മനുഷ്യജീവിതത്തിന്റെ വിവിധ ഭാവങ്ങളെ ആഴത്തിൽ മനസുകളിലേക്കു പകർന്നു നൽകിയ കവി

Mail This Article
"കവിതകളെ ഭ്രാന്തമായ ആവേശമാക്കിയ കവി" എന്ന വിശേഷണത്തോടൊപ്പം ആഹ്ലാദങ്ങളൊഴിഞ്ഞ ഉന്മാദിയായ കവി എന്നുകൂടെ ചേർത്തുവായിക്കപ്പെട്ട കവി. ജീവിതം ഒറ്റയ്ക്കാഘോഷമാക്കിയ കവിയാണ് താനെന്ന്, ലാഘവത്തോടെ പറഞ്ഞ കവി, തുടങ്ങിയ വിശേഷണങ്ങളുടെ അധിപൻ, കാലയവനികയ്ക്കുള്ളിൽ മറഞ്ഞു, പതിനാലുവർഷങ്ങൾക്കിപ്പുറവും ജനകീയമാക്കപ്പെട്ട വരികളിലെ നിലപാടുകളിലൂടെ മലയാളത്തിന്റെ സഹൃദയമനസ്സുകളിൽ ജീവിക്കുന്നു. എ. അയ്യപ്പൻ. ജനകീയനായ കവി.
1949 ഒക്ടോബർ 27നു തിരുവനന്തപുരം ജില്ലയിലെ, ബാലരാമപുരത്തെ ഒരു സമ്പന്ന വിശ്വകർമ്മ - വിശ്വജ്ഞ(സ്വർണ്ണപ്പണിക്കാർ) കുടുംബാംഗമായ അറുമുഖം ആചാരിയുടെയും മുത്തമ്മാളിന്റെയും മകനായി ജനനം. വിദ്യാർഥിയായിരിക്കേതന്നെ കവിതകളെഴുതിയിരുന്ന അയ്യപ്പൻ, കമ്മ്യൂണിസ്റ്റ്പാർട്ടിയിൽ സജീവമാകുകയും പാർട്ടിപത്രമായ ജനയുഗത്തിലെ സ്റ്റാഫായി പ്രവർത്തിക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിനുശേഷം അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി. കമ്മ്യൂണിസ്റ്റ്സിദ്ധാന്തങ്ങളെ മുറുകെപ്പിടിച്ചിരുന്ന അയ്യപ്പന്റെ കവിതകളിലധികവും നിരാലംബരുടെ വേദനകളായിരുന്നു. അത്തരം വരികളിലൂടെ പൊതുസമൂഹത്തോട് സന്ധിയില്ലാതെ കലഹിച്ചുകൊണ്ടിരുന്നു അദ്ദേഹം.
കാവ്യലോകം പിന്തുടർന്നിരുന്ന വ്യവസ്ഥകളെയപ്പാടെ നിഷേധിച്ചുകൊണ്ട് അയ്യപ്പൻ എന്ന കവി പിറന്നത്, അനാഥത്വത്തിന്റെ അരക്ഷിതമായ ബാല്യത്തിൽനിന്നാണ്. ഒരു വയസ്സിൽ അച്ഛനും പതിനഞ്ചാംവയസ്സിൽ അമ്മയും ആത്മഹത്യ ചെയ്തപ്പോൾ, ജീവിതത്തിന്റെ മുഖ്യധാരയിൽനിന്ന് മാറ്റിനിർത്തപ്പെട്ട കവിയ്‌ക്ക് തന്റെ ജീവിതദുരിതങ്ങൾ തുറന്നു പറയുവാൻ മടിയുണ്ടായിരുന്നില്ല. തന്നെ അരാജകത്വത്തിന്റെ കവിയെന്ന് വിളിച്ച സമൂഹത്തോട് "എന്റെ ആഘോഷങ്ങളിൽ ഞാൻ തന്നെ കോമാളിയും ബലിമൃഗവും" എന്ന് പറയാൻ മാറ്റാർക്കാണ് സാധിക്കുക.
