അപകടങ്ങൾ ഇല്ലാതാക്കാൻ പുഴയോരത്ത് വേലികൾ സ്ഥാപിക്കണം; ശക്തമായ ആവശ്യവുമായി നാട്ടുകാർ

Mail This Article
തൊടുപുഴ ∙നഗര പ്രദേശത്ത് പുഴയോരത്തു കൂടി പോകുന്ന റിവർവ്യൂ റോഡിൽ വാഹന അപകടങ്ങൾ ഇല്ലാതാക്കാൻ പുഴയോരത്ത് സംരക്ഷണ വേലികൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. കഴിഞ്ഞ ദിവസം രാത്രി ഈ റോഡിലൂടെ വന്ന ആംബുലൻസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് ഡ്രൈവർ കോലടി സ്വദേശി ജിസ് കെ. ജോർജ് (28) മരിച്ചു. പ്രധാനമായും പുഴയോരത്തു കൂടി പോകുന്ന റോഡിന്റെ അരികിൽ ചില ഭാഗത്ത് മാത്രമാണ് വാഹനങ്ങൾക്കും മറ്റ് യാത്രക്കാർക്കും അപകടം ഉണ്ടാകാതിരിക്കാൻ ഉയരത്തിൽ സംരക്ഷണ ഭിത്തികൾ കെട്ടിയിട്ടുള്ളത്.
ബാക്കി ഭാഗത്ത് യാതൊന്നും ചെയ്തിട്ടില്ല. അതിനാൽ തന്നെ വാഹന ഡ്രൈവർമാരുടെ ശ്രദ്ധ ഒന്നു മാറുകയോ വാഹനങ്ങൾ നിയന്ത്രണം വിടുകയോ ചെയ്താൽ അപകടം ഉറപ്പാണ്. റോഡിനോട് ചേർന്നുള്ള ഭാഗത്ത് വലിയ ആഴത്തിൽ വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ വൻ അപകടത്തിനു സാധ്യതയുണ്ട്. മാത്രമല്ല കുട്ടികൾ ഉൾപ്പെടെ നൂറു കണക്കിനു ആളുകൾ വാഹനങ്ങളിലും കാൽനടയായും സഞ്ചരിക്കുന്ന റോഡിനോട് ചേർന്നുള്ള പുഴയോരത്ത് നിർബന്ധമായും ക്രാഷ് ബാരിയറുകൾ സ്ഥാപിക്കണമെന്നാണ് നഗരവാസികളുടെ ആവശ്യം. ഇപ്പോൾ ഈ റോഡ് വീതി കൂട്ടി നഗരത്തിലെ എട്ടാമത്തെ ബൈപാസ് നിർമാണം പുരോഗമിക്കുകയാണ്.
വെങ്ങല്ലൂർ പാലത്തിനു സമീപത്തു നിന്ന് ആരംഭിച്ച് ധന്വന്തരി ജംക്‌ഷനിൽ എത്തുന്ന 1.7 കിലോ മീറ്റർ ദൈർഘ്യമുള്ള റോഡിന്റെ 1.3 കിലോ മീറ്റർ ഭാഗവും പുഴയോരത്തു കൂടിയാണ് പോകുന്നത്. ഈ റോഡ് പൂർത്തിയായി കഴിഞ്ഞാൽ ഇതുവഴിയുള്ള വാഹന തിരക്കും മറ്റ് കാൽനട യാത്രക്കാരുടെ എണ്ണവും വർധിക്കും. ഈ സാഹചര്യത്തിൽ പുഴയോരത്ത് അപകടം ഒഴിവാക്കാൻ ക്രാഷ് ഗാർഡ് സ്ഥാപിക്കണമെന്നാണ് ആവശ്യം. അതേ സമയം റോഡ് പൂർത്തിയാകുന്ന മുറയ്ക്ക് പുഴയോരത്ത് കുളിക്കടവുകൾ ഒഴികെയുളള ഭാഗത്ത് സംരക്ഷണ വേലികൾ സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു.