ദേശീയപാത വികസനം; ‘പാലം കടക്കുമോ ?’

Mail This Article
കണ്ണൂർ ∙ ദേശീയപാത വികസനം പൂർത്തിയാകാൻ ഇനി എത്ര കാലമെടുക്കും എന്നതു സംബന്ധിച്ചു വ്യക്തമായ മറുപടി തരാൻ ആർക്കുമാകില്ല. ജില്ലയുടെ മാത്രമല്ല സംസ്ഥാനത്തിന്റെ തന്നെ വികസനക്കുതിപ്പിന് ആറുവരിപ്പാത ഊർജം പകരുമെന്ന കാര്യത്തിൽ സംശയമില്ല. 80.6 കിലോമീറ്ററാണു ജില്ലയിലെ ദേശീയപാതയുടെ ദൈർഘ്യം. 3 റീച്ചുകളിലായാണു ദേശീയപാത കടന്നു പോകുന്നത്. നീലേശ്വരം–തളിപ്പറമ്പ്, തളിപ്പറമ്പ്–മുഴപ്പിലങ്ങാട്, മുഴപ്പിലങ്ങാട്–അഴിയൂർ. ഇതിൽ പയ്യന്നൂർ, തളിപ്പറമ്പ്, കണ്ണൂർ, തലശ്ശേരി എന്നിങ്ങനെ 4 ബൈപാസുകളും ഉൾപ്പെടുന്നു.
തലശ്ശേരി-മാഹി ബൈപാസ്
തലശ്ശേരി-മാഹി ബൈപാസിൽ 50% പ്രവൃത്തി പൂർത്തിയായി. മുഴപ്പിലങ്ങാട് നിന്നു മാഹി അഴിയൂർ വരെയുള്ള 18 കിലോമീറ്ററിൽ ഇടമിട്ടുള്ള സ്ഥലങ്ങളിൽ മൊത്തം 4 കിലോമീറ്റർ റോഡ് ടാറിങ് പൂർത്തിയായി. ഇപ്പോൾ റോഡ് പണി പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. 3 പാലങ്ങളുടെയും 5 അടിപ്പാതകളുടെയും പ്രവൃത്തി ഇപ്പോൾ നടക്കുന്നു. മൊത്തം 4 പാലങ്ങളും 22 അടിപ്പാതകളുമാണുള്ളത്. 2 എണ്ണം ഒഴിച്ചു ബാക്കി അടിപ്പാതകളെല്ലാം മഴക്കാലം കഴിയുമ്പോഴേക്കും പുർത്തിയാകും.
ഏഴിലോട്- ഏഴിമല റെയിൽവേ ഗേറ്റ് - പുതിയ പുഴക്കര - കാരന്താട് റോഡ്
കിഫ്ബി പദ്ധതിയിൽ നടപ്പാക്കുന്ന റോഡ് നിർമാണം പാതിവഴിയിൽ. 9.2 കിലോമീറ്ററാണു ദൈർഘ്യം. ഏഴിമല റെയിൽവേ ഗേറ്റ് - പുതിയ പുഴക്കര വരെ സ്ഥലമെടുപ്പ് പ്രശ്നങ്ങളുണ്ട്. 17.23 കോടി. 3 കിലോമീറ്റർ ഫസ്റ്റ് ലെയർ മാത്രം പൂർത്തിയായി.
കാട്ടാമ്പള്ളി -ചപ്പാരപ്പടവ്- ചാണാക്കുണ്ട് -തടിക്കടവ് പിഡബ്ല്യുഡി റോഡ്:
കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് ഊരാളുങ്കൽ ലേബർ സൊസൈറ്റി നിർമിക്കുന്നു.
മഞ്ഞക്കാട് -തിരുമേനി - മുതുവം പൊതുമരാമത്ത് റോഡ്
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കാൻ ഇരിക്കൂർ കൺസ്ട്രക്‌ഷൻ കമ്പനിക്കാണു കരാർ നൽകിയത്. 18 മാസം കൊണ്ടു നിർമാണം പൂർത്തിയാക്കണമെന്നാണ് കരാർ. എന്നാൽ രണ്ടു വർഷം കഴിഞ്ഞിട്ടും ഒന്നാം ഘട്ട ടാറിങ് പോലും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.
മലപ്പട്ടം, പാവന്നൂർകടവ്, പാവന്നൂർമൊട്ട റോഡ്
കിഫ്ബി പദ്ധതിയിൽ ഉൾപെടുത്തി രണ്ടു വർഷം മുൻപ് ആരംഭിച്ചതാണ്. പലയിടങ്ങളിലും ഒന്നാം ഘട്ട പണി പൂർത്തിയായിട്ടില്ല. ഇരിക്കൂർ കൺസ്ട്രക്‌ഷൻ ആണ് കരാർ ഏറ്റെടുത്തത്.
മയ്യിൽ കാഞ്ഞിരോട്, ചെക്കിക്കുളം, പെരളശേരി റോഡ്
കിഫ്ബി പദ്ധതിയിൽ ഉൾപെടുത്തി രണ്ട് വർഷം മുൻപ് ആരംഭിച്ച പണികൾ ഇഴഞ്ഞ് നീങ്ങുന്നു. ഇരിക്കൂർ കൺസ്ട്രക്‌ഷനാണ് കരാർ ഏറ്റെടുത്തത്. പലയിടങ്ങളിലും ഒന്നംഘട്ട പണികൾ പോലും പൂർത്തിയാകാത്ത നിലയിലാണ്.

തലശ്ശേരി - വളവുപാറ റോഡ്
കെഎസ്ടിപി പദ്ധതിയാണ്. തലശ്ശേരി മുതൽ മട്ടന്നൂർ കളറോഡ് വരെയും തുടർന്ന് കൂട്ടുപുഴ വളവുപാറ വരെയും രണ്ടു റീച്ചുകളായാണ് പണി കരാർ നൽകിയത്. കരേറ്റ മുതൽ കളറോഡ് വരെയുള്ള പണി ബാക്കിയുണ്ട്. മട്ടന്നൂർ നഗരത്തിൽ പ്രധാന ഭാഗം പൂർത്തിയാകാൻ ഉണ്ട്. പാലങ്ങളുടെ പുനർ നിർമാണം പൂർത്തിയായി. 2018 ഏപ്രിലിൽ നിർമാണം തീർക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും പണി ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. ആകെ 55 കിലോമീറ്റർ ദൈർഘ്യം, ചെലവ് 366 കോടി.