ADVERTISEMENT

നടി പ്രിയങ്ക ചോപ്രയുടെ ഇൻസ്റ്റഗ്രാം പേജിൽ കഴിഞ്ഞദിവസം ക്യൂട്ട് അതിഥിയെത്തി. ഓസ്ട്രേലിയയിലെ ഒരു ‌‌‌കൊയാല !. മറ്റൊരു അദ്ഭുതം കൂടിയുണ്ടായിരുന്നു. ആ കൊയാലയുടെ പേരും പ്രിയങ്കയെന്നായിരുന്നു. ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിലുള്ള പാര‍ഡൈസ് കൺട്രി എന്ന മൃഗസംരക്ഷണ കേന്ദ്രത്തിലെത്തിയതായിരുന്നു പ്രിയങ്ക. തന്റെ പുതിയ ഹോളിവു‍ഡ് ചിത്രമായ ബ്ലഫിന്റെ ഷൂട്ടിങ്ങിനു വന്നപ്പോഴാണ് കൊയാലയെ കണ്ടത്. 

പരിസ്ഥിതി സംരക്ഷണത്തിൽ പ്രിയങ്ക ചോപ്രയെടുക്കുന്ന പ്രവർത്തനങ്ങൾ കൂടി കണക്കിലെടുത്താണ് ഈ കൊയാലയ്ക്ക് ആ പേര് നൽകിയതത്രേ. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ശക്തമായ ക്യാംപെയ്നുകളിൽ പ്രിയങ്ക പങ്കെടുത്തിരുന്നു. പ്രശസ്ത ഹോളിവുഡ് നടൻ ക്രിസ് ഹെംസ്‌വർത്തിനൊപ്പമുള്ള ക്യാംപെയ്ൻ ശ്രദ്ധനേടുകയും ചെയ്തു.

കംഗാരു പോലെ തന്നെ ഓസ്ട്രേലിയയുടെ പ്രതീകമായി മാറിയ ജീവികളാണു കൊയാലകൾ. സസ്തനികളായ ഇവയുടെ ജീവിത കാലാവധി 20 വർഷമാണ്.ഓസ്ട്രേലിയയിലെ പല ജീവികളെയും പോലെ മാർസൂപ്പിയൽ അഥവാ സഞ്ചിമൃഗങ്ങൾ എന്ന വിഭാഗത്തിൽ പെടുന്നവയാണ് ഇവ. കണ്ടാൽ രോമാവൃതമായ ഓമനത്തമുള്ള രൂപമാണ് ഇവയുടേത്. തീരെ ചെറിയ തലച്ചോറുള്ള ജീവികളാണ് ഇവ.

ലോകത്തിലെ ഏറ്റവും കുഴിമടിയൻ ജീവിയേതാണെന്നു ചോദിച്ചാൽ പല ജന്തുവിദഗ്ധരും ആദ്യം പറയുന്നത് ഇവരെയായിരിക്കും. ദിവസത്തിൽ 18 മുതൽ 22 മണിക്കൂർ വരെയാണ് ഇവ ഉറങ്ങുന്നത്. ഉണർന്നിരിക്കുന്ന ചുരുക്കം മണിക്കൂറുകൾ ഭക്ഷണം കഴിക്കാൻ വിനിയോഗിക്കുന്നു. തെക്കുകിഴക്കൻ, കിഴക്കൻ ഓസ്ട്രേലിയയിൽ സമൃദ്ധമായി യൂക്കാലി മരങ്ങൾ വളരുന്ന കാടുകളാണു കൊയാലകളുടെ പ്രധാന താമസ സ്ഥലം. യൂക്കാലി മരക്കൊമ്പുകളിൽ താമസിക്കുന്ന കൊയാലകളുടെ സ്ഥിരം ഭക്ഷണം യൂക്കാലി മരത്തിലെ ഇലകളാണ്.ഒരു കിലോ വരെ ഇലകൾ കൊയാല ഒറ്റദിവസം അകത്താക്കും. യൂക്കാലിയിലകൾ ദഹിക്കാൻ പാടുള്ളതും പോഷകങ്ങൾ കുറഞ്ഞവയുമാണ്. ഇവയെ ദഹിപ്പിക്കാനായി ഒരുപാടു പണിയെടുക്കേണ്ടിവരും കൊയാലകളുടെ ദഹനവ്യവസ്ഥയ്ക്ക്. ഇതുമൂലമാണ് കൊയാലകൾ അധികം സമയവും കിടന്നുറങ്ങുന്നത്. ഇതിനാൽ തന്നെ താൻ താമസിക്കുന്ന മരം വിട്ട് അധികദൂരത്തേക്കൊന്നും പോകാൻ ഇവയ്ക്ക് താൽപര്യമില്ല.

ഒരടി വരെ പൊക്കവും 14 കിലോ വരെ ഭാരവും എത്തുന്ന കൊയാലകൾ സാമൂഹികമായ വ്യവസ്ഥ പിന്തുടരുന്ന ജീവികളല്ല. ഒറ്റയ്ക്കു ജീവിക്കാൻ താൽപര്യപ്പെടുന്ന ഇവ പലപ്പോഴും മരങ്ങളിൽ തങ്ങളുടെ ആവാസസ്ഥാനം കൃത്യമായി അടയാളപ്പെടുത്തി വയ്ക്കും. മനുഷ്യരുടെ ആക്രമണം കൊയാല ഒരുപാടു നേരിട്ടുണ്ട്. കൊളോണിയൽ കാലഘട്ടം മുതൽ തന്നെ രോമമാവൃതമായ തോലിനായി ബ്രിട്ടിഷുകാർ ഇവയെ വ്യാപകമായി കൊന്നൊടുക്കിയിരുന്നു. ഇപ്പോഴും അനധിക‍ൃതമായി ഇവയെ വേട്ടയാടുന്നവരുണ്ട്. 

English Summary:

Priyanka Chopra Meets Her Adorable Namesake Koala in Australia: A Heartwarming Encounter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com