സുരക്ഷാസംവിധാനങ്ങൾ ഫലപ്രദം: അതിരുവിടാതെ ആൾക്കൂട്ടം; ആശ്വാസത്തോടെ പുതുവർഷം

Mail This Article
ചെന്നൈ ∙ പാട്ടും നൃത്തവും കളിചിരികളുമായി നടന്ന പുതുവർഷാഘോഷത്തിനിടെ അനിഷ്ട സംഭവങ്ങളൊന്നും അരങ്ങേറിയില്ലെന്നതിന്റെ ആശ്വാസത്തിൽ നഗരം. ആഘോഷത്തിന്റെ പ്രധാന കേന്ദ്രമായ മറീന, എലിയട്ട്സ് തുടങ്ങിയ ബീച്ചുകളിലും ഇസിആർ, ഒഎംആർ, കാമരാജർ ശാല, ജിഎസ്ടി റോഡ്, മൗണ്ട് റോഡ് അടക്കമുള്ള മറ്റു കേന്ദ്രങ്ങളിലും പുതുവർഷാഘോഷം സമാധാനപരമായിരുന്നു. മറീനയിൽ കടലിൽ ഇറങ്ങുന്നതിനു പ്രവേശനം നിരോധിച്ചിരുന്നെങ്കിലും ആളുകൾ ഈ പരിസരത്തേക്ക് ഒഴുകിയെത്തി.
പ്രധാനയിടങ്ങളിലെല്ലാം കർശന സുരക്ഷയാണു പൊലീസ് ഏർപ്പെടുത്തിയത്. അതിനാൽ തന്നെ, ബൈക്ക് റേസിങ് പ്രശ്നങ്ങൾ ഇത്തവണ ഉണ്ടായില്ല. 18,000 പൊലീസുകാരെയും 1,500 ഹോം ഗാർഡുകളെയും സുരക്ഷയ്ക്കു മാത്രമായി വിന്യസിച്ചിരുന്നു. കമ്മിഷണർ സന്ദീപ് റായ് റാത്തോറിന്റെ നിർദേശപ്രകാരം അഡീ.കമ്മിഷണർമാർ, ജോയിന്റ് കമ്മിഷണർമാർ, ഡപ്യൂട്ടി കമ്മിഷണർമാർ തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരും സുരക്ഷയൊരുക്കുന്നതിനു മേൽനോട്ടം വഹിച്ചു. കുറ്റമറ്റ സുരക്ഷ ഒരുക്കിയതിനു പൊലീസുകാരെ കമ്മിഷണർ അഭിനന്ദിച്ചു.