അമേരിക്ക വലിയ ‘റിസ്കാണ്’; പ്രതീക്ഷിക്കാം വമ്പൻ തിരിച്ചടി, ഓഹരി നിക്ഷേപകർ സൂക്ഷിക്കണമെന്ന് സാമ്പത്തിക സർവേ

Mail This Article
ഇന്ത്യൻ ഓഹരി വിപണി സ്വന്തമാക്കിയ സുപ്രധാന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ സാമ്പത്തിക സർവേ റിപ്പോർട്ട് പക്ഷേ, മുന്നോട്ട് വയ്ക്കുന്നത് ജാഗ്രതാ മുന്നറിയിപ്പും. 2025ൽ ഇന്ത്യൻ ഓഹരി വിപണിയെ കാത്തിരിക്കുന്ന ഏറ്റവും വലിയ ‘റിസ്ക്’ യുഎസ് ആണെന്ന് റിപ്പോർട്ട് പറയുന്നു. യുഎസ് ഓഹരി വിപണിയിൽ ഈ വർഷം വലിയ തിരുത്തലിന് സാധ്യതയുണ്ട്. അത് ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കും. പുതിയ നിക്ഷേപകർ, പ്രത്യേകിച്ച് കോവിഡനന്തരം ഓഹരി നിക്ഷേപരംഗത്തേക്ക് ചുവടുവച്ചവരാണ് കൂടുതൽ ജാഗ്രത പാലിക്കേണ്ടതെന്നും റിപ്പോർട്ടിലുണ്ട്.
നിലവിൽ യുഎസ് ഓഹരികളുടെ ഉയർന്ന മൂല്യവും ശുഭാപ്തിവിശ്വാസവും ഈ വർഷം വലിയ തിരുത്തലിന് വഴിവച്ചേക്കും. കോവിഡനന്തരം മാത്രം ഓഹരി നിക്ഷേപരംഗത്തേക്കു വന്നവർക്ക് ഇത്തരം വലിയ തിരിച്ചടികൾ പരിചയമുണ്ടാകില്ല. അവരുടെ ആത്മവിശ്വാസത്തെ ആ വീഴ്ച ബാധിച്ചേക്കാം. യുഎസ് വിപണിയുമായി ഏറെ അടുപ്പം പുലർത്തുന്ന പ്രവണതയാണ് കാലങ്ങളായി ഇന്ത്യൻ വിപണിക്കുള്ളതെന്ന് ചരിത്രം വ്യക്തമാക്കുന്നു. കഴിഞ്ഞ 24 വർഷത്തെ കണക്കെടുത്താൽ യുഎസിലെ എസ് ആൻഡ് പി500 സൂചിക 22 തവണ 10 ശതമാനത്തോളം തിരുത്തൽ നേരിട്ടു. അപ്പോഴെല്ലാം ഇന്ത്യയുടെ നിഫ്റ്റി50 സൂചികയും ഇടിഞ്ഞത് ശരാശരി 10.7 ശതമാനം.
കഴിഞ്ഞ രണ്ടുവർഷമായി യുഎസ് വിപണി മുന്നേറ്റത്തിന്റെ ട്രാക്കിലാണ്. 2023, 2024 വർഷങ്ങളിലായി വളർച്ച 56 ശതമാനം. അതേസമയം, യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് 2025ൽ ഒരു ശതമാനം കുറയ്ക്കുമെന്ന മുൻനിലപാടിൽ നിന്ന് 0.50% മാത്രം കുറയ്ക്കുമെന്ന നിലപാടിലേക്ക് മാറിയത് വിപണിയിൽ അനിശ്ചിതത്വത്തിന് വഴിതുറന്നിട്ടുണ്ട്. ഇത് വലിയ തിരുത്തലിന് കാരണമായേക്കാമെന്നാണ് സാമ്പത്തിക സർവേയുടെ വിലയിരുത്തൽ.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business