് കിഴക്കോട്ടും പോകുമ്പോഴായിരുന്നു മഴ വലിയതോതിൽ ലഭിച്ചിരുന്നത്. എന്നാൽ ആ രീതിയാകെ മാറുകയാണ്. തെക്കൻ ജില്ലകളിലും തീരദേശങ്ങളിലും വലിയ മഴയെന്ന നിലയിൽ പ്രകൃതിയിൽ വ്യത്യാസം ഉണ്ടാവുകയാണ്. 

(1) 1924 ലെ വെള്ളപ്പൊക്കത്തിൽ മുങ്ങിയ മൂന്നാർ സപ്ലൈ അസോസിയേഷൻ (2) 1924 ലെ വെള്ളപ്പൊക്കത്തിൽ മുങ്ങിയ മൂന്നാർ
(1) 1924 ലെ വെള്ളപ്പൊക്കത്തിൽ മുങ്ങിയ മൂന്നാർ സപ്ലൈ അസോസിയേഷൻ (2) 1924 ലെ വെള്ളപ്പൊക്കത്തിൽ മുങ്ങിയ മൂന്നാർ

പ്രകൃതി എന്തൊക്കെയാണ് ഒളിപ്പിച്ചിരിക്കുന്നുവെന്ന് ആർക്കും പറയാനാകില്ല. 1924ന്റെ തനിയാവർത്തനം 2024ൽ ഉണ്ടാകുമോ? അതോ, അതാണോ 2018ൽ വന്നുപോയത്? പ്രകൃതിയിലെ മാറ്റത്തിന്റെ ഭാഗമായുണ്ടാകുന്ന വെല്ലുവിളികൾ നേരിടുക എന്നത് മാത്രമേ നമുക്ക് മുന്നിലുള്ളൂ...

English Summary:

Can History Repeat? Unraveling the Flood of 1924 and What It Means for 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com