ADVERTISEMENT

മനാമ ∙ രാജ്യത്തിന്റെ തലസ്‌ഥാനമായ മനാമയിലെ പഴയ സൂഖിനെ ചാമ്പലാക്കിയ അഗ്നിബാധ ഉണ്ടായി ഒരാഴ്ച പിന്നിടുമ്പോഴും അതുണ്ടാക്കിയ ആഘാതത്തിന്റെ കനൽ  ഇപ്പോഴും അവിടത്തെ വ്യാപാരികളുടെയും ജീവനക്കാരുടെയും മനസിൽ നിന്ന് കെട്ടടങ്ങിയിട്ടില്ല. തങ്ങൾ ഏറെക്കാലം  അധ്വാനിച്ച് പടുത്തുയർത്തിയ സൂഖ് ഇപ്പോൾ ഒരു ചാരമായി മുന്നിൽ നിൽക്കുമ്പോൾ തങ്ങളെ മാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബത്തിന്റെ ഭാവിയെക്കുറിച്ചോർത്ത് കടകളിലുണ്ടായിരുന്ന തൊഴിലാളികൾ ഇപ്പോഴും ആശങ്കയുടെ നിഴലിൽ ഒരെത്തും പിടിയും കിട്ടാതെ  പകച്ചിരിക്കുകയാണ്.

മുഴുവനും കത്തിച്ചാമ്പലായ കടകൾ മുതൽ അഗ്നിബാധയുടെ പുകയേറ്റ് നശിച്ച ഉൽപ്പന്നങ്ങൾ വിൽക്കാൻ സാധിക്കാത്തവരും അഗ്നിശമന പ്രവർത്തനങ്ങൾ നടന്നപ്പോൾ വെള്ളം കൊണ്ട് നശിച്ചുപോയ സാധന സാമഗ്രികൾ വരെ ഉള്ളവരും ഈ സംഭവത്തിന്റെ ഇരകളാണ്. തീപിടിത്തം നടന്ന ശേഷം മുതൽ സന്നദ്ധ പ്രവർത്തകരുടെ തണലിൽ മാത്രം ജീവിക്കുന്ന നിരവധി തൊഴിലാളികളാണ് ഇവിടെ കഴിയുന്നത്.

സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന യോഗം.
സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന യോഗം.

സൂഖിലെ തീപിടിത്തത്തിൽ എല്ലാം നഷ്ടമായ  ഇരകളുടെ  കണക്കെടുപ്പ് നടത്താനും  അധികൃതർക്ക് മുന്നിൽ ഇന്ത്യൻ എംബസി വഴി ബോധ്യപ്പെടുത്താനും അർഹമായ നഷ്ടപരിഹാരം അനുവദിച്ചു കിട്ടാനും മലയാളി സംഘടനകളുടെയും മലയാളി സാമൂഹ്യ പ്രവർത്തകരുടെയും ആഭിമുഖ്യത്തിൽ തീവ്ര ശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം മനാമ കെസിറ്റി സെന്ററിൽ ഇത് സംബന്ധിച്ച് എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാനും  ആവശ്യമായ ഇടപെടലുകൾ നടത്തുവാനും സാമൂഹ്യ പ്രവർത്തകർ യോഗം ചേരുകയുണ്ടായി. അതിൽ ഇരകളായ നിരവധി പേരാണ് തങ്ങളുടെ നഷ്ടക്കണക്കുകൾ അവതരിപ്പിച്ചത്.

ചിത്രത്തിന് കടപ്പാട്: ബഹ്‌റൈൻ ന്യൂസ് ഏജൻസി
ചിത്രത്തിന് കടപ്പാട്: ബഹ്‌റൈൻ ന്യൂസ് ഏജൻസി

∙ കൂടുതലും കോഴിക്കോട് ജില്ലക്കാർ; മലയാളികൾ അല്ലാത്തവരും നിരവധി
സൂഖിലെ തീപിടിത്തത്തിൽ ഏറ്റവും കൂടുതൽ ഇരകളായവർ കോഴിക്കോട്, വടകര സ്വദേശികളാണ്. സൂഖിൽ ഏറ്റവും കൂടുതൽ വ്യാപാരികളായിട്ടുള്ളവരും കോഴിക്കോട് ജില്ലക്കാരാണ് എന്നത് തന്നെ ഇതിനു കാരണം. വർഷങ്ങളായി കട നടത്തിവരുന്നവരോ അല്ലെങ്കിൽ പാരമ്പര്യമായി വീട്ടുകാരിൽ നിന്ന് കട ഏറ്റെടുത്ത് നടത്തിയവരോ ആണ് ഭൂരിഭാഗം പേരും.

