ADVERTISEMENT

കൊതുകുകൾ മൂലമുള്ള ആരോഗ്യപ്രതിസന്ധി ഇന്നും രൂക്ഷമായി തുടരുകയാണ്. പ്രത്യേകിച്ച് ഉഷ്ണമേഖലാ രാജ്യങ്ങളിലെ താമസക്കാരിൽ. കൊതുകുകളെ അകറ്റുന്ന സ്‌പ്രേകളും മറ്റുമുണ്ടെങ്കിലും ഇവയിൽ പലതിനുമെതിരെ കൊതുകുകൾ പ്രതിരോധം നേടിക്കൊണ്ടിരിക്കുകയാണെന്നു ഗവേഷകർ പറയുന്നു. പരമ്പരാഗതമായ പല മാർഗങ്ങളെയും രാസവസ്തുക്കളെയും ഉയരുന്ന താപനില കൊതുകുകളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ നിഷ്പ്രഭമാക്കുന്നെന്നും പഠനത്തിലുണ്ട്. ഈയവസരത്തിൽ മികവേറിയ കൊതുകു നിവാരണ മാർഗങ്ങളും റെപ്പല്ലന്റുകളും തയാർ ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് സഹായകമാകുമെന്നു കലിഫോർണിയ സർവകലാശാലയുടെ പഠനം. ഒരു കോടിയോളം രാസവസ്തുക്കൾ എഐ ഉപയോഗിച്ച് സ്‌ക്രീൻ ചെയ്താണ് കൊതുകിനെ അകറ്റുന്ന നൂതന രാസവസ്തുക്കൾ ഗവേഷകർ തിരഞ്ഞെടുക്കുന്നത്. ശരീരത്തിൽ അടിക്കുന്ന കൊതുകു സ്‌പ്രേകൾ, വീടിനു ചുറ്റും സ്ഥാപിക്കുന്ന റെപ്പല്ലന്റുകൾ എന്നിവയൊക്കെ ഈ മാർഗത്തിലൂടെ തയാർ ചെയ്യാമെന്നു ഗവേഷകർ പറയുന്നു. കൊതുകുകൾ മനുഷ്യരെ ആക്രമിക്കുന്ന പാറ്റേൺ, ഇതിന് അവരെ പ്രചോദിപ്പിക്കുന്ന ശരീരത്തിലെ ജൈവതന്മാത്രകൾ, സവിശേഷതകൾ എന്നിവയെക്കുറിച്ചെല്ലാം പഠിക്കാൻ ഈ സംവിധാനം സഹായകമാണ്.

കൊതുകുനിവാരണത്തിനായി അനേകം നൂതന പദ്ധതികളാണ് കഴിഞ്ഞ കാലയളവിൽ നടപ്പിലാക്കിയത്.  ജപ്പാനിലെ നഗോയ സർവകലാശാലയുടെ പരീക്ഷണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  ആൺകൊതുകുകളെയും പെൺകൊതുകുകളെയും തമ്മിൽ ഇണചേരാൻ അനുവദിക്കാത്ത നിലയിൽ, ശബ്ദം ഉപയോഗിച്ചുള്ള ഒരു വിദ്യയാണ് ഇവർ പരീക്ഷിച്ചത്. പെൺകൊതുകുകളുടെ ചിറകടിശബ്ദമാണ് മൂളലായി നമുക്ക് അനുഭവപ്പെടുന്നത്. രക്തം കുടിക്കാനുള്ള സ്രോതസ്സുകൾ അടുത്തെവിടെയെങ്കിലുമുണ്ടോയെന്ന് അറിയാനായാണ് ഇവ ഈ ശബ്ദം പുറപ്പെടുവിക്കുന്നത്. ഈ ശബ്ദം കൊതുകുകളുടെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട പ്രക്രിയയ്ക്കും കാരണമാകുന്നുണ്ട്. പ്രജനനപ്രക്രിയയാണ് ഇത്.പെൺകൊതുകുകളുടെ ഈ മൂളൽ ശബ്ദം തങ്ങളുടെ ആന്റിന പോലുള്ള ചെവികളാൽ ആൺകൊതുകുകൾ പിടിച്ചെടുക്കും. ഇത് ഇവയുടെ തലച്ചോറിലേക്ക് ഒരു സിഗ്‌നൽ കൊടുക്കും. തുടർന്നാണ് പ്രജനനത്തിനുള്ള ഇണയെത്തേടി ആൺകൊതുകുകൾ രംഗത്തിറങ്ങുന്നത്. കൊതുകുകളുടെ വംശം നിലനിൽക്കുന്നതിന് ഈ ശബ്ദം വളരെ നിർണായകമാണെന്ന് ചുരുക്കം.

ആൺകൊതുകുകൾ ഈ ശബ്ദം പിടിച്ചെടുക്കുന്ന ഫ്രീക്വൻസി മാറ്റിമറിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിനായി ആൺകൊതുകുകളിലെ സെറോട്ടോണിൻ തോത് ഇവർ കൃത്രിമമായി കുറച്ചു. സെറോട്ടോണിൻ കുറഞ്ഞതോടെ കൊതുകുകളുടെ ചെവികൾ സ്വീകരിക്കുന്ന തരംഗങ്ങളുടെ ഫ്രീക്വൻസി മാറിയെന്നും ഇത് അവയുടെ പ്രജനനത്തെ ദോഷകരമായി ബാധിച്ചു.

