ADVERTISEMENT

മൂന്നാർ ∙ മൂന്നാർ മേഖലയിൽ തുടർച്ചയായ രണ്ടാം ദിനവും താപനില മൈനസിൽ തുടരുന്നു. മൂന്നാറിനു സമീപം കന്നിമലയിൽ ബുധനാഴ്ച രാവിലെ താപനില മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസാണു രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെയും മേഖലയിൽ താപനില മൈനസിലെത്തിയിരുന്നു. മിക്ക എസ്റ്റേറ്റുകളിലും താപനില മൈനസിൽ എത്തിയതോടെ കനത്ത മഞ്ഞുവീഴ്ചയാണ് ഇന്നലെ രാവിലെ ഉണ്ടായത്.

മഞ്ഞുവീഴ്ചയെ തുടർന്ന് തോട്ടം മേഖലയിലെ ഏക്കറുകണക്കിനു സ്ഥലത്തെ തേയില ചെടികളും പുൽമേടുകളും കരിഞ്ഞുണങ്ങി. പെരിയവര, ലക്ഷ്മി, ദേവികുളം ഫാക്ടറി, ഓഡികെ, സിമന്റ് പാലം, ലാക്കാട് ഗ്രൗണ്ട് എന്നിവിടങ്ങളിൽ മൈനസ് രണ്ടും ചെണ്ടുവര, കുണ്ടള, ചിറ്റുവാര എന്നിവിടങ്ങളിൽ മൈനസ് ഒരു ഡിഗ്രി സെൽഷ്യസുമായിരുന്നു ഇന്നലെ രാവിലത്തെ താപനില. മൂന്നാർ ടൗൺ, നല്ല തണ്ണി എന്നിവിടങ്ങളിൽ ഒരു ഡിഗ്രി സെൽഷ്യസായിരുന്നു. താപനില മൈനസ് മൂന്ന് രേഖപ്പെടുത്തിയ കന്നിമലയിൽ ഏക്കറുകണക്കിനു സ്ഥലത്താണ് ഇന്നലെ രാവിലെ മഞ്ഞു വീണു കിടന്നിരുന്നത്.

മഞ്ഞുവീഴ്ച അതിരൂക്ഷമായ ദേവികുളം ലാക്കാട് എസ്റ്റേറ്റിലെ 5 ഡിവിഷനുകളിലെ ഏക്കറുകണക്കിന് സ്ഥലത്തെ തേയില ചെടികളാണ് കരിഞ്ഞുണങ്ങിയത്. വരും ദിവസങ്ങളിലും മൂന്നാർ മേഖലയിൽ അതിശൈത്യവും മഞ്ഞുവീഴ്ചയും തുടരുമെന്ന് കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു. തോട്ടം മേഖലയിൽ മഞ്ഞുവീഴ്ച തുടരുന്നതു തേയില വ്യവസായത്തെ സാരമായി ബാധിക്കും. ഉൽപാദനം കുറയുന്നതോടെ വരും ദിവസങ്ങളിൽ തേയില വില വർധിക്കാനാണു സാധ്യത. രാത്രിയും അതിരാവിലെയും കഠിനമായ തണുപ്പ് തുടരുമ്പോഴും പകൽ ചൂട് ശക്തമാണ്. 20-25 ഡിഗ്രി സെൽഷ്യസാണ് പകലത്തെ താപനില.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com