വടകര സ്വദേശി ഇസ്‌ഹാഖിന്  തീപിടിത്തത്തിൽ  നഷ്ടമായത് 25 വർഷമായി ബിസിനസ് നടത്തിവരുന്ന പാദരക്ഷ വിൽപ്പന കടയാണ്. 40000 ദിനാറിന്റെ സാധനങ്ങൾ ഒന്നും ബാക്കിയാക്കാതെ അഗ്നി വിഴുങ്ങി. കടയിൽ സൂക്ഷിച്ചിരുന്ന 4500 ദിനാറും നഷ്ടമായതായി അദ്ദേഹം പറഞ്ഞു.

സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന യോഗം.
സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന യോഗം.

34 വർഷമായി ബഹ്‌റൈനിൽ ഉള്ള മാഹി അഴിയൂർ  സ്വദേശി  ഗഫൂറിനു തന്റെ റെഡിമെയ്‌ഡ്‌ കടയാണ് നഷ്ടപ്പെട്ടത്. 26000 ദിനാറിന്റെ സാധങ്ങളും 2450 ദിനാറുമാണ് ഇദ്ദേഹത്തിന്റെ നഷ്ടമായത്. ഇതേ സിആർ ലൈസൻസിൽ പ്രവർത്തിക്കുന്ന മറ്റു രണ്ടു കടകൾ നടത്തി വരുന്ന കണ്ണൂർ സ്വദേശി നഫ്‌സാൻ, വടകര സ്വദേശി ബാബു പി കെ എന്നിവർക്കും അവരുടെ  കടകളിൽ ഒന്നും ബാക്കിയാക്കാനില്ലായിരുന്നു. നഫ്‌സാന്റെ കടയിൽ കത്തിയമർന്ന വസ്ത്രങ്ങൾ 9000 ദിനാറോളം വിലപിടിപ്പുള്ളതാണ്.

13 വർഷമായി സൂഖിൽ കച്ചവടം നടത്തിവരുന്ന അഴിയൂർ സ്വദേശി ഷംസീറിന്റെ അവൈലബിൾ ട്രേഡിങ്ങ് എന്ന റെഡിമെയ്‌ഡ്‌ സ്‌ഥാപനത്തെയും അഗ്നി മുഴുവനും വിഴുങ്ങി. 40000 ദിനാറോളം നഷ്ടം കണക്കാക്കുന്നു. ബാബു പെരുന്നാൾ ദിനത്തിൽ മാത്രം സ്റ്റോക്ക് വച്ച റെഡിമെയ്‌ഡ്‌ വസ്ത്രങ്ങൾക്ക്  22000 ദിനാറിലധികം വരും. 

സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന യോഗം.
സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന യോഗം.

വടകര സ്വദേശി പവിത്രന്റെ കടയുടെ ഒരു ചുവർ മാത്രമാണ് ബാക്കിയായത്.  ബാക്കിയെല്ലാം കനലിൽ അമർന്നപ്പോൾ  അദ്ദേഹത്തിന്റെ നഹാഷ് ടൈലറിംഗ് എന്ന റെഡിമെയ്‌ഡ്‌ സ്‌ഥാപനത്തിന് നഷ്ടമായത് 20000 ത്തോളം ദിനാർ. ഇഷാക് അലി, അബ്ദുൾ റഹ്‌മാൻ, അഷ്‌റഫ് ഇങ്ങനെ നിരവധി മലയാളികളാണ് എല്ലാം നഷ്ടപ്പെട്ട അവസ്‌ഥയിൽ തങ്ങളുടെ ദുരിതകഥ വിവരിക്കാൻ എത്തിയത്. അന്യരാജ്യക്കാരും മറ്റ് ഇന്ത്യൻ  തൊഴിലാളികളുമടക്കം നിരവധി ആളുകൾ ഇനിയും ഉണ്ടെന്ന് ഇവർ പറയുന്നു.

