ADVERTISEMENT

ആനിക്കാട് ∙ കാലവർഷം ശക്തമായതോടെ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. കൃഷിയിടങ്ങളിലും മറ്റും വെള്ളം കയറിയത് കർഷകരെ ആശങ്കയിലാഴ്ത്തുകയാണ്. ഓണവിപണി ലക്ഷ്യമാക്കി കൃഷിയിറക്കിയ കർഷകരും പ്രതിസന്ധിയിലാണ്. പഞ്ചായത്തിലെ കരിയംമാനാൽ തോടിന്റെ വശത്തെ കൽക്കെട്ടുകൾ ശക്തമായ മഴയിൽ തകർന്നു. കവുങ്ങോടി പാടശേഖരത്തിലെ കൃഷിയിടങ്ങളിൽ വെള്ളം കയറി. ഇന്നലെ രാവിലെ സെന്റ് മേരീസ് ഹൈസ്കൂളിനു സമീപത്താണ് കൽക്കെട്ട് തകർന്നത്.

pathanamthitta-anicad-water
ആനിക്കാട് പഞ്ചായത്തിലെ കരിയംമാനാൽ തോടിന്റെ വശത്തെ കരിങ്കൽ കെട്ട് ശക്തമായ നീരൊഴുക്കിൽ തകർന്ന നിലയിൽ.

കഴിഞ്ഞ ദിവസം രാത്രി മുതൽ തുടർച്ചയായി പെയ്യുന്ന മഴയിൽ തോട്ടിൽ ശക്തമായ നീരൊഴുക്കുണ്ടായതാണ് തകർച്ചയ്ക്ക് കാരണമായത്. 15 അടിയോളം നീളത്തിലാണ് തകർച്ച സംഭവിച്ചിട്ടുള്ളത്. ചേന, ചേമ്പ്, ഏത്തവാഴ, പച്ചക്കറി എന്നിവയുൾപ്പെടെയുള്ള കൃഷിക്ക് നാശമുണ്ടാകാനും സാധ്യതയുണ്ട്. വിളവെടുക്കാറായ കപ്പയും വെള്ളത്തിനടിയിലാണ്. പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരാണ് ഭൂരിഭാഗവും. അടുത്തിടെ കൃഷിയിറക്കിയവരുമുണ്ട്. മടവീഴ്ച ഉണ്ടായതു മൂലം വൻ സാമ്പത്തിക ബാധ്യതയാണ് കർഷകർക്കുണ്ടായിരിക്കുന്നത്.

2014ലെ ശക്തമായ കാലവർഷത്തിലും തോടിന്റെ സംരക്ഷണഭിത്തി തകർന്നിരുന്നു. സമീപത്തുകൂടി ഒഴുകുന്ന പൂവൻപാറ തോടിന്റെ വശവും ഇടിഞ്ഞു. 2 വർഷം മുൻപ് പൊന്നിരിക്കുംപാറ നീർത്തട പദ്ധതിയുടെ ഭാഗമായി കരിയംമാനാൽ, പൂവൻപാറ തോടിന്റെ വശങ്ങൾ കരിങ്കല്ലുകൊണ്ട് കെട്ടി ബലപ്പെടുത്തിയിരുന്നു.

pathanamthitta-water
കനത്ത മഴയിൽ ചീരംപടവ് തോട് കരകവിഞ്ഞു കൃഷി വെള്ളത്തിലായപ്പോൾ.

2.10 കോടി നബാർഡിൽ നിന്നു അനുവദിച്ചാണ് നിർമാണ പ്രവൃത്തികൾ നടത്തിയത്. ആനിക്കാട് പഞ്ചായത്തിലെ 1, 2, 11, 12, 13 വാർഡുകളുടെയും മല്ലപ്പള്ളി പഞ്ചായത്തിലെ 2, 3, 13, 14 വാർഡുകളിലെ ഭാഗികമായ സ്ഥലങ്ങളുമാണ് നീർത്തട പദ്ധതിയിൽ ഉൾപെട്ടിരുന്നത്.മടവീഴ്ച മൂലം കൃഷിക്കുണ്ടായ നാശനഷ്ടം കണക്കാക്കി സഹായം നൽകണമെന്നാണ് കർഷകരുടെ ആവശ്യം.

തിരുവല്ല ∙ നഗരസഭ 24–ാം വാർഡിൽ തുകലശ്ശേരിയിൽ മണ്ണിടിഞ്ഞു വീണ് 2 വീടുകൾ തകർന്നു. ഐക്കരയിൽ ഗീരിഷ്കുമാർ, നന്ദാവനത്തിൽ ജയ എന്നിവരുടെ വീടുകൾക്കാണ് നാശം സംഭവിച്ചത്. ഇന്നലെ പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം. സമീപത്തുള്ള പുരയിടത്തിൽ നിന്നുമാണ് മണ്ണ് ഇടിഞ്ഞ് വീണത്. കനത്ത മഴയിൽ സംരക്ഷണഭിത്തി തകർന്നതാണ് തിട്ട ഇടിയാൻ കാരണം. വീട്ടുകാർ കൃത്യസമയത്ത് ഉണർന്നതിനാൽ ദുരന്തം ഒഴിവായി. ജയന്റെ കിണറും മണ്ണ് നിരന്ന് മൂടിപ്പോയി.

pathanamthitta-water-in-crop
വെള്ളം കയറിയ കൃഷിയിടങ്ങളിലൊന്ന്.

സബ്കലക്ടർ ഡോ. വിനയ് ഗോയൽ, നഗരസഭാധ്യക്ഷൻ ആർ. ജയകുമാർ, തഹസിൽദാർ മിനി കെ.തോമസ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.കാറ്റിൽ മരം വീണ് നെടുമ്പ്രം വില്ലേജിൽ വീട് ഭാഗികമായി തകർന്നു. ചൊവ്വാ രാത്രി മുതൽ തുടരുന്ന ശക്തമായ മഴയിൽ പമ്പ – മണിമല നദികളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. തിരുവല്ല താലൂക്ക് ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. 0469–2601303.

ചീരംപടവ് തോട് കര കവിഞ്ഞു: കൃഷി വെള്ളത്തില്‍

ചെട്ടിയാർകവല ∙ ചീരംപടവ്തോട് കരകവിഞ്ഞ് കൃഷി വെള്ളത്തിലായി. ചൊവ്വാഴ്ച രാത്രിയിൽ ആരംഭിച്ച മഴ ഇന്നലെ രാവിലെ വരെ തുടർന്നതാണ് ഏക്കറുകളോളം വരുന്ന വയലിൽ വെള്ളം കയറിയത്. ഓണ വിപണി ലക്ഷ്യം വച്ച് കൃഷിയിറക്കിയ കർഷകർക്ക് കിട്ടിയത് എട്ടിന്റെ പണി. തുണ്ടിയിൽ മുഹമ്മദ് സാലി, ഇല്യാസ്, നൗഷാദ്, സലിം ഇടശേരിൽ, സോമൻപിള്ള ഇളംതുരുത്തിയിൽ എന്നിവരുടെ കൃഷിയിടങ്ങളിലാണ് വെള്ളം കയറിയത്. മഴ ശമിച്ച് വെളളം ഇന്നുതന്നെ ഇറങ്ങിയില്ലെങ്കിൽ വിളകൾ നശിക്കാൻ സാധ്യതയുള്ളതായി കർഷകർ പറയുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com