ചേനക്കൃഷിയിൽ കൈപൊള്ളി കർഷകർ

Mail This Article
പുൽപള്ളി ∙ കേരളത്തിലും കർണാടകയിലും ചേനക്കൃഷി നടത്തിയ കർഷകർക്ക് ഇക്കൊല്ലം കണ്ണീർ വിളവെടുപ്പ്. ഉൽപന്നം വാങ്ങാനാളില്ലാത്തതാണ് കാരണം. ലക്ഷങ്ങൾ മുടക്കി കൃഷിയിറക്കിയവർ മണ്ണിൽകിടക്കുന്ന ചേന എന്തു ചെയ്യുമെന്നറിയാതെ പ്രയാസപ്പെടുകയാണ്. വയനാട്ടുകാരുടെ പ്രധാന ഇടവിളകളിലൊന്നാണ് ചേന. കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട വരുമാനം ലഭിച്ചിരുന്നു. പുതുമഴ പെയതാൽ കരയിലും നെൽകൃഷിക്ക് ശേഷം പാടത്തും കൃഷിയിറക്കാറുണ്ട്.
നാണ്യവിളകളുടെ നാശത്തിന് ശേഷം നിരവധി കർഷകർ തരിശായ തോട്ടങ്ങൾ ഇളക്കി ചേന കൃഷി ചെയ്തു. കർണാടകയിൽ ഇഞ്ചികൃഷി നടത്തിയ സ്ഥലങ്ങൾ വീണ്ടും പാട്ടത്തിനെടുത്ത് അവിടെ ചേനകൃഷി നടത്തിയവരുമേറെ. ചെറിയ ചെലവിൽ മെച്ചപ്പെട്ട ആദായം ലഭിച്ചിരുന്നതിനാലാണ് പലരും പരമ്പരാഗതമായി ചേനകൃഷി മുടങ്ങാതെ ചെയ്യുന്നത്.സീസൺ ആരംഭം മുതൽ ചേനയ്ക്ക് ആവശ്യക്കാർ കുറവായിരുന്നു. മാസങ്ങൾക്ക് മുൻപ് പറിച്ചെടുക്കേണ്ട ചേനയും കബനിഗിരി, കൃഗന്നൂർ മരക്കടവ് ഭാഗത്ത് മണ്ണിൽ കിടക്കുന്നു. വേനലിനു മുൻപ് പറിക്കാതെ വന്നാൽ ചൂടേറ്റ് ഉണങ്ങി നശിക്കും.
കഴിഞ്ഞ വർഷം ഈ സമയത്ത് 60 കിലൊചാക്കിന് 1,100 രൂപവരെ വില ലഭിച്ചിരുന്നു. ഇക്കൊല്ലം രണ്ടാഴ്ച മുൻപു വരെ 8,00 രൂപയായിരുന്നുവില. ഇപ്പോൾ വ്യാപാരികൾ ചേന വാങ്ങാൻ തയ്യാറാവുന്നില്ല. വാങ്ങിയത് കടകളിൽ കെട്ടിക്കിടക്കുന്നു. പുറത്തേക്ക് കാര്യമായ ഓർഡറില്ലാത്തതാണ് പ്രശ്നം. സാധാരണ ശബരിമല സീസൺ ആരംഭിക്കുന്നതോടെ ചേനയ്ക്ക് മെച്ചപ്പെട്ട വില ലഭിച്ചിരുന്നു.
അങ്കമാലിയിൽ നിന്ന് വിത്തിന് വേണ്ടി ആളെത്തുമ്പോഴും നല്ലവില കിട്ടിയിരുന്നു.എന്നാൽ ഇക്കൊല്ലം ആരുമെത്തിയിട്ടില്ല. ഒരേക്കറിൽ കൃഷിചെയ്യാൻ കർണാടകയിൽ 2 ലക്ഷം രൂപവരെ ചെലവായെന്ന് കർഷകർ പറയുന്നു.സ്ഥലത്തിന്റെ പാട്ടക്കാലാവധി കഴിഞ്ഞതിനാൽ അവിടെ കൃഷി നടത്തിയ കൃഷിക്കാരിൽ ചിലർ ഉൽപന്നം പറിച്ച് നാട്ടിലെത്തിച്ചു. ഇവിടെ ആർക്കും വേണ്ടാത്തതിനാൽ അവ കൃഷിയിടങ്ങളിൽ കൂട്ടിയിട്ടിരിക്കുകയാണ്.