ഗുണ്ടൽപെട്ടിൽ മലയാളി കർഷക കുടുംബത്തെ ആക്രമിച്ച് കവർച്ച
Mail This Article
പുൽപള്ളി ∙ ഗുണ്ടൽപെട്ടിനടുത്ത് ഹൊങ്കള്ളിയിലെ കൃഷിയിടത്തില്‍ കര്‍ഷക കുടുംബത്തെ ആക്രമിച്ച് കവര്‍ച്ച നടത്തിയ 3 പേര്‍ പിടിയില്‍. അമ്പലവയല്‍ നരിക്കുണ്ട് സ്വദേശി വലിയവളപ്പില്‍ പ്രദീപി(42)ന്റെ ഷെഡ്ഡിലാണ് വ്യാഴം രാത്രി പത്തരയോടെ കവർച്ച നടത്തിയത്. ഷെഡ്ഡിനു മുന്നിലെ ഗേറ്റ് തുറക്കുന്ന ശബ്ദംകേട്ടു വാതില്‍ തുറന്ന പ്രദീപിന്റെ മുഖത്ത് മുളകുപൊടി വിതറിയ മുഖംമൂടിധാരികള്‍ കഴുത്തില്‍ കത്തിവച്ചു പണമാവശ്യപ്പെട്ടു.
സംഘത്തിലൊരാളെ പ്രദീപ് കീഴ്പ്പെടുത്തിയപ്പോള്‍ രണ്ടുപേര്‍ ഷെഡ്ഡില്‍ കയറി പ്രദീപിന്റെ ഭാര്യ രാജിയുടെ കഴുത്തിലെ 4 പവന്‍ സ്വര്‍ണമാല പൊട്ടിച്ചു കടന്നുകളഞ്ഞു. പ്രദീപിന്റെ രണ്ടു മക്കളും സംഭവസമയത്തു വീട്ടിലുണ്ടായിരുന്നു. സിദ്ധ(36), പ്രദീപ്(28), രവി(30) എന്നിവരാണു പിടിയിലായത്. കീഴ്പ്പെടുത്തിയ അക്രമിയെ പ്രദീപ് ഷെഡ്ഡിൽ കെട്ടിയിട്ട് പരിസരവാസികളെ വിവരമറിയിച്ചു.രാത്രിതന്നെ പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
ഇയാളിൽനിന്നു ലഭിച്ച വിവരമനുസരിച്ചാണു ഗുണ്ടൽപെട്ടിനടുത്ത് കോടല്ലി ഗ്രാമത്തിൽനിന്നു മറ്റു 2 പേരെ പിടികൂടിയത്. ചാമരാജ്നഗര്‍ ജില്ലാ പൊലീസ് ചീഫ് ദിവ്യ സാറാ തോമസിന്റെ നിര്‍ദേശപ്രകാരം അഡീഷനല്‍ എസ്പി കെ.കവിത സ്ഥലം സന്ദര്‍ശിച്ചു. വൈകിട്ട് ഗ്രാമത്തിലെ കുളക്കരയില്‍ രണ്ടു ബൈക്കുകളിലായി അക്രമികള്‍ കറങ്ങി നടക്കുന്നുണ്ടായിരുന്നുവെന്നു നാട്ടുകാര്‍ മൊഴി നല്‍കി. 8 ഏക്കര്‍ സ്ഥലത്ത് പാഷന്‍ഫ്രൂട്ട്, ഇഞ്ചി, വാഴ കൃഷികളാണ് പ്രദീപ് നടത്തുന്നത്.