ഉദയക്കര – ചേകാടി വനപാത വികസനം; മരങ്ങൾ മുറിച്ചില്ല

Mail This Article
പുൽപള്ളി ∙ ഉദയക്കര – ചേകാടി വനപാതയിൽ വാഹന ഗതാഗതത്തിനു തടസ്സമായ മരങ്ങൾ മുറിക്കാനുള്ള തീരുമാനം നടപ്പായില്ല. വനപാത വീതികൂട്ടി ടാർ ചെയ്യാനും വാഹന ഗതാഗതം എളുപ്പമാക്കാനും ഈ റൂട്ടിലെ 7 മരങ്ങൾ മുറിക്കാനാണ് അനുമതി. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം പാതിരിക്കവല മുതൽ പൊളന്ന സ്കൂൾ വരെയുള്ള ഭാഗത്തെ 7 മരങ്ങൾ മുറിക്കാൻ ഉത്തരവിറങ്ങുകയും മരങ്ങൾ മുറിച്ച് കുപ്പാടി ഡിപ്പൊയിലെത്തിക്കാൻ ഒരു ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഇതിനായി ടെൻഡർ വച്ചെങ്കിലും ആരുമെടുത്തില്ല. മരംമുറിച്ച് വാഹനത്തിൽ കയറ്റി കുപ്പാടി ഡിപ്പൊയിലെത്തിക്കാൻ ലക്ഷം രൂപ പോരെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. ടെൻഡർ തുക വർധിപ്പിക്കാതെ മരംമുറിക്കുന്ന മട്ടില്ല.
ഈ റൂട്ടിൽ വിലങ്ങാടി മുതൽ ചന്ദ്രോത്ത് വരെയുള്ള ഭാഗം ടാർ ചെയ്യാൻ ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. എന്നാൽ തകർന്നടിഞ്ഞ മുഴുവൻ ഭാഗവും നന്നാക്കാൻ നടപടിയില്ല. ജില്ലയിൽ തന്നെ ഇത്രയും ദുരിതമുള്ള സംസ്ഥാനാന്തര പാത വേറെയില്ല. പുൽപള്ളി മേഖലയിലുള്ളവർ കർണാടകയിലേക്കു പ്രവേശിക്കാൻ ഉപയോഗിക്കുന്ന പാതയാണ് തകർന്നത്. കബനിക്കു കുറുകെ ചേകാടിയിൽ പാലം നിർമിച്ചെങ്കിലും റോഡില്ലാത്തതിനാൽ പാലത്തിന്റെ പ്രയോജനം ഉപയോഗപ്പെടുത്താനാകുന്നില്ല. വനപാതയിലെ കൊടും വളവും റോഡിൽ നിൽക്കുന്ന മരങ്ങളും വലിയ വാഹനങ്ങൾക്കു പ്രയാസമായി. കർണാടകയിൽ നിന്നുള്ള ചരക്കുവാഹനങ്ങൾ കാട്ടിക്കുളം പയ്യമ്പള്ളി വഴി ചുറ്റിതിരിഞ്ഞാണു പുൽപള്ളിയിലെത്തുന്നത്.
ഗ്രാമീണ ടൂറിസം വികസനം ലക്ഷ്യമാക്കി ചേകാടിയിലേക്കു പ്രഖ്യാപിച്ച സ്ട്രീറ്റ് പദ്ധതി ഫലപ്രദമാകുന്നില്ല. വഴിയില്ലാത്തതാണു മുഖ്യതടസ്സം. പകലും കാട്ടാനയുള്ള വനപാതയിലെ യാത്ര അപകടകരമാണ്. വാഹനങ്ങളുടെ മുന്നിലെത്തുന്ന കാട്ടാനയെ കണ്ട് ചെറുവാഹനങ്ങളിലെത്തുന്നവർ ഭയന്നു വിറയ്ക്കുന്നു. ഇരുട്ടു വീണാൽ അപകടവുമുറപ്പ്. വടാനക്കവല മുതൽ ചേകാടി വഴി ബാവലി വരെയുള്ള ഭാഗം മരാമത്ത് വകുപ്പ് ഏറ്റെടുത്താൽ മാത്രമേ റോഡ് മെച്ചപ്പെടുത്താനാകൂ. ബത്തേരിയിൽ നിന്ന് ഇതുവഴി മൈസൂരു, മംഗളൂരു, കുടക് പ്രദേശങ്ങളിലേക്കും യാത്രാ സൗകര്യങ്ങളേർപ്പെടുത്താനാകും. രാത്രി ഗതാഗത നിരോധനമുള്ള ബാവലി– മൈസൂരു, ബത്തേരി–മൈസൂരു പാതകൾക്ക് പകരമായി ഉപയോഗിക്കേണ്ട റൂട്ടും ഇതാണ്.