റാന്നി താലൂക്കിന് 40 വയസ്സ്

Mail This Article
റാന്നി ∙ മലയോര റാണി എന്നറിയപ്പെടുന്ന റാന്നി താലൂക്കായിട്ട് ഇന്ന് 40 വർഷം. ബാലാരിഷ്ടതയിൽ നിന്ന് യുവത്വത്തിലെത്തിയിട്ടും വികസനത്തിൽ കാര്യമായ മുന്നേറ്റം നടത്താൻ താലൂക്കിനായിട്ടില്ല. ജില്ലയിലെ 6 താലൂക്കുകളിൽ ഒന്നായി റാന്നി ജന്മമെടുത്തത് 1983 ഓഗസ്റ്റ് 1ന് ആയിരുന്നു. റാന്നി, അങ്ങാടി, പഴവങ്ങാടി, വെച്ചൂച്ചിറ, നാറാണംമൂഴി, പെരുനാട്, ചിറ്റാർ, സീതത്തോട്, വടശേരിക്കര, ചെറുകോൽ, അയിരൂർ എന്നീ പഞ്ചായത്തുകളായിരുന്നു തുടക്കത്തിൽ താലൂക്കിനോടു ചേർത്തത്.

ചിറ്റാറും സീതത്തോടും പിന്നീട് കോന്നി താലൂക്കിനോടു ചേർത്തു. ശബരിമല ഉൾപ്പെടുന്ന താലൂക്കായതിനാൽ രാജ്യത്തിനു പുറത്തും റാന്നിയെന്ന പേര് പ്രസിദ്ധമാണ്. താലൂക്ക് ഓഫിസ് അടക്കം താലൂക്കിലെ പ്രധാന ഓഫിസുകളെല്ലാം ഘട്ടംഘട്ടമായി ഇവിടെ അനുവദിച്ചെങ്കിലും സർക്കാർ ഓഫിസുകളെല്ലാം ഒരേ കൂരയ്ക്കു കീഴിലെത്തിക്കാൻ ഇന്നും കഴിഞ്ഞിട്ടില്ല.
മിനി സിവിൽ സ്റ്റേഷൻ
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. രണ്ടാം ബ്ലോക്കിന്റെ നിർമാണം മാത്രമാണ് അന്നു പൂർത്തിയായത്. ഒന്നാം ബ്ലോക്കിൽ 6 നിലകൾ നിർമിക്കാനാണ് പദ്ധതിയിട്ടിരുന്നത്. താഴത്തെ നില മാത്രം പൂർത്തിയാക്കി ഉദ്ഘാടനം നടത്തുകയായിരുന്നു. ഒന്നും രണ്ടും നിലകളുടെ നിർമാണം കൂടി പിന്നീട് പൂർത്തിയാക്കിയെങ്കിലും ഇതുവരെ തുറന്നു കൊടുത്തിട്ടില്ല. ഇവിടേക്ക് അനുവദിച്ച സർക്കാർ ഓഫിസുകളും കോടതിയും മാറ്റി സ്ഥാപിച്ചിട്ടുമില്ല. ശേഷിക്കുന്ന 3 നിലകളുടെ നിർമാണത്തിന് ഫണ്ട് അനുവദിച്ചിട്ടില്ല.
താലൂക്ക് ആശുപത്രി
ഒപി ബ്ലോക്കും വാർഡും ആശുപത്രിക്കായി നിർമിച്ചിട്ടുണ്ട്. പേ വാർഡ് അടക്കം നിർമിക്കുന്നതിന് കിഫ്ബി പദ്ധതിയിൽ പണം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി കെട്ടിടം നിർമിക്കാൻ 22 സെന്റ് ഭൂമി വിലയ്ക്കെടുത്തിരുന്നു. 52 സെന്റ് കൂടി ഏറ്റെടുക്കാതെ കെട്ടിട നിർമാണം നടക്കില്ല. ഇതിന് കിഫ്ബി പദ്ധതിയിൽ ഫണ്ട് കണ്ടെത്താനുള്ള ശ്രമം വിജയിച്ചിട്ടില്ല. സ്ഥല പരിമിതി ആശുപത്രിയുടെ വികസനത്തിനു തടസ്സമായി നിൽക്കുകയാണ്.