കാൽപനികതയിൽ ഭ്രമിക്കാത്ത കവിയായിരുന്നു അയ്യപ്പൻ. അനാഥത്വത്തിന്റെയും പട്ടിണിയുടെയും കഷ്ടതകളും പ്രണയത്തിന്റെയും, സ്വപ്നങ്ങളുടെയും വിരഹത്തിന്റെയും ചൂടും ചൂരും അക്ഷരങ്ങളിലേക്കാവാഹിച്ച്, അവയെ ജീവൻതുടിക്കുന്ന വരികളാക്കി മാറ്റുവാൻ അദ്ദേഹത്തിന് അനായാസം സാധിച്ചു.
ജീവിതം മൊട്ടിടുംമുൻപേ ആഹ്ലാദാരവങ്ങൾ നഷ്ടമായ ഒരുവന്റെ വരികൾക്ക് പച്ചയായ ജീവിതങ്ങളോടടുപ്പമുണ്ടാവുകയെന്നത് സ്വാഭാവികം. അയ്യപ്പൻ എന്ന കവിയുടെ വരികൾ പിറന്നത്, തെരുവുകളിലും, കടലോരങ്ങളിലും, പീടികതിണ്ണയിലുമാണ്. മണിമാളികകളിൽപ്പിറക്കുന്ന വരികൾക്കു ജീവിതസത്യങ്ങളുറങ്ങുന്ന ഈയിടങ്ങളൊക്കെ അപരിചിതവും. അതുകൊണ്ടാവാം തീക്ഷ്ണഭാവമാർന്ന അദ്ദേഹത്തിന്റെ വരികളെ ചിത്തരോഗിയുടെ വരികളെന്ന് വിളിക്കപ്പെട്ടത്. സാഹിത്യലോകത്തെ വരേണ്ണ്യപാരമ്പര്യവ്യവസ്ഥകളെ തെല്ലും വകവെക്കാതെ കളങ്കരഹിതമായ വരികളാൽ തന്റെതുമാത്രമായൊരു പുത്തൻകാവ്യലോകം സൃഷ്ടിച്ച കവിയാണ് അയ്യപ്പൻ. അദ്ദേഹത്തിന്റെ വരികളേ പിന്തുടരുവാൻ പ്രയാസമേറിയതിനാലാവണം കവി അയ്യപ്പൻ തുറന്നിട്ട വീഥിയിലൂടെ സഞ്ചരിക്കുവാൻ അധികമാരും ധൈര്യപ്പെടാതിരുന്നത്. സദാചാരത്തിന്റെ മൂടുപടമണിഞ്ഞവർക്കുമുന്നിൽ "കരളുപങ്കിടാൻ വയ്യെന്റെ പ്രണയമേ, പകുതിയും കൊണ്ടുപോയി ലഹരിയുടെ പക്ഷികൾ" എന്നു പാടിക്കൊണ്ട് താനൊരു മദ്യപാനിയായ കവിയാണെന്ന് ആശങ്കയില്ലാതെ പറഞ്ഞതും മറ്റാരുമായിരുന്നില്ല.
1999ലെ കേരളസാഹിത്യഅക്കാദമിപുരസ്‌കാരമടക്കം ആറോളം അവാർഡുകൾമാത്രം ലഭിച്ചിട്ടുള്ള ശ്രീ അയ്യപ്പൻ 2010ലെ ആശാൻസ്മാരകപുരസ്‌കാരത്തിനും അർഹനായി. 2010 ഒക്ടോബർ 23നു ചെന്നൈയിൽ വെച്ചുനടക്കാനിരുന്ന പുരസ്‌കാരദാനച്ചടങ്ങിൽ പങ്കെടുക്കുവാനായി പുറപ്പെട്ട ശ്രീ അയ്യപ്പന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിലുണ്ടായിരുന്ന ഷർട്ടിന്റെ ചുരുട്ടിവച്ച കൈമടക്കിൽ അപ്പോഴുമുണ്ടായിരുന്നു കടലാസിലെഴുതിയ ഒരു കവിത. ആശാൻസ്മാരകപുരസ്‌കാരവേദിയിൽ അവതരിപ്പിക്കാനായി എഴുതിയ 'പല്ല്' എന്ന ആ കവിതയിലെ വരികൾ മരണം മുന്നിൽകാണുന്ന ഒരുവന്റെതായിരുന്നു.