Creditline: AP
Creditline: AP

അർജന്റീനയിലും കൊതുകുശല്യം രൂക്ഷമാണ്. ഇതു തടയാൻ നവീന മാർഗങ്ങൾ ഇവിടെയും ഉപയോഗിച്ചിരുന്നു. വികിരണങ്ങൾ ഉപയോഗിച്ച് നിലവിലുള്ള കൊതുകുകളുടെ ജനിതകത്തിൽ മാറ്റം വരുത്തിയ ശേഷം ഇവയെ തുറന്നുവിടാനായിരുന്നു പദ്ധതി. 2016 മുതൽ തന്നെ വികിരണങ്ങൾ ഉപയോഗിച്ച് കൊതുകുകളെ കൈകാര്യം ചെയ്യാനുള്ള പദ്ധതി അർജന്റീനയിൽ വികസിപ്പിക്കുന്നുണ്ട്. ഓരോ ആഴ്ചയും പതിനായിരം ആൺകൊതുകുകളെ വീതം വികിരണങ്ങൾ ഉപയോഗിച്ച് വന്ധ്യംകരിക്കുകയാണ് ലക്ഷ്യം. ഇത്തരത്തിൽ 5 ലക്ഷത്തോളം കൊതുകുകളെ വന്ധ്യംകരിക്കും. തുടർന്ന് ഇവയെ തുറന്നുവിടും. ഇത്തരം കൊതുകുകൾ പെൺകൊതുകുകളുമായി ഇണചേരുമ്പോൾ പ്രജനനം നടക്കാതെ വരും.

ഡെങ്കിപ്പനിയും കൊതുകുശല്യവും രൂക്ഷമായ രാജ്യമാണ് ബ്രസീൽ. ഇവിടെ ഈഡിസ് ഈജിപ്തി  കൊതുകുകളെ തുരത്താൻ നൂതന പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ജനിതകവ്യതിയാനം നടത്തിയ ആൺകൊതുകുകളെ തുറന്നുവിടുമ്പോൾ ഇവ പെൺകൊതുകുകളുമായി പ്രജനനം നടത്തും. എന്നാൽ ആൺകൊതുകിൽ നിന്നുള്ള ഒരു ജീൻ കാരണം ജനിക്കുന്ന പെൺകൊതുകുകൾ നശിച്ചുപോകും. ഇത്തരത്തിൽ കൊതുകിന്റെ ജനസംഖ്യ കുറയ്ക്കാമെന്ന് അധികൃതർ കണക്കുകൂട്ടുന്നു. 

ഗംബൂസിയ

മുൻപ് യുപിയിലെ ബറേലി, ബദ്വാൻ ജില്ലകളിൽ കൊതുകുജന്യ രോഗങ്ങൾ കൂടിയപ്പോൾ  മോസ്‌ക്വിറ്റോഫിഷ് എന്ന് അറിയപ്പെടുന്ന ഗംബൂസിയയെ ഇറക്കിയത് ലക്ഷ്യം കണ്ടിരുന്നു. പിന്നീട് യുപിയിലെ ഫിറോസാബാദിലും ഈ മാർഗം പരീക്ഷിക്കാൻ അധികൃതർ ഒരുങ്ങി. ഒരു ഗംബൂസിയ മത്സ്യം ഒരു ദിവസം ഏകദേശം 100 കൂത്താടികളെ തിന്നുമെന്നാണു കണക്ക്. കൊതുകുകളുടെ പ്രജനനത്തിനു പ്രകൃതിദത്തമായ ഒരു നിവാരണമാർഗമാണ് ഈ മത്സ്യങ്ങളെന്ന് അധികാരികൾ പറയുന്നു.

(Photo:X/@pkas1111)
(Photo:X/@pkas1111)

മീൻ മുട്ടകൾ വെള്ളത്തിലേക്കിട്ടുകൊണ്ടാണ് ഗംബൂസിയകളെ ജലാശയങ്ങളിലെത്തിക്കുന്നത്. ഈ മുട്ടവിരിഞ്ഞെത്തുന്ന കുഞ്ഞുമത്സ്യം ഒരുമാസത്തിനുള്ളിൽ വലുതാകും. പിന്നെ ഇതിനു വലിയ വിശപ്പാണ്. കൂത്താടികളെ മാത്രമല്ല, മറ്റു പലതരം പ്രാണികളെയും ഇവ നിർലോഭം അകത്താക്കാറുണ്ട്. പരമാവധി 7 സെന്റിമീറ്റർ വരെ നീളം വയ്ക്കുന്ന ചെറുമീനുകളായ ഇവയ്ക്ക് തീരെ ആഴം കുറഞ്ഞ ജലാശയങ്ങളിൽ പോലും കഴിയുവാനാകും. ഇത്തരം ആഴം കുറഞ്ഞ ജലാശയങ്ങളാണ് പൊതുവെ കൊതുകുകളുടെ പ്രഭവകേന്ദ്രം. ഇന്ത്യയിൽ മാത്രമല്ല, രാജ്യാന്തര തലത്തിലും ഈ മീനുകളുടെ കൊതുകു നിവാരണ ശേഷി ഉപയോഗിക്കപ്പെടാറുണ്ട്. ലോകാരോഗ്യ തന്നെ ഇവയിൽ പഠനം നടത്തിയിരുന്നു.

കലിഫോർണിയയിൽ മത്സ്യക്കുളമുണ്ടാക്കുന്നവർക്ക് ഗംബൂസിയ മത്സ്യങ്ങളെ അധികൃതർ സൗജന്യമായി കൊടുക്കാറുണ്ട്. 1920 മുതൽ 1950 വരെയുള്ള കാലയളവിൽ തെക്കൻ അമേരിക്കയിൽ മലേറിയ നിർമാർജനം ചെയ്യാൻ ഇവ ഉപകരിച്ചിരുന്നു. റഷ്യയിൽ കരിങ്കടൽ തീരത്തുള്ള സോച്ചി നഗരത്തിലും മലേറിയ രോഗത്തെ ചെറുക്കാൻ ഇവ സഹായിച്ചു. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com