ADVERTISEMENT

കൊച്ചി ∙ വൈറ്റിലയിലെ കുരുക്കഴിക്കാൻ പുതിയ റോഡ് ഓവർബ്രിജിനു നിർദേശവുമായി വിദഗ്ധർ. ഇതു സംബന്ധിച്ചു മന്ത്രി മുഹമ്മദ് റിയാസിനു നിവേദനം നൽകിയതായി  മുൻ ബ്രിജ് എൻജിനീയറും കൺസൽറ്റന്റുമായ യാക്കൂബ് മോഹൻ ജോർജ് പറഞ്ഞു. പവർ ഹൗസ് റോഡിനു സമീപം കുണ്ടന്നൂർ ഭാഗത്തേക്കു 200 മീറ്റർ മാറി  ദേശീയപാതയ്ക്കു കുറുകെയാണ് പുതിയ പാലം നിർദേശിച്ചിരിക്കുന്നത്.  10 മീറ്റർ വീതിയിൽ പാലം നിർമിച്ചാൽ വൈറ്റിലയിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

പവർ ഹൗസ് റോഡിനു വീതി കൂട്ടി തൃപ്പൂണിത്തുറ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ പാലത്തിലൂടെ കയറി ദേശീയ പാതയുടെ ഇരുദിശയിലേക്കും പോകുന്ന തരത്തിലുള്ള ഡിസൈനാണു തയാറാക്കിയിരിക്കുന്നത്. പദ്ധതി നടപ്പാക്കാൻ സർവീസ് റോഡിനു സമീപം ഭൂമി ഏറ്റെടുക്കണം. പാലത്തിന്റെ ഒരറ്റത്തു കാൽനടയാത്രക്കാർക്കായി ലിഫ്റ്റ് സൗകര്യവും മഴ കൊള്ളാതെ നടന്നു പോകാൻ മേൽക്കൂരയുള്ള പ്രത്യേക വഴിയും ഉണ്ടായിരിക്കും. 

പാലാരിവട്ടത്തു നിന്നും അരൂരിൽ നിന്നുമുള്ള വാഹനങ്ങൾക്കു പാലം കയറി തിരികെ പോകാനുള്ള സൗകര്യമുണ്ടാകും. തൃപ്പൂണിത്തുറയിൽ നിന്ന്  എറണാകുളം ഭാഗത്തേക്കുള്ള ഗതാഗതമാണു കൂടുതൽ സമയം തടസ്സപ്പെടുന്നതെന്ന കാരണത്താലാണു ആ ദിശയിലുള്ള വാഹനങ്ങൾക്കു പാലം നിർദേശിക്കുന്നതെന്നു യാക്കൂബ് പറഞ്ഞു. എറണാകുളത്തു നിന്നു എസ്എ റോഡിലൂടെ തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള വാഹനങ്ങൾക്കു പാലത്തിനടിയിലൂടെ തന്നെ കടന്നു പോകാം. എതിർ ദിശയിലുള്ള വാഹനങ്ങൾ പൂർണമായും മാറുന്നതോടെ പാലത്തിനടിയിൽ തിരക്കുണ്ടാകില്ല.

ഇപ്പോൾ വൈറ്റില പാലത്തിനടിയിലൂടെ എറണാകുളം ഭാഗത്തേക്കു കടക്കുന്ന കാറുകളും ഇരുചക്രവാഹനങ്ങളും പുതിയ പാലം വഴി തിരിച്ചു വിടാൻ കഴിയും. പാലത്തിനടിയിൽ വിവിധ ദിശയിൽ നിന്നുള്ള വാഹനങ്ങൾ നേർക്കുനേർ വരുന്നതു ഇതു വഴി ഒഴിവാക്കാൻ കഴിയുമെന്നു യാക്കൂബ് പറഞ്ഞു.  പാലത്തിനടിയിലെ 2 ഐലന്റുകളുടെ വീതി കുറയ്ക്കണം. ആവശ്യമെങ്കിൽ വൈറ്റില റെയിൽവേ മേൽപാലത്തിനു സമീപമുള്ള അണ്ടർപാസിനു വീതി കൂട്ടിയാൽ ബസുകളും ഭാരവാഹനങ്ങളും അതുവഴി തിരിച്ചു വിടാൻ കഴിയും. ഈ നിർദേശം നേരത്തെ ഉയർന്നിരുന്നെങ്കിലും സർക്കാർ പരിഗണിച്ചിട്ടില്ല. 

വൈറ്റിലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടതനുസരിച്ചു ഹ്രസ്വകാല പദ്ധതികൾ മേയർ ഉൾപ്പെടെ ജനപ്രതിനിധികൾ ചർച്ച ചെയ്തിരുന്നു.  ഐലന്റുകളുടെ വീതി കുറയ്ക്കുന്നതോടൊപ്പം റോഡുകൾ ടാർ ചെയ്യേണ്ടതിനാൽ മരാമത്ത് വകുപ്പിന്റെ  അനുമതി  ആവശ്യമാണെന്നും ഇതിനുള്ള നടപടികൾ വേഗത്തിലാക്കാൻ വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും മേയർ എം.അനിൽകുമാർ പറഞ്ഞു. കൗൺസിലർമാരുടെ അഭിപ്രായങ്ങളും ചോദിച്ചിട്ടുണ്ട്.  ജംക്‌ഷൻ വികസനം സംബന്ധിച്ചു പൊതുമരാമത്ത് വകുപ്പു വിദഗ്ധ സമിതി മുൻപു നൽകിയ റിപ്പോർട്ടും സർക്കാരിനു മുന്നിലുണ്ട്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com