വിശ്വാസ ‘മാർ’ഗേ ഉദിച്ച് മാർ ഔഗിൻ

Mail This Article
മാർ അപ്രേം മെത്രാപ്പൊലീത്തയുടെ പിൻഗാമിയായി മാർ ഔഗിൻ എത്തുന്നത് വിശ്വാസ മാർഗേയുള്ള വലിയ പ്രയാണത്തിനൊടുവിൽ
തൃശൂർ∙ 1996ൽ ഡീക്കൻ ആയപ്പോൾ ഷാജു പൗലോസിനോട് ബിഷപ് പൗലോസ് മാർ പൗലോസ് പറഞ്ഞു: ചെന്നൈയിലെ ഗുരുകുൽ ലൂഥറൻ തിയോളജിക്കൽ സെമിനാരിയിൽ ചേരുക, ദൈവശാസ്ത്രം പഠിക്കുക. അവിടെ പ്രവേശനത്തിനു മുൻകൈ എടുത്തതും പൗലോസ് മാർ പൗലോസാണ്. ചെറുപ്പം മുതൽ വിശ്വാസ ജീവിതത്തിൽ മുന്നേറിയിരുന്ന , മരോട്ടിച്ചാൽ വെള്ളാനിക്കോട് പാച്ചാംപറമ്പിൽ പൗലോസിന്റെയും അച്ചാമ്മയുടെയും മകന് വലിയ വിശ്വാസ തീക്ഷ്ണത നൽകിയത് ആ കാലമാണ്.
15–ാം വയസ്സിൽ സെമിനാരി ജീവിതം തുടങ്ങിയ അദ്ദേഹം പിന്നീടുള്ള പഠനം കൊൽക്കൊത്ത സെറാംപൂർ സർവകലാശാല, ബെംഗളൂരു ധർമാരാം വിദ്യാക്ഷേത്ര, ന്യൂസിലൻഡ് ഓക്‌ലൻഡ് സർവകലാശാല തുടങ്ങി വിവിധ സ്ഥലങ്ങളിൽ ദൈവശാസ്ത്രം അഭ്യസിച്ചു പൂർത്തിയാക്കി. 2000 ജൂൺ 13ന് വൈദികനായി അഭിഷിക്തനാകുന്നത് ആർച്ച്ബിഷപ് മാർ അപ്രേമിന്റെ കൈവയ്പോടെയാണ്.
2010ൽ മാർ ഔഗിൻ കുര്യാക്കോസ് എന്ന പേരിൽ എപ്പിസ്കോപ്പ പദവിയിലേക്ക് ഉയർത്തപ്പെടുമ്പോഴും കൈപിടിച്ച് മാർ അപ്രേം ഉണ്ടായിരുന്നു. മാർ ദിൻഖ നാലാമൻ അന്ന് മാർ ഔഗിൻ കുര്യാക്കോസിനെയും മാർ യോഹന്നാൻ യോസഫിനെയും മെത്രാൻമാരായി വാഴിച്ചു. 2021ൽ ലഭിച്ച പാത്രിയർക്കൽ അഡ്മിനിസ്ട്രേറ്റർ പദവി ഔഗിന്റെ മെത്രാപ്പൊലീത്തൻ പദവയിലേക്കുള്ള വിശ്വാസയാത്രയിലെ നാഴികക്കല്ലായി.
മാർ അപ്രേം പടിയിറങ്ങുന്നത് റെക്കോർഡിട്ട്
54 വർഷം മെത്രാപ്പൊലീത്തൻ പദവിയിൽ. തിരുത്തപ്പെടാൻ എളുപ്പമല്ലാത്തൊരു റെക്കോർഡിട്ടാണു മാർ അപ്രേം മെത്രാപ്പൊലീത്തൻ പദവിയിൽ നിന്നു പടിയിറങ്ങുന്നത്. 28–ാം വയസ്സിൽ മെത്രാനായി അഭിഷിക്തനായ അദ്ദേഹം അതേ വർഷം തന്നെ മെത്രാപ്പൊലീത്തയായും സ്ഥാനമേറ്റു. 67വർഷം എന്ന മാർത്തോമ്മാ സഭയിലെ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ റെക്കോർഡ് മെത്രാൻ പദവിയിൽ നിലനിൽക്കുന്നു. മെത്രാപ്പൊലീത്തൻ പദവിയിൽ മാർ അപ്രേമും.
തൃശൂരിൽ എല്ലാ സഭയുടെയും എല്ലാ സമുദായത്തിന്റെയും അടുത്ത സുഹൃത്താണ് മാർ അപ്രേം. സാംസ്കാരിക സദസ്സുകളിലും അദ്ദേഹം ജനപ്രിയൻ. തൃശൂരിന്റെ ചരിത്രം ആഴത്തിൽ പഠിച്ചയാൾ. എഴുപതിലേറെ പുസ്തകങ്ങളുടെ രചയിതാവ്. നർമ ഭാഷകൻ, ഗായകൻ അങ്ങനെ എല്ലായിടത്തും ശ്രദ്ധ പതിപ്പിച്ചാണ് അദ്ദേഹം 82–ാം വയസ്സിൽ പദവിയൊഴിയുന്നത്. പാത്രിയർക്കൽ പ്രതിനിധിയായും വലിയ പിതാവായും അദ്ദേഹം സാംസ്കാരിക നഗരത്തിൽത്തന്നെയുണ്ടാകും.
മാർ ഔഗേനും മാർ അപ്രേമിനും സ്വീകരണം
തൃശൂർ∙ സുന്നഹദോസിൽ പങ്കെടുത്ത് തിരികെ വരുന്ന ഇന്ത്യയുടെ പാത്രിയർക്കൽ പ്രതിനിധി ഡോ. മാർ അപ്രേം മെത്രാപ്പോലീത്തയ്ക്കും നിയുക്ത മെത്രാപ്പോലീത്ത മാർ ഔഗിൻ കുര്യാക്കോസിനും ഇന്ന് മാർത്ത മറിയം വലിയ പള്ളിയിൽ സ്വീകരണം നൽകും. രാവിലെ ആറിന് കുരിയച്ചിറ മാർ മാറി ശ്ലീഹാ പള്ളിയിൽ നിന്നു വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് വലിയ പള്ളിയിലേക്ക് ആനയിക്കും.