ADVERTISEMENT

കോട്ടയം ∙ അടിസ്ഥാന വിദ്യാഭ്യാസം നിർബന്ധമായും മാതൃഭാഷയിൽ തന്നെയാവണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മാതൃഭാഷ നന്നായി പഠിച്ചതിനു ശേഷമേ മറ്റു ഭാഷകൾ പഠനമാധ്യമമായി സ്വീകരിക്കാൻ പാടുള്ളൂ. മാതൃഭാഷ കണ്ണിന്റെ കാഴ്ചശക്തി പോലെയും മറ്റു ഭാഷകൾ കണ്ണട പോലെയുമാണ്. കാഴ്ചശക്തി ഇല്ലെങ്കിൽ കണ്ണട കൊണ്ട് പ്രയോജനമുണ്ടാവില്ല. സ്വന്തം ഭാഷ നന്നായി പഠിച്ചാലേ മറ്റു ഭാഷകളെ സ്വീകരിക്കാനാവൂ – ഉപരാഷ്ട്രപതി പറഞ്ഞു.

 മലയാളം മനോഹരമായ ഭാഷയാണ്. അത് പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണം. കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ ആ ദൗത്യം നന്നായി ഏറ്റെടുക്കുന്നുണ്ട്. തെക്കേ ഇന്ത്യയിലുള്ളവർ വടക്കുള്ള ഭാഷകളും വടക്കേ ഇന്ത്യക്കാർ മറിച്ചും പഠിക്കാൻ ശ്രമിക്കണമെന്നും ഭാഷാ സമന്വയം രാജ്യത്തിന്റെ ഐക്യത്തിനു മുതൽക്കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു. 

പെൺമക്കൾ സ്വർണത്തിളക്കം തുടരട്ടെ 

കോട്ടയം ∙ സ്ത്രീകളോടുള്ള വിവേചനം സമൂഹത്തിലെ തിന്മയാണെന്നു ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പറഞ്ഞു. വനിതകൾക്കെതിരെയുള്ള ഏതൊരു അതിക്രമവും വേർതിരിവും കുറ്റകരമാണ്. പുരോഗതിയിലേക്കു മുന്നേറുന്ന രാജ്യത്ത് ജാതിയുടെ പേരിലോ ആണെന്നോ പെണ്ണന്നോ ഉള്ള വേർതിരിവുകൾ പാടില്ല. ‘മാതൃരാജ്യം’ എന്നാണു നാം പറയുന്നത്. പ്രധാന നദികളായ ഗംഗ, യമുന, കാവേരി എന്നിവയ്ക്കും സ്ത്രീനാമങ്ങളാണുള്ളത്. അത്രത്തോളം പ്രാധാന്യം വനിതകൾക്കു നാം നൽകിയിരുന്നു. 

പെൺകുഞ്ഞുങ്ങൾ മുൻനിരയിലേക്ക് ഉയർന്നു വരുന്നതിനാണു ‘ബേഠി ബചാവോ, ബേഠി പഠാവോ പോലെയുള്ള പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉപരാഷ്ട്രപതിയെന്ന നിലയിൽ വിവിധ സർവകലാശാലകളിലെ ബിരുദദാനച്ചടങ്ങുകളിൽ പങ്കെടുക്കുന്നതിന്റെ അനുഭവം ഓർമിച്ച് വെങ്കയ്യ നായിഡു ഇങ്ങനെ പറഞ്ഞു: ‘മികച്ച വിജയവുമായി സ്വർണമെഡലുകൾ നേടുന്നതിൽ അധികവും പെൺകുട്ടികളാണെന്നത് ഓരോ ബിരുദദാന വേദിയിലും എന്നെ സന്തോഷിപ്പിക്കുന്നു’.‌

പതിവുപോലെ പ്രാസം, പാകത്തിന് 

കോട്ടയം ∙ എഴുതിത്തയാറാക്കിയ പ്രസംഗത്തിനപ്പുറത്തേക്കെത്തി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സഖ്യം നവതി ഉദ്ഘാടന സദസ്സിന്റെ മനം കവർന്നു. മലയാളത്തിൽ പ്രസംഗം ആരംഭിച്ചപ്പോൾ മുതൽ നിറഞ്ഞ കയ്യടിയോടെയാണ് ഉപരാഷ്ട്രപതിയുടെ വാക്കുകളെ സദസ്സ് സ്വീകരിച്ചത്. പ്രാസത്തിലിട്ടു വാക്കുകളെ പൊരിച്ചെടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഇത്തവണയും പ്രസംഗത്തിന്റെ പ്രധാന ആകർഷണമായി. 

കർമശേഷിയും ആരോഗ്യവുമുള്ള യുവതലമുറയായി മാറാൻ കുട്ടികൾ യോഗ പരിശീലിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ വെങ്കയ്യ നായിഡു, ചിലർ അതിനെ മതവും രാഷ്ട്രീയവുമായി കൂട്ടിക്കുഴക്കുന്നതിനെക്കുറിച്ച് പറഞ്ഞതിങ്ങനെ: ‘യോഗ ഈസ് ഫോർ ബോഡി, നോട്ട് ഫോർ മോ‍‍‍ഡി’. കായികശേഷിയും കർമശേഷിയും വർധിപ്പിക്കേണ്ടതിന്റെ ആവശ്യവും പ്രാസത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ചു. മോറൽ സയൻസ് എന്ന വിഷയത്തിൽ ഇപ്പോൾ സയൻസ് മാത്രം ബാക്കിയായി. ‘മോറൽ’ ഇല്ലാതെയായി. ‘നോ പി ടി (ഫിസിക്കൽ ട്രെയിനിങ്) മീൻസ് നോ ഡ്യൂട്ടി. യു മൈറ്റ് ഹാവ് ബ്യൂട്ടി, ബട്ട് യൂ നെവർ ബികം മൈറ്റി. (കായികപരിശീലനം നേടിയില്ലെങ്കിൽ നിങ്ങൾക്കു സൗന്ദര്യമുണ്ടാകാം എന്നാൽ കാര്യശേഷിയോ ആരോഗ്യമോ ഉണ്ടാകില്ല).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com