മലയിൻകീഴ് സബ്റജിസ്ട്രാർ ഓഫിസ് റെഡി ; ഉദ്ഘാടനം എന്ന് ?

Mail This Article
മലയിൻകീഴ് ∙ നിർമാണം തുടങ്ങി അഞ്ചാം വർഷം മലയിൻകീഴ് സബ്റജിസ്ട്രാർ ഓഫിസ് മന്ദിരം പൂർത്തിയായി. ഇനി ഉദ്ഘാടനത്തിന് കാത്തിരിക്കേണ്ടി വരുമോ ? മലയിൻകീഴ് ആനപ്പാറയിൽ പഞ്ചായത്ത് വിലയ്ക്കു വാങ്ങിയ 7 സെന്റിലാണ് കിഫ്ബിയിൽ നിന്നുള്ള 1.9 കോടി രൂപ ചെലവഴിച്ച് 3 നില മന്ദിരം പണിതത്. 2019 ഫെബ്രുവരി 19ന് ആണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർമാണോദ്ഘാടനം നടത്തിയത്. പാറകൾ നിറഞ്ഞ പ്രദേശമായതിനാൽ അതു നീക്കം ചെയ്യുന്നതിനുള്ള നടപടി മാസങ്ങളോളം നീണ്ടത് നിർമാണത്തിന്റെ തുടക്കത്തിൽ തന്നെ തിരിച്ചടിയായി. കോവിഡും ലോക്ഡൗണും പ്രതികൂലമായി ബാധിച്ചു. ഒന്നാംഘട്ട ചെയ്ത പണിയുടെ ഫണ്ട് ലഭിക്കാത്തതിനെത്തുടർന്ന് കരാറുകാരൻ ഇടയ്ക്കു നിർമാണം നിർത്തി വച്ചു.
ഉദ്യോഗസ്ഥരുടെ ഭാഗത്തുള്ള വീഴ്ചയാണ് ഫണ്ട് വൈകിയതിനു പിന്നിലെന്നു ആക്ഷേപം ഉയർന്നു. കെട്ടിടത്തിൽ ശേഷിക്കുന്ന വൈദ്യുതീകരണ സംബന്ധിച്ച പണികളും കഴിഞ്ഞ ദിവസം പൂർത്തിയായി. കെഎസ്ഇബിയുടെയും വാട്ടർ അതോറിറ്റിയുടെയും കണക്‌ഷൻ എടുക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്. വകുപ്പ് മന്ത്രിയെ തന്നെ എത്തിച്ചു ഉദ്ഘാടനം നടത്താനുള്ള ശ്രമത്തിലാണ് പഞ്ചായത്ത് അധികൃതർ. മലയിൻകീഴ് പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിലാണ് നിലവിൽ സബ്റജിസ്ട്രാർ ഓഫിസ് പ്രവർത്തിക്കുന്നത്.
കെട്ടിടത്തിനായി മണ്ണ് ഇടിച്ചു , റോഡിൽ തള്ളി
മലയിൻകീഴ് ∙ സബ്റജിസ്ട്രാർ ഓഫിസിന്റെ ഗേറ്റിനു മുന്നിലായി റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യാത്തത് യാത്രക്കാർക്ക് ഭീഷണി. ഗവ.കോളജ് മുതൽ യുപി, ഹൈസ്കൂൾ വരെ സ്ഥിതി ചെയ്യുന്ന ആനപ്പാറ കുന്നിലേക്കുള്ള റോഡിലാണ് മണ്ണ് ഇട്ടിരിക്കുന്നത്. പൊതുമരാമത്തിന്റെ അനുമതി ഉണ്ടെങ്കിൽ മാത്രമേ മണ്ണ് നീക്കം ചെയ്യാൻ സാധിക്കൂ എന്നും ഇതിനുള്ള നടപടി തുടങ്ങിയതായും വാർഡംഗം കെ.വാസുദേവൻ നായർ പറഞ്ഞു.