പെരുനാട്, വെച്ചൂച്ചിറ എന്നീ സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിലും കാര്യമായ വികസനം നടന്നിട്ടില്ല. താലൂക്ക് ആശുപത്രിയിലൊഴികെ പെരുനാട് സിഎച്ച്സിയിൽ മാത്രമാണ് പേരിനു കിടത്തി ചികിത്സയുള്ളത്. മറ്റു പഞ്ചായത്തുകളിലെ പിഎച്ച്സികളിലും എഫ്എച്ച്സികളിലും കാര്യമായ വികസനം നടന്നിട്ടില്ല. ആയുർവേദ ആശുപത്രികളിൽ അയിരൂർ ജില്ലാ ആശുപത്രിയിൽ മാത്രമാണ് കിടത്തി ചികിത്സയുള്ളത്. അങ്ങാടി ആയുർവേദ ഡിസ്പെൻസറിയും പുതുശേരിമല ഹോമിയോ ഡിസ്പെൻസറിയും താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യം നടപ്പായിട്ടില്ല.
റോഡുകൾ
പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാത ഉന്നത നിലവാരത്തിലാക്കിയത് നാടിന് നേട്ടമായി. താലൂക്കിലെ ഭൂരിപക്ഷം റോഡുകളും ബിഎംബിസി നിലവാരത്തിലാക്കിയിട്ടുണ്ട്. പിജെടി ജംക്‌ഷൻ–മുക്കൂട്ടുതറ റോഡിന്റെയും റാന്നി പുതിയ പാലത്തിന്റെയും നിർമാണം പൂർത്തിയാക്കാത്തത് വികകസനത്തിനു തിരിച്ചടിയാണ്. കോവിഡ് കാലത്ത് മുഖ്യമന്ത്രി പ്രഖ്യാപിച്ച വയ്യാറ്റുപുഴ–പൊതീപ്പാട് റോഡ് പാക്കേജ് നടപ്പാക്കേണ്ടത് ആവശ്യമാണ്. ഇതോടൊപ്പം മാടമൺ വള്ളക്കടവ്, കുരുമ്പൻമൂഴി, അരയാഞ്ഞിലിമണ്ണ്, മണിയാർ എന്നിവിടങ്ങളിൽ പാലങ്ങൾ നിർമിക്കുകയും വേണം.
വിദ്യാഭ്യാസം
വെച്ചൂച്ചിറ ഗവ. പോളിടെക്നിക് കോളജ് ഉന്നത നിലവാരത്തിലാക്കുന്നതിനു നിർമാണങ്ങൾ നടക്കുന്നുണ്ട്. ഹോസ്റ്റലിന്റെ പണിയും പൂർത്തിയാക്കണം. ഇടമുറിയിൽ നിർമിച്ചതു പോലെ കടുമീൻചിറ ഗവ. എച്ച്എസ്എസിനും ബഹുനില കെട്ടിടം നിർമിക്കണം. റാന്നി ഗവ. ഐടിഐ കെട്ടിട നിർമാണവും സാധ്യമാക്കണം.
ടൂറിസം
വിനോദ സഞ്ചാര രംഗത്ത് പെരുന്തേനരുവി മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. മണിയാർ കേന്ദ്രമായുള്ള ടൂറിസം പദ്ധതിയും ഉടനെ ആരംഭിക്കും. മാടത്തരുവിയിലും ഇതേ സൗകര്യങ്ങൾ ഒരുക്കണം. കുരുമ്പൻമൂഴി പനംകുടന്ത അരുവി കേന്ദ്രീകരിച്ചും ടൂറിസം സാധ്യത നിലനിൽക്കുന്നു.
ജല വിതരണം
ജൽജീവൻ മിഷൻ പദ്ധതി താലൂക്കിനു നേട്ടമായിട്ടുണ്ട്. 600 കോടിയോളം രൂപയുടെ ജല വിതരണ പദ്ധതികളാണ് നിർമാണത്തിലും കരാർ ഘട്ടത്തിലുമുള്ളത്. അവ സാധ്യമാകുന്നതോടെ എല്ലാ കുടുംബങ്ങൾക്കും ശുദ്ധജലം ഉറപ്പാകും. ശബരിമല നിലയ്ക്കൽ ബേസ് ക്യാംപ് കേന്ദ്രീകരിച്ചുള്ള സീതത്തോട്–നിലയ്ക്കൽ ജല വിതരണ പദ്ധതിയുടെ നിർമാണം നീളുന്നത് തീർഥാടകരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.