ADVERTISEMENT

ഏതൻസ് ∙ ക്രിസ്റ്റഫർ നോളനെന്താണു ഗ്രീസിൽ കാര്യം? അദ്ദേഹം ഗ്രീസിലൂടെ പൗരാണിക കാലത്തെ അനുസ്മരിപ്പിക്കുന്ന ബോട്ടുകളിൽ യാത്ര നടത്തുന്നു. പുതിയ ഒരു ഇതിഹാസ സിനിമയ്ക്ക് അരങ്ങൊരുക്കുകയാണു നോളൻ. ഗ്രീസിന്റെ ഇതിഹാസമായ ഒഡീസി അഭ്രപാളിയിൽ പുനഃസൃഷ്ടിക്കുമ്പോൾ അതു ഗ്രീസിൽ തന്നെ വേണമെന്നാണു നോളന്റെ ശാഠ്യം. വിഎഫ്എക്സോ മറ്റു ടെക്നിക്കുകളോ വേണ്ട. ഗ്രീസിന്റെ മണ്ണും പ്രകൃതിയും ഒപ്പിയെടുക്കുന്നതാകട്ടെ തന്റെ ഒഡീസിയെന്നാകും അദ്ദേഹം നിശ്ചയിച്ചിരിക്കുന്നതെന്നാണു ആരാധകർ പറയുന്നത്.

ഗ്രീസിലെ ഏറ്റവും വലിയ ഇതിഹാസ രചയിതാവാണ് ഹോമർ. ഗ്രീക്ക് രാഷ്ട്രങ്ങളും ട്രോയ് രാജ്യവും തമ്മിൽ നടന്ന മഹായുദ്ധത്തിന്‌റെ കഥ പറയുന്ന ഇതിഹാസമായ ഇലിയഡ് ഹോമറിന്‌റെ ഏറ്റവും പ്രശസ്തമായ കൃതിയാണ്. ബ്രാഡ് പിറ്റ് അഭിനയിച്ച ട്രോയ് എന്ന സിനിമയിലൂടെ ഈ കഥ പലർക്കും പരിചിതവുമാണ്. എന്നാൽ ഇലിയഡിന്‌റെ തുടർച്ചയായ കൃതിയാണ് ഒഡീസി. ഇലിയഡിലെ കേന്ദ്രകഥാപാത്രങ്ങളിലൊരാളായ ഒഡീസിയൂസിന്‌റെ യാത്രയാണ് ഈ കൃതിക്ക് ആധാരം. ഈ ഒഡീസിയാണ് ഇപ്പോൾ അഭ്രപാളികളിൽ പുനർജനിക്കാൻ പോകുന്നത്. അതും സിനിമയെ ഒരു ശിൽപിയുടെ മനസ്സോടെ സമീപിക്കുന്ന നോളന്റെ സംവിധാനമികവിലൂടെ. നൂറ്റാണ്ടിന്റെ ചിത്രം തന്നെയായിരിക്കും ഇതെന്നാണ് അദ്ദേഹത്തിന്റെ ആരാധകർ പറയുന്നത്.

ഗ്രീസിലെ ഇത്താക്ക എന്ന രാജ്യമാണ് ഒഡീസിയൂസിന്‌റെ ജന്മദേശം. അവിടത്തെ രാജാവായിരുന്നു ഒഡീസിയൂസ്. ട്രോയ് രാജ്യത്തിനെതിരെ ഗ്രീസിലെ സ്പാർട്ടയുടെ രാജാവായ മെനിലോസ് യുദ്ധം പ്രഖ്യാപിച്ചതോടെയാണ് ഒഡീസിയൂസും യുദ്ധത്തിനെത്തിയത്. പത്തുവർഷം ട്രോയ് നഗരത്തെ ആക്രമിച്ചെങ്കിലും നഗരത്തിന്‌റെ ചുറ്റുമതിൽ കടന്ന് ഉള്ളിലെത്താൻ ഗ്രീക്ക് പടയ്ക്ക് കഴിഞ്ഞിരുന്നില്ല. ഈ സമയത്താണ് ഒഡീസിയൂസ് ഒരു ഉപാധി പറയുന്നത്. തടികൊണ്ടുണ്ടാക്കിയ ഒരു കുതിര രൂപത്തിൽ ഗ്രീക്ക് പടയാളികൾ ഒളിച്ചിരുന്നു. രാവിലെ ട്രോയ് നിവാസികൾ നോക്കിയപ്പോൾ ഗ്രീക്ക് പടയുടെ പൊടിപോലുമില്ല. അവർ പോയെന്നു കരുതിയ ട്രോയ് നിവാസികൾ കുതിരയെ നഗരത്തിനുള്ളിലെത്തിച്ചു. രാത്രി കുതിരയിൽ നിന്നു പുറത്തിറങ്ങിയ പടയാളികൾ കവാടം തുറന്നുകൊടുത്തതോടെ ഗ്രീക്ക് പട നഗരത്തിലേക്ക് ഇരച്ചുകയറി. അതീവ കൂർമബുദ്ധിയുള്ളയാളാണ് ഒഡീസിയൂസ് എന്നു കാണിക്കുന്നതാണ് ഈ സംഭവം.

