കെ.രവീന്ദ്രനാഥൻ നായർ നവതിയിലേക്ക്

Mail This Article
കൊല്ലം ∙മലയാളത്തിന്റെ സിനിമാക്കാഴ്ചകൾക്കു ദേശങ്ങൾക്കപ്പുറത്തേക്കു വിരുന്നൊരുക്കിയ, കേരളത്തിന്റെ തനതു രുചിക്കു വ്യവസായികപ്പെരുമ പകർന്ന അച്ചാണി രവി എന്ന രവീന്ദ്രനാഥൻ നായർ 89 വയസ്സ് പൂർത്തിയാക്കിയ നാളിൽ കാര്യമായ ആഘോഷങ്ങളൊന്നുമില്ലായിരുന്നു. മിഥുനത്തിലെ വിശാഖമാണു ജന്മനക്ഷത്രം. ഞായറാഴ്ച മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം കേക്ക് മുറിക്കലും സദ്യയും മാത്രമായി പിറന്നാളാഘോഷം ഒതുങ്ങി. മക്കളായ പ്രതാപ് നായർ, പ്രകാശ് നായർ, കൊച്ചുമക്കൾ തുടങ്ങിയവർ സംബന്ധിച്ചു.
മലയാളത്തിലെ ക്ലാസിക്കുകളടക്കം ഒരുപിടി മികച്ച സിനിമകൾ നിർമിച്ച അദ്ദേഹം കൊല്ലത്തിന്റെ സാമൂഹിക– സാംസ്കാരിക– ജീവകാരുണ്യ മേഖലയ്ക്കു നൽകിയ സംഭാവനകളും എണ്ണമറ്റതാണ്. പ്രമുഖ കശുവണ്ടി വ്യവസായിയായിരുന്ന കൊച്ചുപിലാംമൂട് കൃഷ്‌ണവിലാസം ബംഗ്ലാവിൽ വെണ്ടർ കൃഷ്ണപിള്ളയുടെ എട്ടു മക്കളിൽ അഞ്ചാമനായി 1933 ജൂലൈ മൂന്നിനാണ് (1108 മിഥുനം 19) കെ. രവീന്ദ്രനാഥൻ നായരുടെ ജനനം. ബിരുദ പഠനത്തിനു ശേഷം വ്യവസായത്തിലേക്കു കടന്ന അദ്ദേഹമാണു വിജയലക്ഷ്മി കാഷ്യൂ കമ്പനിയുടെ സ്ഥാപകൻ.വ്യവസായം മാത്രമല്ല, കലയോടും അടങ്ങാത്ത താൽപര്യം സൂക്ഷിക്കുന്ന അദ്ദേഹം 1967ലാണ് ചലച്ചിത്ര നിർമാണത്തിനു ജനറൽ പിക്ചേഴ്സിനു രൂപം നൽകിയത്.
‘അച്ചാണി’ എന്ന സിനിമ ഹിറ്റായതോടെ അദ്ദേഹം സിനിമാലോകത്തെ ‘അച്ചാണി രവി’യായി. ഈ സിനിമയുടെ ലാഭമാണു പബ്ലിക് ലൈബ്രറിക്കു തുടക്കമിട്ടത്. അരവിന്ദനും അടൂർ ഗോപാലകൃഷ്ണനുമൊപ്പം ചേർന്നപ്പോൾ മലയാളത്തിന്റെ എക്കാലത്തെയും മികച്ച ക്ലാസിക്കുകൾ പിറന്നു. അരവിന്ദന്റെ കാഞ്ചനസീത, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ, അടൂരിന്റെ എലിപ്പത്തായം, മുഖാമുഖം, അനന്തരം, വിധേയൻ തുടങ്ങിയവയൊക്കെ സംസ്ഥാന– ദേശീയ പുരസ്കാരങ്ങൾ കൊയ്തു.
ഏറ്റവുമൊടുവിൽ തമ്പ് കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ടപ്പോഴും ജനറൽ പിക്ചേഴ്സിന്റെയും അതിന്റെ സ്ഥാപകന്റെയും ഖ്യാതിക്കു തിളക്കമേറി. പബ്ലിക് ലൈബ്രറി മാത്രമല്ല, സോപാനം ഓഡിറ്റോറിയം, ആർട് ഗാലറി തുടങ്ങിയവയൊക്കെ രവീന്ദ്രനാഥൻ നായരുടെ സാംസ്കാരിക മനസ്സിന്റെ സമ്മാനങ്ങളാണ്. കൊല്ലം ഫാസിന്റെ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. പിന്നണി ഗായിക കൂടിയായിരുന്ന പരേതയായ ഉഷയാണു ഭാര്യ. പ്രതാപും പ്രകാശും പ്രീതയും മക്കൾ.