വയനാട്ടിലെ ആദിവാസി ഭൂപ്രശ്നം: രാഹുൽഗാന്ധി ഇടപെടുമെന്ന്

Mail This Article
പുൽപള്ളി ∙ വയനാട്ടിൽ ഭൂരഹിതരായ ഗോത്രസമൂഹം നേരിടുന്ന പ്രശ്നങ്ങളിൽ രാഹുൽഗാന്ധി എംപി ഇടപെടുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കൃഷ്ണ അല്ലവാരു. രാഹുൽഗാന്ധിയുടെ നിദ്ദേശപ്രകാരം ഭൂമിപ്രശ്നത്തെക്കുറിച്ചു പഠിക്കാൻ മരിയനാട് സമരഭൂമിയിലെത്തിയതായിരുന്നു അല്ലവാരു.
ജില്ലയിലെ ആയിരക്കണക്കിന് ആദിവാസി കുടുംബങ്ങൾ ഭൂരഹിതരാണ്. ആരെങ്കിലും മരിച്ചാൽ സംസ്കരിക്കാൻ പോലും ഭൂമിയില്ല.സുപ്രീംകോടതി വിധിയുണ്ടായിരുന്നിട്ടും ഗോത്രജനങ്ങൾക്ക് കൈവശാവകാശം നൽകുന്നില്ല. ഉത്തരവാദപ്പെട്ട ജനപ്രതിനിധികളും ഭരണകർത്താക്കളും ഇക്കാര്യത്തിൽ തികഞ്ഞ അനാസ്ഥ പുലർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽഗാന്ധി മരിയനാട് സമരകേന്ദ്രം സന്ദർശിക്കണമെന്നും ഗോത്രസമൂഹത്തിനു ഭൂമി ലഭ്യമാക്കാൻ ഇടപെടണമെന്നും ഏകതാ പരിഷത് ഭാരവാഹികൾ കൃഷ്ണ അല്ലവാരുവിനോടാവശ്യപ്പെട്ടു. മരിയനാട് സമര കേന്ദ്രത്തിൽ കഴിയുന്നവരുടെ ജീവിത സാഹചര്യങ്ങളും അദ്ദേഹം മനസ്സിലാക്കി. കർണാടകയിലെ കൃഷിയിടങ്ങളിൽ ആദിവാസികൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്ന സംഭവം കർണാടക സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
മരിയനാട്ട് നടന്ന യോഗത്തിൽ ഏകതാ പരിഷത് ജില്ലാ കൺവീനർ വിനോദ് ഗോപാലൻ അധ്യക്ഷത വഹിച്ചു. ആദിവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബി.വി.ബോളൻ, എ.ചന്തുണ്ണി, ഐ.ബി.മൃണാളിനി, കെ.കെ.ദാമോദരൻ, കർണാടക വെട്ടുകുറുമ സമുദായ നേതാവ് കാളകൽക്കർ, ബാബു എല്ലക്കൊല്ലി, പ്രദീഷ് ഇടകുളത്തിൽ, ഇയ്യങ്കോട് കുഞ്ഞിരാമൻ, ബീന ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.