‘2 വർഷത്തെ ജീവിതം എലിസബത്തിനെ ട്രോമയിലെത്തിച്ചു, 14 വർഷത്തെ ഞങ്ങളുടെ ജീവിതം ആലോചിച്ചു നോക്കൂ’

Mail This Article
നടൻ ബാലയുടെ മുൻഭാര്യ എലിസബത്ത് ഉദയന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഗായികയും അമൃത സുരേഷിന്റെ സഹോദരിയുമായ അഭിരാമി സുരേഷ്. എലിസബത്തിനെ ബന്ധപ്പെടാന്‍ അമൃതയും താനും ശ്രമിച്ചിരുന്നുവെന്ന് അഭിരാമി പറയുന്നു. എന്നാല്‍ ചിലരുടെ ഇടപെടല്‍ മൂലം അതിനുള്ള സാഹചര്യം ഇല്ലാതായി. തങ്ങള്‍ക്കും എലിസബത്തിനുമിടയില്‍ അവര്‍ കൂടുതല്‍ അകലമുണ്ടാക്കി എന്ന് അഭിരാമി ആരോപിച്ചു. എലിസബത്തിന്റെ കൂടെ നിൽക്കണമെന്ന് സമൂഹമാധ്യമങ്ങളിലൂടെ അഭ്യർഥിച്ചവർക്കുള്ള മറുപടിയെന്നോണമാണ് അഭിരാമിയുടെ പ്രതികരണം.
‘നിങ്ങളുടെ കമന്റിലെ ആത്മാര്‍ഥതയും കരുതലും ഞങ്ങള്‍ മാനിക്കുന്നു. മാസങ്ങള്‍ക്കു മുമ്പ് ഞങ്ങള്‍ എലിസബത്തിനെ ബന്ധപ്പെടാന്‍ പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍, ഞങ്ങളെ അകറ്റിനിര്‍ത്തുന്നതില്‍ വ്യക്തിപരമായ ലക്ഷ്യങ്ങളുള്ള ചില വ്യക്തികളുടെ ഇടപെടല്‍മൂലം ശ്രമം വിഫലമായി. അവര്‍ സാഹചര്യം വളച്ചൊടിച്ച് ഞങ്ങള്‍ക്കിടയില്‍ കൂടുതല്‍ അകലമുണ്ടാക്കി. അതിനു ശേഷം ഞങ്ങളോട് ബന്ധപ്പെടേണ്ടെന്ന് എലിസബത്ത് തീരുമാനിക്കുകയായിരുന്നു.
പിന്തുണ അറിയിച്ച് അവരെ ബന്ധപ്പെടാന്‍ ഞങ്ങള്‍ രണ്ട് പേരും പലതവണ ശ്രമിച്ചിരുന്നു. എന്നാല്‍, തനിക്കൊപ്പം നില്‍ക്കുന്ന കരുത്തരായ ആളുകളുടെ പിന്തുണയോടെ ഈ പോരാട്ടം അവർ ഒറ്റയ്ക്കു നടത്താൻ തീരുമാനിക്കുകയായിരുന്നു. വാസ്തവത്തില്‍ ജീവിതകാലം മുഴുവന്‍ ഞങ്ങള്‍ക്കു ലഭിച്ചതിനേക്കാള്‍ പിന്തുണ അവര്‍ക്കു ലഭിച്ചിട്ടുണ്ട്. അതില്‍ ഞങ്ങള്‍ ആത്മാര്‍ഥമായും സന്തുഷ്ടരാണ്. അയാള്‍ക്കൊപ്പം വെറും രണ്ട് വര്‍ഷം ജീവിച്ച അവര്‍ക്ക് ഇത്രയേറെ ട്രോമയുണ്ടായെങ്കില്‍, 14 വര്‍ഷം ഞങ്ങളുടെ കുടുംബം കടന്നുപോയ വേദനകളെ കുറിച്ച് ആലോചിച്ചു നോക്കൂ.
അയാള്‍ ഒരിക്കലും എന്റെ സഹോദരിയുടെ ത്യാഗങ്ങളെ പരിഗണിച്ചിട്ടില്ല. അയാളുടെ കുഞ്ഞിനെ പേറുകയും എല്ലാവേദനയും സഹിച്ച്, അയാളുടെ ഒരു രൂപ പോലും വാങ്ങാതെ അവളെ ഒറ്റയ്ക്ക് വളര്‍ത്തുകയും നല്ല വിദ്യാഭ്യാസവും ജീവിതവും നല്‍കുകയും ചെയ്തു. ഞങ്ങൾക്ക് ഒരുതരത്തിലും ഉപകാരങ്ങൾ കിട്ടാതിരിക്കാൻ വേണ്ടി അയാള്‍ അയാളുടെ എല്ലാ വഴികളും ഉപയോഗിച്ചു. ഒരു അച്ഛനെന്ന നിലയില്‍ അയാള്‍ തന്റെ മകളോട് യാതൊരു ഉത്തരവാദിത്വവും കാണിച്ചിട്ടില്ല. അതുതന്നെ അയാള്‍ ഏത് തരക്കാരനാണെന്ന് ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ട്.
ഞങ്ങൾക്കുണ്ടായപോലെ ആരും എലിസബത്തിനെ സംശയത്തോടെ കാണുകയോ ആക്രമിക്കുകയോ ചെയ്തിട്ടില്ല. ആരും അവരെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയോ, അവരുടെ സത്യസന്ധതയെ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. അത്തരത്തില്‍ എല്ലാ ക്രൂരതയില്‍നിന്നും അവരെ ഒഴിച്ചുനിര്‍ത്തിയതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അമൃതയും എലിസബത്തും ഒരുമിച്ചുവന്നിരുന്നെങ്കില്‍ ഈ പോരാട്ടം കുറച്ചുകൂടെ ശക്തവും കരുത്തേറിയതും വിലമതിക്കുന്നതുമായേനെ. നിര്‍ഭാഗ്യവശാല്‍ ചിലര്‍ ഇടപെട്ടു, ഞങ്ങളെക്കുറിച്ചുള്ള അവരുടെ ധാരണയില്‍ വിഷംനിറച്ചു, അങ്ങനെ ആ സാധ്യതയും ഇല്ലാതാക്കി.
അതിന്റെ ഫലമായി ദീര്‍ഘകാലമായി ഞങ്ങള്‍ക്കിടയില്‍ ഒരുബന്ധമില്ല. എന്നാല്‍ അവര്‍ക്ക് എപ്പോഴെങ്കിലും ഞങ്ങളെ ആവശ്യമാണെങ്കില്‍ ഞങ്ങള്‍ എപ്പോഴും അവര്‍ക്കൊപ്പമുണ്ടാവും. ഞങ്ങള്‍ വര്‍ഷങ്ങളോളം അനുഭവിച്ചു. ഇപ്പോഴും ആ മനുഷ്യന്‍ ഇക്കാര്യങ്ങളിലേക്ക് ഞങ്ങളുടെ പേര് വലിച്ചിഴയ്ക്കുകയാണ്. ഞങ്ങള്‍ റിക്കവറിയുടെ പാതയിലാണ്. രണ്ട് വര്‍ഷത്തേയും പതിനാല് വര്‍ഷത്തേയും വേദനകള്‍ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും ഞങ്ങള്‍ക്കറിയാം. അതിനാല്‍, ദയവുചെയ്ത് ഞങ്ങളെ പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തുക. എലിസബത്തിന്റെ പോരാട്ടത്തെ പിന്തുണയ്ക്കുക’, അഭിരാമി സുരേഷ് കുറിച്ചു.