അദ്ദേഹത്തിന്റെ മരണശേഷം മാധ്യമങ്ങളിലാകെ ചർച്ചയായ "എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്." എന്ന കവിത ഇങ്ങനെയെഴുതപ്പെട്ടു.
എന്റെ ഹൃദയത്തിന്റെസ്ഥാനത്തൊരു പൂവുണ്ടായിരിക്കും.
ജിജ്ഞാസയുടെ ദിവസങ്ങളിൽ പ്രേമത്തിന്റെ ആത്മതത്വം പറഞ്ഞുതന്നവളുടെ ഉപഹാരം.
മണ്ണ്മൂടുന്നതിന് മുൻപ് ഹൃദയത്തിൽനിന്നാ പൂവ് പറിയ്ക്കണം.
ദളങ്ങൾക്കൊണ്ട് മുഖംമൂടണം.
രേഖകൾ മാഞ്ഞകൈവെള്ളയിലും ഒരു ദലം
പൂവിലൂടെ എനിക്ക് തിരിച്ചുവരണം.
തന്റെ ഹൃദയം ഒരുവളോടുള്ള പ്രണയത്താൽ നിറഞ്ഞുപോയിയെന്ന് ഇതിലും മനോഹരമായെങ്ങനെയെഴുതും. അവൾക്കായി പുനർജ്ജനിയ്ക്കണമെന്നും. പകരമില്ലാത്ത പ്രണയത്തെ പാടിയ ഈ വരികളേ ആരാണ് പ്രണയിക്കാത്തത്.
മനുഷ്യജീവിതത്തിന്റെ വിവിധഭാവങ്ങളെ ഇത്രമേൽ ആഴത്തിൽ മനസുകളിലേക്ക് പകർന്നു നൽകിയ കവിയെ സാംസ്കാരികകേരളവും സാഹിത്യലോകവും കണ്ടില്ലെന്നു നടിച്ചു. ജാതിയും മതവും രാഷ്ട്രീയവും, കുടുംബപശ്ചാത്തലവും, സാമ്പത്തികവുമൊക്കെ സർഗ്ഗവാസനയേ മറികടന്നുകൊണ്ടു ഗ്രന്ഥശാലകളും അവാർഡുകളും സ്മാരകമന്ദിരങ്ങളും തിളക്കമുള്ള പേരുകളിൽ രൂപമെടുത്തപ്പോൾ ഇതൊന്നുമില്ലാത്ത അയ്യപ്പൻ എന്ന കവിയെ ആരുമെവിടെയും തിരഞ്ഞില്ല. പക്ഷേ സമകാലീനരുടെ കവിതകളേക്കാൾ വേഗത്തിൽ പടർന്നിറങ്ങിയ അയ്യപ്പൻകവിതകൾ, കലാലയങ്ങളിലും തെരുവോരങ്ങളിലും അലയടിച്ചു. ആ വരികൾക്കുള്ളിൽ അയ്യപ്പൻ എന്ന കവി ഇപ്പോഴും നിറഞ്ഞുപാടുന്നു. പകരക്കാരനില്ലാതെ.
പ്രിയകവേ.. അങ്ങയുടെ തൂലികയാൽപ്പിറന്ന അക്ഷരപ്പൂക്കൾ ഇതളുകൾക്കൊഴിച്ചുകൊണ്ടേയിരിക്കും. കാലങ്ങളോളം. മനസ്സുകളിൽനിന്ന് മനസ്സുകളിലേക്ക്.