പത്തനംതിട്ട ജില്ലയിൽ ഇനിയൊരു പ്രളയം വന്നാൽ എങ്ങനെ അതിജീവിക്കും?

Mail This Article
കോവിഡ് ഭീഷണിക്കുമേൽ പെയ്യാൻ ഒരുങ്ങി നിൽക്കുകയാണ് ഇടവപ്പാതി. ഇത്തവണ ഓഗസ്റ്റിൽ മഴ ശക്തമായിരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. മുന്നൊരുക്കത്തിന്റെ ശക്തിയളക്കാൻ വേനൽ മഴ തകർത്തു പെയ്യുന്നുമുണ്ട്. വറ്റിവരണ്ട ജലാശയങ്ങൾ പാതി നിറഞ്ഞൊഴുകുന്നു. അണക്കെട്ടുകളിലും സംഭരണ ശേഷിയുടെ പകുതി ജലമുണ്ടിപ്പോൾ. കോവിഡ് ഒഴിയും മുൻപേ പ്രളയം കടന്നു വന്നാൽ, പിടിച്ചു നിൽക്കുമോ നാം? ഒരുക്കങ്ങളുടെ തുടക്കം നമ്മുടെ തദ്ദേശ സ്ഥാപനങ്ങളിലാണ് നടക്കേണ്ടത്. കോവിഡ് തിരക്കിൽ പ്രളയത്തിനു വേണ്ടി എന്തെല്ലാം തയാറെടുപ്പുകളാണ് നമ്മുടെ പഞ്ചായത്തുകളിൽ നടക്കുന്നത്?
റാന്നി
മഹാപ്രളയം ആദ്യം വിഴുങ്ങിയ റാന്നി താലൂക്കിൽ പ്രളയ മുന്നൊരുക്കത്തെക്കുറിച്ചു കേട്ടു കേൾവി പോലുമില്ല. 2018ൽ തുറന്ന ക്യാംപുകളുടെയോ, പ്രളയ ബാധിതരുടെയോ എണ്ണം പോലും പഞ്ചായത്തുകൾക്ക് അറിയില്ല. പഴവങ്ങാടി പഞ്ചായത്ത് ക്യാംപുകളുടെ പട്ടിക തയാറാക്കാൻ തുടങ്ങിയതായി പറയുന്നു. മറ്റു പഞ്ചായത്തുകൾക്ക് പട്ടികയില്ല. ക്യാംപുകൾ തുടങ്ങാൻ സ്ഥലം കണ്ടെത്തണമെന്ന നിർദേശം സർക്കാരിൽ നിന്നു ലഭിച്ചിട്ടില്ലെന്ന മറുപടിയാണ് പല തദ്ദേശസ്ഥാപന അധ്യക്ഷന്മാരും നൽകിയത്.
റാന്നി പഞ്ചായത്തിൽ 3,200 പേർ ക്യാംപുകളിൽ കഴിഞ്ഞതായാണ് ഏകദേശ കണക്ക്. അങ്ങാടിയിൽ ആയിരത്തോളം പേരും പഴവങ്ങാടിയിൽ മുന്നൂറോളം പേരും ക്യാംപുകളിൽ എത്തിയിട്ടുണ്ടെന്നു പറയപ്പെടുന്നു. പെരുനാട്, വടശേരിക്കര പഞ്ചായത്തുകളിൽ 450 കുടുംബങ്ങൾ ക്യാംപുകളിൽ കഴിഞ്ഞിട്ടുണ്ട്. പ്രളയത്തിൽ ആറുകളിലും തോടുകളിലും അടിഞ്ഞ ചെളിയും മണ്ണും ഇപ്പോഴും നീക്കിയിട്ടില്ല. തീരങ്ങളിൽ അടിഞ്ഞവയ്ക്കു മുകളിൽ പുല്ലുകൾ വളർന്നതിനാൽ പുറമെ കാണാനാകില്ല.
