ADVERTISEMENT

കോട്ടയം ∙ അപകടക്കെണിയൊരുക്കി പാക്കിൽ – ചിങ്ങവനം റോഡിലെ കട്ടിങ്ങുകൾ. കാരമൂട് മുതൽ ഇല്ലിമൂട് വരെയുള്ള ഭാഗങ്ങളിൽ റോഡും അരികും ചേരുന്ന ഭാഗത്തെ മണ്ണ് ഒഴുകിപ്പോയതിനെത്തുടർന്ന് വലിയ കുഴികളാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്. പന്നിമറ്റം എഫ്സിഐ ഗോഡൗണിൽ നിന്നുള്ള വലിയ വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്ന തിരക്കേറിയ റോഡാണ് ഇത്.

റോഡരികിൽ പൊതുമരാമത്ത് നിക്ഷേപിച്ച മൺകൂനയും റോഡിലേക്കു പടർന്നു നിൽക്കുന്ന വലിയ മരവുമുള്ളതിനാൽ വലിയ വാഹനങ്ങൾ എത്തുമ്പോൾ വശത്തേക്കു ചേർക്കുന്ന ഇരുചക്ര വാഹനങ്ങളും കാറുകളും അപകടത്തിൽപെടുന്നത് പതിവായെന്നു നാട്ടുകാർ ആരോപിക്കുന്നു.

പ്രശ്നങ്ങൾ

∙ ഇല്ലിമൂട് കവലയ്ക്ക് സമീപം റോഡിന്റെ വീതികുറഞ്ഞ ഭാഗത്ത് റോഡരികിൽ രൂപപ്പെട്ട കട്ടിങ്. ഇതിൽ ചാടി ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ പതിവായി അപകടത്തിൽപെടുന്നു.

∙ റോഡരികിൽ നിൽക്കുന്ന വലിയ മരത്തിന്റെ ചില്ലകൾ അപകടാവസ്ഥയിലാണ്.

ആവശ്യം

∙ ഇല്ലിമൂട് കവലയുടെ ഉയർന്ന പ്രദേശങ്ങളിൽ നിന്നു വരുന്ന മഴവെള്ളം റോഡിനെയും അരികിനെയും വേർപെടുത്തുന്നു. ഇതു പരിഹരിക്കാൻ ഓട നിർമിക്കണം.

∙ റോഡരികിൽ ഉയർന്ന മൺകൂന നീക്കം ചെയ്ത് വീതി ഉറപ്പാക്കണം.

∙ അപകടാവസ്ഥയിൽ നിൽക്കുന്ന മരച്ചില്ലയുടെ പ്രശ്നം പരിഹരിക്കണം.

അപകടം പതിവ്

ഉയർന്ന ഭാഗങ്ങളിൽ നിന്ന് മഴവെള്ളം കുത്തിയൊലിച്ചെത്തിയാണ് റോഡരികിൽ വലിയ കട്ടിങ് രൂപപ്പെട്ടത്. പലപ്പോഴായി മണ്ണിട്ട് പ്രശ്നം പരിഹരിക്കാൻ ഞങ്ങൾ ശ്രമിച്ചു. പക്ഷേ, പരാജയപ്പെട്ടു. വലിയ വാഹനങ്ങൾ എത്തുമ്പോൾ ബൈക്കിലും സ്കൂട്ടറിലും എത്തുന്നവർ കുഴിയിൽ വീണ് നിയന്ത്രണം വിട്ട് അപകടത്തിൽപെടുന്നതു പതിവ്.

‌∙ സി.വി.വർഗീസ്

ചെറുവള്ളിൽ, ഇല്ലിമൂട് സ്വദേശി

പരാതി നൽകി

ലോറികൾ ഉൾപ്പെടെയുള്ളവ എത്തുമ്പോൾ മരത്തിന്റെ ചില്ലയിൽ തട്ടി അപകടങ്ങൾ മുൻപുണ്ടായിരുന്നു. ഇതു സംബന്ധിച്ച് അധികാരികൾക്ക് പരാതി നൽകിയിരുന്നു. വീതി കുറഞ്ഞ ഭാഗത്തെ മരവും റോഡരികിലെ മൺകൂനയും സ്ഥലം പാഴാക്കുന്നു. വീതി കൂട്ടി, വെള്ളം ഒഴുകാൻ ഓട നിർമിച്ച് അപകടസാധ്യത ഒഴിവാക്കാൻ നടപടി വേണം.

∙ പി.സി.ബാലകൃഷ്ണൻ

പുളിമൂട്ടിൽ, ഇല്ലിമൂട് സ്വദേശി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com