മുണ്ടക്കുറ്റിക്കുന്നിൽ കാട്ടാന കൃഷിയിടങ്ങൾ നശിപ്പിച്ചു

Mail This Article
പുൽപള്ളി ∙ കഴിഞ്ഞ രാത്രി പഞ്ചായത്തിലെ മുണ്ടക്കുറ്റിക്കുന്നിൽ കാട്ടാനയിറങ്ങി വ്യാപക കൃഷിനാശമുണ്ടാക്കി. തെങ്ങ്, കമുക്, ഇഞ്ചി, വാഴക്കൃഷികൾക്കാണ് നാശമുണ്ടായത്. മേനമ്പടത്ത് ചാക്കോ, ഷിജോ, വട്ടനിരപ്പേൽ സന്തോഷ്, കയ്യാലയ്ക്കകത്ത് കൃഷ്ണൻകുട്ടി, ഉള്ളോക്കുന്നേൽ ഗോപൻ, ഒറ്റക്കുന്നേൽ തോമസ്, മേനമ്പടത്ത് ദേവസ്യ,ധർമശേരി ജോസ്, ബെന്നി, മുണ്ടുനടയിൽ സോമൻ, അയ്യനാംപറമ്പിൽ ബിനോയി, പെരുമ്പിൽ റോയി, മേനമ്പടത്ത് പൗലോസ് എന്നിവരുടെ കൃഷികളാണ് ആന നശിപ്പിച്ചത്.
ഒരാഴ്ചയായി ഈ പ്രദേശത്ത് കാട്ടാന വിളയാട്ടമാണ്. മുണ്ടക്കുറ്റി വനാതിർത്തിയിൽ അടച്ചിടുന്ന ഗേറ്റിനപ്പുറത്തെ കിടങ്ങും വൈദ്യുത വേലിയും തകർത്താണ് സന്ധ്യയോടെ ആന കൃഷിയിടങ്ങളിലിറങ്ങുന്നത്. ആനയ്ക്കു പുറമേ കാട്ടുപന്നിക്കൂട്ടങ്ങളും കൃഷികളെല്ലാം നശിപ്പിക്കുന്നു.
കന്നുകാലികൾക്കായി വളർത്തുന്ന പുല്ലും കാട്ടാന തിന്നു തീർക്കുന്നു. ഇക്കാര്യത്തിൽ സത്വര നടപടികൾ വേണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.