കോഴഞ്ചേരി
കോഴഞ്ചേരി, തോട്ടപ്പുഴശേരി, ചെറുകോൽ, മല്ലപ്പുഴശേരി, ആറന്മുള, കോയിപ്രം, അയിരൂർ പഞ്ചായത്തുകളിൽ മുൻപ്രളയ സമയത്ത് ഉപയോഗിച്ചിരുന്ന ക്യാംപ് സെന്ററുകൾ ഈ വർഷവും ഉപയോഗിക്കും. പ്രളയം ഏറെ നാശം വിതച്ച ആറന്മുളയിൽ വെള്ളം കയറാൻ സാധ്യതയുള്ള വീടുകളുടെ എണ്ണം എടുത്തു വരുന്നതേയുള്ളു. ജലസ്രോതസുകളിലെ ചെളി നീക്കുന്ന ജോലികൾ തുടങ്ങിയിട്ടുണ്ട്.കോഴഞ്ചേരി പഞ്ചായത്തിൽ കഴിഞ്ഞ വർഷം 10 ക്യാംപുകളാണ് ക്രമീകരിച്ചിരുന്നത്. ബോട്ട്, ലൈഫ് ജാക്കറ്റ് എന്നിവ വാങ്ങാൻ പദ്ധതിയുണ്ട്. പ്ലാൻ ഫണ്ടിൽ നിന്ന് 9 ലക്ഷം രൂപ ഇതിനായി ചെലവഴിക്കും.
കടപ്ര
2 നിലയിലുള്ള സൈക്ലോൺ ഷെൽട്ടർ നിർമിക്കുന്നു. നിർമാണം 3 മാസത്തിനകം പൂർത്തിയാകും. ക്യാംപുകൾ ഒരുക്കാൻ 12 കേന്ദ്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ശുചിമുറി സൗകര്യം ഒരുക്കുന്ന ജോലി ഇനിയും ചെയ്യേണ്ടതുണ്ട് . 6 തോടുകൾ ആഴംകൂട്ടുന്ന ജോലി പൂർത്തിയായി. 4 തോടുകളുടെ പണി നടന്നുവരുന്നു. 2018ൽ രണ്ടായിരത്തോളം പേരും കഴിഞ്ഞ വർഷം നൂറോളം പേരും ക്യാംപുകളിൽ കഴിയേണ്ടി വന്നു.
നിരണം
12 ക്യാംപുകളുടെ പട്ടിക തയാറാക്കി. 2018-ൽ 3200 പേരെയും 2019-ൽ 2000 പേരെയും ക്യാംപുകളിലാക്കിയിരുന്നു. കോലറയാറിന്റെ ആഴം കൂട്ടുന്ന ജോലി അവസാനഘട്ടത്തിലാണ്. പാടത്തിന്റെ നടുവിലെ തുരുത്തിൽ താമസിക്കുന്ന 30 കുടുംബങ്ങളെയും വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരെയും കണ്ടെത്തിയിട്ടുണ്ട്. സന്നദ്ധപ്രവർത്തകരാകാൻ തയാറുള്ളവരുടെ പട്ടികയും വാട്സാപ് ഗ്രൂപ്പും തയാറാക്കി.
നെടുമ്പ്രം
6 ക്യാംപുകൾ കണ്ടെത്തിയിട്ടുണ്ട്. 2 തോടുകൾ ആഴം കൂട്ടി. കഴിഞ്ഞ വർഷങ്ങളിൽ 700, 400 പേരെ വീതമാണ് ക്യാംപിൽ താമസിപ്പിച്ചത്.
പെരിങ്ങര
വള്ളം വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. 5 ക്യാംപുകളുടെ പട്ടികയും തയാറാക്കി. 2018ൽ 5000 പേരെയും കഴിഞ്ഞ വർഷം നാലായിരത്തോളം പേരെയും ക്യാംപുകളിൽ പാർപ്പിച്ചു. തോടുകളുടെ ആഴം കൂട്ടൽ നടത്തിയില്ല.
കുറ്റൂർ
10 ക്യാംപുകൾ കണ്ടെത്തിയിട്ടുണ്ട്. മധുരംപുഴയാറും കോതാട്ടുചിറയും ജനകീയ സമിതികൾ രൂപീകരിച്ച് ആഴം കൂട്ടി.
കവിയൂർ
മുന്നൊരുക്കം തുടങ്ങിയിട്ടില്ല. 2018ൽ 600 പേരെയും 2019ൽ 12 പേരെയുമാണ് ക്യാംപിലാക്കിയത്.