സാമൂഹ്യ പ്രവർത്തകർ ഇവരുടെ എല്ലാം ഒരു വാട്‍സാപ്പ് രൂപീകരിക്കുകയും തുടർന്ന് വളരെ പെട്ടെന്ന് തന്നെ യോഗം വിളിച്ചുകൂട്ടുകയും ചെയ്തു. ഗ്രൂപ്പിൽ ചുമതലപ്പെടുത്തിയ 11 പേരും, ഷോപ്പ് നടത്തിപ്പുകാരുടെ ഭാഗത്ത് നിന്ന് 7 പേരും ഷോപ്പിൽ ജോലി ചെയ്യുന്ന 5 പേരും എംബസിയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഐ സിആർ എഫ് ഫങ്ഷണൽ കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. വളരെ സജീവമായ ചർച്ചകളും വിഷയങ്ങൾ അവതരിപ്പിക്കലും യോഗത്തിൽ നടന്നു.

എംബസി സെക്കന്റ് സെക്രട്ടറിയും മറ്റ് ജീവനക്കാരും കാര്യങ്ങൾ  എല്ലാം കേൾക്കുകയും അവ രേഖപ്പെടുത്തുകയും ചെയ്തു. കൂടാതെ അഗ്നിബാധ ഉണ്ടായ കടകളിലെ  ബന്ധപ്പെട്ടവരോട് ചോദിച്ചു എഴുതി തയാറാക്കിയ റിപ്പോർട്ടിന്‍റെ കോപ്പിയും സാമൂഹ്യ പ്രവർത്തകർ ഇന്ത്യൻ എംബസിക്ക് കൈമാറി. മെസ് കുടിശ്ശക, തുടർന്നുള്ള ഭക്ഷണം, നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ്, ജോലിനഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം, കടയുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങൾ മറ്റു പ്രശ്നങ്ങൾ എല്ലാം യോഗത്തിൽ ചർച്ച ചെയ്തു.

സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന യോഗം.
സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന യോഗം.

∙ നഷ്ടപരിഹാരം ഇരകൾക്ക് കിട്ടുമോ എന്നുള്ളതും ആശങ്ക
നഷ്ടം സംഭവിച്ച മിക്ക കടകളും WLL (സ്വന്തം കമ്പനികൾ അല്ലാതെ സ്വദേശികൾക്ക് മാസ വാടക കൊടുത്തു നൽകി നടത്തുന്നതാണ് ഇത്തരത്തിൽ പല കടകളും) അല്ലാത്തതിനാൽ അവർക്ക് വാർഷിക കണക്കുകളും അക്കൗണ്ടിങ് സ്റ്റേറ്റ്മെന്റുകളും ഓഡിറ്റ് ചെയ്യലോ സിജിലാത്തിൽ (വാണിജ്യ വ്യവസായ മന്ത്രാലയത്തിൻറെ ഔദ്യോഗിക വെബ്സൈറ്റ്) സമർപ്പിക്കലോ നിർബന്ധമില്ല. അതിനാൽ തന്നെ മിക്ക സ്ഥാപനങ്ങളും അത്തരം രേഖകൾ സൂക്ഷിക്കാറുമില്ല. എന്നാൽ ബഹ്‌റൈൻ വാണിജ്യ നിയമ പ്രകാരവും വാറ്റ് നിയമ പ്രകാരവും ഇത്തരം രേഖകൾ 10 വർഷത്തേക്ക് സൂക്ഷിച്ച്‌ വയ്ക്കേണ്ടത് നിർബന്ധമാണ്. അത് ചെയ്യേണ്ടത്  ബിസിനസ് ഉടമകളാണ് (സ്വദേശികൾ ആണ്)

തംകീൻ മുഖേനയുള്ള നഷ്ടപരിഹാരം മിക്കവാറും കഴിഞ്ഞ ഒരു വർഷത്തെയോ രണ്ട് വർഷത്തെയോ ഇത്തരം രേഖകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും ലഭിക്കുക. അതിനാൽ തന്നെ ഒരു ഏകദേശ കണക്ക് വെച്ച് ഇത്തരം രേഖകൾ ഒരു ഓഡിറ്ററുടെയോ അക്കൗണ്ടന്റിന്റെയോ സഹായത്തോടെ ഉണ്ടാക്കിയാലും നഷ്ടപരിഹാരം ഉടമകൾക്കാണ് ലഭിക്കുക. അവരിൽ എത്ര പേർ യഥാർഥ ഇരകൾക്ക് അവ കൈമാറും എന്നതും ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

English Summary:

Manama Souq Fire; Traders and Employees Lost Everything

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com