ADVERTISEMENT

ന്യൂഡൽഹി ∙ അനുവദനീയമായ എണ്ണത്തിലേറെ സിം കാർഡുകൾ ഉപയോഗിച്ചാൽ ഈമാസം 26 മുതൽ 50,000– 2 ലക്ഷം രൂപ പിഴ ലഭിച്ചേക്കാം. പുതിയ ടെലികോം നിയമത്തിലെ ഇതടക്കമുള്ള വ്യവസ്ഥകൾ 26നു പ്രാബല്യത്തിലാകുമെന്നു കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. 9 സിം വരെ ഒരാളുടെ പേരിലെടുക്കാം. ജമ്മു കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ 6. ആദ്യ ചട്ടലംഘനത്തിനാണ് 50,000 രൂപ പിഴ. വീണ്ടും ആവർത്തിക്കുംതോറും 2 ലക്ഷം രൂപ ഈടാക്കും. 

ചതിയിൽപെടുത്തി മറ്റൊരാളുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് സിം എടുത്താൽ 3 വർഷം തടവോ 50 ലക്ഷം രൂപ പിഴയോ, അല്ലെങ്കിൽ രണ്ടുംകൂടിയോ ലഭിക്കാം. ഉപയോക്താവിന്റെ അനുമതി തേടാതെ വാണിജ്യ സന്ദേശങ്ങൾ അയച്ചാൽ ടെലികോം കമ്പനിക്ക് 2 ലക്ഷം രൂപ വരെ പിഴ മുതൽ സേവനം നൽകുന്നതിനു വിലക്ക് വരെ നേരിടേണ്ടി വരാം. 

മറ്റു വ്യവസ്ഥകൾ 

∙ സ്വകാര്യഭൂമിയിൽ മൊബൈൽ ടവർ സ്ഥാപിക്കുകയോ ടെലികോം ലൈനുകൾ വലിക്കുകയോ ചെയ്യുന്നത് അനിവാര്യമെന്നു ബോധ്യപ്പെട്ടാൽ സ്ഥല ഉടമ വിസമ്മതിച്ചാലും കമ്പനികൾക്കു സർക്കാർ വഴി അനുമതി ലഭിക്കും. 

∙ യുദ്ധം, വിദേശരാജ്യങ്ങളുമായുള്ള സുഹൃദ്ബന്ധത്തിനു വെല്ലുവിളി അടക്കമുള്ള സാഹചര്യങ്ങളിൽ രാജ്യത്തെ ടെലികമ്യൂണിക്കേഷൻ സേവനങ്ങളുടെ നിയന്ത്രണം സർക്കാരിന് ഏറ്റെടുക്കാം. വേണ്ടിവന്നാൽ പ്രവർത്തനം നിർത്തിവയ്ക്കാം. 

∙ രാജ്യസുരക്ഷയ്ക്കടക്കം വെല്ലുവിളിയുണ്ടാകുന്ന സാഹചര്യങ്ങളിൽ നിശ്ചിത വ്യക്തികളുടെ സന്ദേശങ്ങൾ (മെസേജ്, കോൾ) നിശ്ചിത വിഷയത്തിന്മേലുള്ള മെസേജുകൾ എന്നിവയുടെ കൈമാറ്റം നിരീക്ഷിക്കാനും (ഇന്റർസെപ്റ്റ്) വിലക്കാനും സർക്കാരിനു കമ്പനികൾക്കു നിർദേശം നൽകാം. സംസ്ഥാന, കേന്ദ്ര അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകരുടെ വാർത്താപരമായ സന്ദേശങ്ങൾ ഇത്തരത്തിൽ നിരീക്ഷിക്കാൻ പാടില്ല. എന്നാൽ, ദേശസുരക്ഷ അടക്കമുള്ള വിഷയങ്ങളിൽ ഇവരുടെയും സന്ദേശങ്ങൾ കേൾക്കാനും വിലക്കാനും കഴിയും. 

ശിക്ഷ ഇങ്ങനെ 

∙ അനധികൃത മെസേജുകളും കോളുകളും ചോർത്തുക, സമാന്തര ടെലികോം സേവനം നൽകുക: 3 വർഷം തടവോ 2 കോടി രൂപ പിഴയോ. അല്ലെങ്കിൽ രണ്ടുംകൂടി. 

∙ അനധികൃത വയർലെസ് ഉപകരണം കൈവശം വയ്ക്കുക: 50,000 മുതൽ 2 ലക്ഷം രൂപ വരെ. 

∙ ടെലികോം സേവനങ്ങൾ ബ്ലോക്ക് ചെയ്യാവുന്ന അനധികൃത ഉപകരണങ്ങൾ കൈവശം വയ്ക്കുക: 3 വർഷം വരെ തടവോ 50 ലക്ഷം രൂപ പിഴയോ. അല്ലെങ്കിൽ രണ്ടുംകൂടി. 

∙ രാജ്യസുരക്ഷാ ചട്ടങ്ങൾ ലംഘിക്കുക: 3 വർഷം തടവോ 2 കോടി രൂപ പിഴയോ. അല്ലെങ്കിൽ രണ്ടുംകൂടി. ആവശ്യമെങ്കിൽ സേവനം വിലക്കാം. 

∙ ടെലികോം സേവനങ്ങൾക്ക് തകരാറുണ്ടാക്കുക: 50 ലക്ഷം രൂപ വരെ പിഴ. 

English Summary:

Penalty up to two lakhs if SIM card number exceed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com