ഇരവിപേരൂർ
12 ക്യാംപുകളുടെ പട്ടിക ആയിട്ടുണ്ട്. ജനകീയമുന്നേറ്റത്തിൽ പാടത്തുപാലം തോട് ആഴം കൂട്ടി. വരട്ടാറിലെ എക്കൽ നീക്കുന്ന ജോലിക്കു ടെൻഡർ വരെയായി. കാലവർഷത്തിനു മുൻപ് പ്രവൃത്തി പൂർത്തിയാക്കാൻ കഴിയില്ല.
പത്തനംതിട്ട നഗരസഭ
പ്രളയ ക്യാംപുകളുടെ പട്ടിക തയാറാക്കാൻ മോണിറ്ററിങ് കമ്മിറ്റി ഉടൻ ചേരും.കഴിഞ്ഞ പ്രളയങ്ങളിൽ 500 ൽ അധികം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. തോടുകൾ, ഓടകൾ എന്നിവയുടെ ആഴം കൂട്ടുന്നതും നീരൊഴുക്കിന്റെ തടസ്സം നീക്കുന്നതുമായ പ്രവർത്തനങ്ങൾ എല്ലാ വാർഡിലും ആരംഭിച്ചു.
ഓമല്ലൂർ
3 ക്യാംപുകൾ തയാറാക്കിയിട്ടുണ്ട്. കഴിഞ്ഞ പ്രളയങ്ങളിൽ 200 ൽ അധികം ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നിട്ടുണ്ട്. സ്ഥിരം ക്യാപുകൾ കോവിഡ് കാരണം മാറ്റേണ്ടി വന്നിട്ടില്ല. കോവിഡ് പ്രവർത്തനങ്ങൾ പ്രളയ മുന്നൊരുക്കങ്ങളെ ബാധിച്ചിട്ടില്ല.
മലയാലപ്പുഴ
3 ക്യാംപുകൾ പട്ടികയിൽ ഉണ്ട്. കഴിഞ്ഞ പ്രളയത്തിൽ 400 ൽ അധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു.കോവിഡ് കാരണം പ്രളയ ക്യാപുകൾ മാറ്റിയിട്ടില്ല. കോവിഡ് പ്രവർത്തനങ്ങൾ പ്രളയ മുന്നൊരുക്കങ്ങളെ ബാധിച്ചിട്ടില്ല.
കോന്നി
മുൻ പ്രളയങ്ങളിൽ 400 പേരെയാണ് മാറ്റി പാർപ്പിച്ചത്. 3 ക്യാംപുകളാണ് പട്ടികയിൽ ഉള്ളത്. കലഞ്ഞൂരിൽ 40 കുടുംബങ്ങളെയാണ് കഴിഞ്ഞ വർഷം മാറ്റി പാർപ്പിച്ചത്. കോവിഡ് കെയർ സെന്റർ പ്രവർത്തിക്കുന്നത് കലഞ്ഞൂർ ഗവ.എൽപി സ്കൂളിൽ ആയതിനാൽ ഇത്തവണത്തെ ഹയർസെക്കൻഡറി കെട്ടിടത്തിലേക്കു പ്രളയ ക്യാംപ് മാറ്റാനാണ് ആലോചിക്കുന്നത്.
കലഞ്ഞൂർ വലിയതോട്ടിൽ കുറ്റുമൺ ഭാഗത്തെ സംരക്ഷണഭിത്തി നിർമിച്ചെങ്കിലും ജല നിരപ്പ് ഉയർന്നാൽ കോളനിയിലേക്കു കയറും. പ്രമാടത്ത് 7 ദുരിതാശ്വാസ കേന്ദ്രങ്ങളാണുള്ളത്. 873 ആളുകളെ മാറ്റി പാർപ്പിച്ചിരുന്നു. പ്രമാടം നേതാജി സ്കൂളിലും പ്രമാടം ഗവ.എൽപി സ്കൂളിലും പഞ്ചായത്ത് പദ്ധതിയിൽ ശുചിമുറികൾ ഇതിനായി നിർമിച്ചു നൽകി. ഇന്ന് പഞ്ചായത്ത് തല യോഗം ചേരും.അരുവാപ്പുലം പഞ്ചായത്തിൽ 2018ൽ 574 ആളുകളെയാണ് മാറ്റിപാർപ്പിച്ചത്. ഇവിടെ മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടില്ല.
