‘വിൻഡി വാക്ക്’.... സഞ്ചാരികളേ, ഇതിലെ, ഇതിലെ

Mail This Article
കട്ടപ്പന ∙ ഇടുക്കി വന്യജീവി സങ്കേതത്തിലെ ട്രക്കിങ് പ്രളയക്കെടുതിക്കുശേഷം പുനരാരംഭിച്ചപ്പോൾ സഞ്ചാരികളുടെ ഒഴുക്ക്. ഇടുക്കി എഫ്ഡിഎയുടെ കീഴിലുള്ള കുമരികുളം, കോതപാറ, കുവലേറ്റം ഇക്കോ ഡവലപ്മെന്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വളകോട് വാകവനം മേഖലയിലാണ് വനം വകുപ്പ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. മേഖലയിലെ വിനോദ സഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്താനും തദ്ദേശീയർക്ക് തൊഴിൽ ലഭ്യമാക്കാനും വന സംരക്ഷണം ഊർജിതപ്പെടുത്താനും ലക്ഷ്യമിട്ട് 2018 ജനുവരിയിലാണ് ‘വിൻഡി വാക്ക്’ എന്ന പേരിൽ പദ്ധതി ആരംഭിച്ചത്.
പ്രളയ കെടുതിയെ തുടർന്ന് അനിശ്ചിത കാലത്തേക്ക് നിർത്തിവച്ചിരുന്ന വിൻഡി വാക്ക് ഒരുമാസം മുൻപാണ് പുനരാരംഭിച്ചത്. ഇതോടെയാണ് വിദേശികളും സ്വദേശികളുമായ സഞ്ചാരികളുടെ തിരക്ക് വർധിച്ചിരിക്കുന്നത്.പദ്ധതിയുടെ ഭാഗമായി ഒരു ദിവസം 40 പേർക്കാണ് ട്രക്കിങ് നടത്താൻ സൗകര്യമുള്ളത്. 6 പേർ ഉൾപ്പെടുന്ന ഒരു സംഘത്തിന് 3 മണിക്കൂർ നീളുന്ന യാത്ര നടത്താൻ 1500 രൂപയാണ് നിരക്ക്. എല്ലാ ദിവസവും രാവിലെ മുതൽ ട്രക്കിങ്ങിന് അവസരം ഒരുക്കിയിട്ടുണ്ട്.
എക്കോ ഡവലപ്മെന്റ് കമ്മിറ്റിയിൽ നിന്നുള്ള ഗൈഡും വനം വകുപ്പ് ഉദ്യോഗസ്ഥരും സഞ്ചാരികൾക്ക് ഒപ്പമുണ്ടാകും. കുമരികുളം ഒറ്റമരം പാറയിൽ നിന്ന് ആരംഭിക്കുന്ന യാത്ര കോതപാറയിലാണ് അവസാനിക്കുക. മലമടക്കുകളിലൂടെയും വനമേഖലയിലൂടെയുള്ള യാത്ര സഞ്ചാരികൾക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്. വന്യമൃഗങ്ങളെയും ഇടുക്കി ജലാശയത്തിന്റെ വിദൂര ദൃശ്യവുമെല്ലാം ആസ്വദിച്ചുള്ള യാത്ര ഏറെ വ്യത്യസ്തമാണെന്ന് സഞ്ചാരികൾ പറയുന്നു. വാഗമണ്ണിൽ എത്തുന്ന സഞ്ചാരികളാണ് ട്രക്കിങ്ങിനായി ഇവിടേക്ക് കൂടുതലായി വരുന്നത്.