ADVERTISEMENT

കണ്ണൂർ ∙ തലശ്ശേരി–മാഹി ബൈപാസ് ഈ വർഷവും ഗതാഗതത്തിനു തുറന്നു കൊടുക്കാനാവില്ലെന്ന ആശങ്ക ഉയരുന്നു. ബൈപാസിലെ ബാലം പാലത്തിന്റെ അനുബന്ധ പാലം, മാഹി അഴിയൂരിലെ റെയിൽവേ മേൽപാലം എന്നിവയുടെ പ്രവൃത്തി പൂർത്തീകരിക്കാൻ വൈകുന്നതാണു കാരണം. ബാലം പാലത്തിന്റെ നിർമാണം പൂർത്തിയായതാണ്. ഇതോടൊപ്പം പാലത്തിന്റെ അനുബന്ധ റോഡ് നിർമാണം പ്രതീക്ഷിച്ച രീതിയിൽ നടത്താനായില്ല. ബാലം പാലം കഴിഞ്ഞ് ഇരുവശത്തും അവശേഷിക്കുന്ന പ്രദേശം ചതുപ്പായതിനാൽ അനുബന്ധ റോഡ് നിർമാണം വെള്ളക്കെട്ടിന് ഇടയാക്കുമെന്ന പരാതി  ഉയർന്നിരുന്നു. ഇതു പരിഹരിക്കാനായി അനുബന്ധ റോഡിനു പകരം ബാലം പാലത്തിന് ഇരുകരകളിലുമായി പാലം നീട്ടി പണിയാൻ തീരുമാനമെടുക്കേണ്ടി വന്നു.

ചതുപ്പ് മണ്ണിട്ടു നികത്തിയാൽ മഴക്കാലത്തു പ്രദേശം വെള്ളത്തിനടിയിലാകുമെന്നും കനത്ത പാരിസ്ഥിതിക ആഘാതം ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടി നാട്ടുകാർ അനുബന്ധ റോഡിന്റെ പ്രവൃത്തി തടഞ്ഞിരുന്നു. വെള്ളക്കെട്ടിനു പരിഹാരമായി ചതുപ്പിലും പാലം നിർമിക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.പരിസരവാസികളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്നു ചതുപ്പിൽ 67 മീറ്റർ നീളത്തിൽ അനുബന്ധ പാലം നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു. ചതുപ്പിൽ 67 മീറ്റർ പാലം നിർമിക്കുന്നതിന്റെ ആദ്യഘട്ട പൈലിങ് പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. മഴ കനത്ത സാഹചര്യത്തിൽ ചതുപ്പിൽ വെള്ളക്കെട്ടുണ്ട്. ഇത് പൈലിങ് പ്രവൃത്തികളെ മന്ദഗതിയിലാക്കിയിട്ടുണ്ട്.

മുഴപ്പിലങ്ങാട് മുതൽ അഴിയൂർ വരെയുള്ള നിർദിഷ്ട ബൈപാസിൽ മാഹി അഴിയൂരിലെ റെയിൽവേ മേൽപാല നിർമാണം റെയിൽവേയുടെ മേൽനോട്ടത്തിലാണു നടക്കുന്നത്. മേൽപാലം പ്രവൃത്തിയുടെ ഓരോ ഘട്ടവും പൂർത്തിയാകുമ്പോൾ റെയിൽവേയുടെ പാലക്കാട് ഡിവിഷനിൽ നിന്ന് ഉദ്യോഗസ്ഥർ എത്തി പരിശോധിക്കണം. അടുത്ത ഘട്ടം തുടങ്ങാനും ഉദ്യോഗസ്ഥരുടെ അനുമതി വേണം. ഇത്തരം സാഹചര്യങ്ങളും കനത്ത മഴയും കാരണമാണു മേൽപാലത്തിന്റെ പണി ഇഴയുന്നത്. ബൈപാസിന്റെ മുഴപ്പിലങ്ങാട് ഭാഗത്തു മാത്രമാണ് സർവീസ് റോഡിന്റെ നിർമാണം പൂർത്തിയായിട്ടുള്ളത്.തലശ്ശേരി മുതൽ മാഹി വരെ മിക്ക ഭാഗങ്ങളിലും പാതി വഴിയിലാണ്. ചില സ്ഥലങ്ങളിൽ സർവീസ് റോഡിന്റെ സ്ഥലമേറ്റെടുപ്പും നടന്നിട്ടില്ല.

2022ൽ ബൈപാസ് ഗതാഗതത്തിന് തുറന്നു കൊടുക്കാൻ കഴിയുമെന്നായിരുന്നു അധികൃതർ അവസാനം പറഞ്ഞിരുന്നത്. ബാലം പാലത്തിനോട് അനുബന്ധിച്ചു നീട്ടി പണിയേണ്ട 67 മീറ്റർ പാലം, അഴിയൂർ റെയിൽവേ മേൽപാലം എന്നിവയുടെ നിർമാണ പ്രവൃത്തി വേഗത്തിലാക്കിയില്ലെങ്കിൽ ബൈപാസ് തുറക്കുന്നതു നീളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com