അടൂർ
മുന്നൊരുക്കങ്ങൾ തുടങ്ങി. പ്രളയമുണ്ടായാൽ മാറ്റി പാർപ്പിക്കുന്നതിനായി 81 ക്യാംപുകളുടെ പട്ടിക തയാറാക്കി. ഹെലികോപ്്റ്റർ ലാൻഡിങ്ങിനായി 8 കേന്ദ്രങ്ങളും കണ്ടെത്തി. പള്ളിക്കലിൽ തോടുകൾ ശുചീകരിക്കുന്ന ജോലികൾ തൊഴിലുറപ്പു പദ്ധതി പ്രകാരം ആരംഭിച്ചിട്ടുണ്ട്.
പന്തളം, തുമ്പമൺ, കുളനട
നഗരസഭാ പരിധിയിലെ ഓടകളുടെ ശുചീകരണം നടത്തി. ക്യാംപുകൾ തീരുമാനിക്കാൻ കൗൺസിൽ യോഗം ചേരും. കുളനടയിൽ 7 സ്കൂളുകൾ ദുരിതാശ്വാസ ക്യാംപുകൾക്കായി കണ്ടെത്തി. തുമ്പമണിൽ 2018ലെ പ്രളയത്തിൽ 300 കുടുംബങ്ങളെ മാറ്റി പാർപ്പിക്കേണ്ടി വന്നിരുന്നു. മുന്നൊരുക്കത്തിന്റെ ഭാഗമായി ക്യാംപുകൾ സജ്ജമാക്കാൻ 4 കെട്ടിടങ്ങൾ കണ്ടെത്തി. അച്ചൻകോവിലാറ്റിലെ എക്കൽ നീക്കം ചെയ്യാത്തത് വലിയ ഭീഷണിയായി നിലനിൽക്കുന്നു.
പെരുമ്പെട്ടി
കൊറ്റനാട് പഞ്ചായത്തിൽ 7 ക്യാംപുകൾ സജ്ജമാക്കിയിട്ടുണ്ട്. 3 പ്രധാന തോടുകളുടെ ആഴം വർധിപ്പിച്ച് തടയണ നിർമാണം പൂർത്തികരിച്ചു. ഓട, ഓവുചാലുകൾ എന്നിവയുടെ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു. കോട്ടാങ്ങൽ പഞ്ചായത്തിൽ 4 ക്യാംപുകൾ കണ്ടെത്തിയിട്ടുണ്ട്.
മല്ലപ്പള്ളി
ആനിക്കാട് പഞ്ചായത്തിൽ 3 ക്യാംപുകളുടെ പട്ടിക തയാറാക്കി. തോടുകൾ ആഴംകൂട്ടിയിട്ടില്ല. സന്നദ്ധസേവന പ്രവർത്തകരുടെ യോഗം ചേർന്നു. മല്ലപ്പള്ളി പഞ്ചായത്തിൽ 3 ക്യാംപുകൾ തയാറായി. വലിയതോട് ആഴംകൂട്ടി ശുചീകരിച്ചു. ആനിക്കാട് പഞ്ചായത്തിൽ 2 ക്യാംപുകളുടെ പട്ടികയായി. നീലംപാറ– പുല്ലുകുത്തി തോട് ആഴംകൂട്ടി വശങ്ങളിൽ കയർ ഭൂവസ്ത്രം വിരിച്ചു.
ഏനാത്ത്
കടമ്പനാട്, ഏഴംകുളം പഞ്ചായത്തുകളിൽ പ്രളയ മുന്നൊരുക്കം തുടങ്ങിയിട്ടില്ല. വിവിധ വാർഡുകളിൽ നിന്നു വിവരം ശേഖരിക്കുന്നതായി ഔദ്യോഗിക വിശദീകരണം.
വെച്ചൂച്ചിറ
2018 ൽ മലയോര മേഖലയിൽ 10 വീടുകൾ പൂർണമായി നശിക്കുകയും റോഡുകൾ വെള്ളത്തിൽ ഒഴുകി പോവുകയും ചെയ്തെങ്കിലും മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ടില്ല.
പുറമറ്റം
കഴിഞ്ഞ പ്രളയ കാലത്ത് 3 ദുരിതാശ്വാസ ക്യാംപുകൾ പഞ്ചായത്ത് പ്രദേശത്ത് തുറന്നു. പുതിയ കണക്കെടുപ്പ് നടത്തിയിട്ടില്ല. ശുചീകരണ പ്രവർത്തനങ്ങൾ വാർഡുകൾ തോറും നടന്നു വരുന്നു.