ADVERTISEMENT

റാന്നി ∙ പുതിയ പാലത്തിന്റെ നിർമാണമെന്നു പൂർത്തിയാകും? നിർമാണച്ചുമതല ഏറ്റെടുത്ത കിഫ്ബിക്കും കേരള റോഡ് ഫണ്ട് ബോർഡിനും (കെആർഎഫ്ബി) സ്ഥലം ഏറ്റെടുക്കാനുള്ള ചുമതലയുള്ള ലാൻഡ് അക്വിസിഷൻ വിഭാഗത്തിനും വ്യക്തമായ ഉത്തരമില്ല. പാലത്തിനും സമീപന റോഡിനുമുള്ള സ്ഥലം ഏറ്റെടുക്കൽ വൈകുന്നതാണ് നിർമാണം പുനരാരംഭിക്കുന്നതിനു തടസ്സം. പമ്പാനദിയിലെ പെരുമ്പുഴ ബോട്ടുജെട്ടി, അങ്ങാടി ഉപാസന എന്നീ കടവുകളെ ബന്ധിപ്പിച്ചാണ് പാലം നിർമിക്കുന്നത്. നിർമാണം കരാറായിരുന്നു. പെരുമ്പുഴ കരയിൽ 3 തൂണുകളുടെ പണി പൂർത്തിയായിരുന്നു. അവയെ ബന്ധിപ്പിച്ച് 8 ഗർ‌ഡറുകളും സ്ഥാപിച്ചു. ഒരു തൂണിന്റെ പണി ഭാഗികമായി പൂർത്തിയായിട്ടുണ്ട്. നദിയിലെ 3 തൂണുകളുടെയും പേട്ട കരയിലെ 2 തൂണുകളുടെയും പണി ഭാഗികമായി തീർന്നിരുന്നു. ഭൂമിയെടുത്തു നൽകാത്തതിനാൽ ശേഷിക്കുന്ന പണി നടത്താനാകില്ലെന്ന് കരാറുകാരൻ കിഫ്ബിയെ അറിയിച്ചിരുന്നു. പിന്നാലെ കരാർ റദ്ദാക്കുകയായിരുന്നു. 

പണി പൂർണമായും നിലച്ചിട്ട് 2 വർഷത്തോളമായി. തൂണുകളുടെ കമ്പികൾ തുരുമ്പിക്കുകയാണ്. സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ തുടരുന്നുണ്ട്. റാന്നി വില്ലേജിൽ 132ഉം അങ്ങാടിയിൽ 20ഉം ഉടമകളുടെ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. അവ അളന്നുതിരിച്ച് കല്ലിട്ടതാണ്. ഓരോന്നിനും പ്രത്യേകം മഹസറും തയാറാക്കി. കരയും വയലും തമ്മിൽ വേർ‌തിരിച്ചു നൽകാൻ കൃഷി ഓഫിസറെ ചുമതലപ്പെടുത്തിയിരുന്നു. അതും ലാൻഡ് അക്വിസിഷൻ വിഭാഗത്തിനു കൈമാറിയിട്ടുണ്ട്. ഇനി വിലയിടണം. തുടർന്ന് ഉടമകളുമായി സംസാരിച്ചു വേണം തുടർ നടപടി പൂർത്തിയാക്കാൻ. സ്ഥലത്തിന്റെ വില കിഫ്ബിയാണ് നൽകേണ്ടത്. തുടർന്ന് ശേഷിക്കുന്ന പണിയുടെ എസ്റ്റിമേറ്റ് തയാറാക്കി വേണം പുനർ കരാർ ക്ഷണിക്കാൻ. അത് എന്നത്തേക്കു സാധ്യമാകുമെന്നു സ്ഥലം ഏറ്റെടുക്കലിന്റെ വേഗം അനുസരിച്ചേ അറിയാനാകൂ. ഇതു വൈകുന്നത് റാന്നി രാമപുരം ക്ഷേത്രംപടി–ബ്ലോക്കുപടി റോഡിന്റെ പുനരുദ്ധാരണത്തെയും ബാധിച്ചിട്ടുണ്ട്. പാലത്തിന്റെ സമീപന പാതയാണിത്.

''ഏറ്റെടുക്കുന്ന സ്ഥലം അളന്നുതിരിച്ചു പോയതല്ലാതെ തുടർ നടപടിയെപ്പറ്റി അറിയില്ല. റാന്നി, അങ്ങാടി വില്ലേജുകളിലായി 11 കടക്കാരെ ഏറ്റെടുക്കൽ ബാധിക്കുന്നുണ്ട്. അവരുടെ കടകൾ മാറ്റിസ്ഥാപിക്കുന്നതിന് 50,000 രൂപ വീതം നൽ‌കാമെന്ന് ലാൻഡ് അക്വിസിഷൻ വിഭാഗം അറിയിച്ചിട്ടുണ്ട്. അതും കൊടുത്തിട്ടില്ല. ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കാത്തതിനാൽ മറ്റു നിർമാണങ്ങളും നടത്താനാകുന്നില്ല.''ശ്രീനി ശാസ്താംകോവിൽ (ഭൂഉടമ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com