Image Credit : Instagram/oppenheimermovie
ക്രിസ്റ്റഫർ നോളൻ. Image Credit : Instagram/oppenheimermovie

ട്രോയ് രാജ്യത്തെ തോൽപിച്ച ശേഷം ഒഡീസിയൂസ് നടത്തുന്ന പത്തുവർഷം നീണ്ട യാത്രയാണ് ഒഡീസിയുടെ പ്രമേയം. ഈ യാത്ര അതീവ അപകടം നിറഞ്ഞതായിരുന്നു. ഒട്ടേറെ ഭയപ്പെടുത്തുന്ന സംഭവങ്ങൾ ഈ യാത്രയിൽ അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വന്നു. സൈക്കോണിയൻസ് എന്ന ജനവിഭാഗത്തിന്‌റെ പ്രദേശത്തുവച്ചു കുറേയേറെ ഒഡീസിയസിന്‌റെ സംഘാംഗങ്ങൾ കൊല്ലപ്പെട്ടു. തുടർന്ന് മറ്റൊരു സ്ഥലത്തെത്തിയപ്പോൾ അവിടെയുള്ള ലഹരിസസ്യങ്ങൾ കഴിച്ച് കുറേ സൈനികർ യാത്ര തുടരാൻ വിസമ്മതിച്ചു.

പിന്നീടാണ് മറ്റൊരു വിചിത്ര സ്ഥലത്ത് ഒഡീസിയൂസും സംഘവുമെത്തിയത്. അവിടെയൊരു വലിയ ഗുഹയും അതിനുള്ളിൽ കുറേ വലിയ ആടുകളെയും കണ്ട് ഒഡീസിയൂസും സംഘവും അതിനുള്ളിൽ കയറി. അവർ ആടുകളിൽ ചിലതിനെ പിടിച്ചു പാകം ചെയ്തു ഭക്ഷിച്ചു. എന്നാൽ അവർക്കറിയില്ലായിരുന്നു അവർ വളരെ അപകടം പിടിച്ച ഒരു സ്ഥലത്താണെന്ന്. സൈക്ലോപ്‌സ് എന്ന ഭീകരജീവികളുടെ വാസസ്ഥലമായിരുന്നു അത്. പോളിഫീമസ് എന്ന ഒറ്റക്കണ്ണുള്ള സത്വമായിരുന്നു അവരുടെ നേതാവ്. അയാൾ വളർത്തുന്ന ആടുകളിൽ ചിലതിനെയാണ് ഒഡീസിയൂസും സംഘവും കൊന്നത്.

പോളിഫിമസ് അവരെ കണ്ടെത്തുകയും അയാൾക്ക് വളരെയേറെ ദേഷ്യം വരുകയും ചെയ്തു. പോളിഫീമസ് അവരെ ഗുഹയിൽ തടവിലാക്കി. എല്ലാ ദിവസവും ആടുകളെ പുറത്തെത്തിച്ച ശേഷം ഒരു വലിയ കല്ലുപയോഗിച്ച് ഗുഹാദ്വാരം അയാൾ അടച്ചുവച്ചു. എല്ലാ ദിവസവും ഒഡീസിയൂസിന്‌റെ സംഘത്തിലെ രണ്ടു പടയാളികളെ വീതം കൊന്നു തിന്നുകയും ചെയ്തു പോളിഫീമസ്.

എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന് ഒഡീസിയൂസ് തീരുമാനിച്ചു. തന്‌റെ കൈയിലുണ്ടായിരുന്ന മദ്യം കൊടുത്ത് ഒരുദിവസം പോളിഫീമസിനെ ഒഡിസീയൂസ് മയക്കിക്കിടത്തി. ആടുകളുടെ വയറിനു കീഴിൽ മറപറ്റി ഒഡീസിയൂസും സംഘാംഗങ്ങളും ഗുഹയ്ക്കു പുറത്തെത്തി തങ്ങളുടെ കപ്പലിൽ കയറി രക്ഷപ്പെട്ടു. ഇങ്ങനെ അദ്ദേഹം ജന്മരാജ്യമായ ഇത്താക്കയിൽ മടങ്ങിയെത്തുന്നതാണ് ഒഡീസിയുടെ പ്രമേയം. ഇതാദ്യമാണ് നോളൻ ഒരു മിത്തിക്കൽ ചിത്രം ചെയ്യുന്നത്. അതിനാൽ പ്രതീക്ഷകളുമേറെയാണ്. ഇന്റർസ്റ്റെല്ലാറും ‍ഡാർക്‌നൈറ്റും ഓപ്പൺഹെയ്മറുമൊക്കെക്കൊണ്ട് അദ്ഭുതെ കാട്ടിയ നോളൻ പൗരാണിക ഗ്രീസിനെയും അതിന്റെ നായകന്മാരെയും എങ്ങനെ അവതരിപ്പിക്കുമെന്നതിലാണ് ആകാംക്ഷ.

English Summary:

Christopher Nolan,legendary movie director is on a trip through greece on an ancient ship for his new movie "odyssey".

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com