12–ാം വയസ്സിൽ പേസ്മേക്കർ, കാറപകടത്തിൽ പൊള്ളി മുഖം; തോറ്റില്ല ഈ ‘ഇന്ത്യൻ സൗന്ദര്യം’

Mail This Article
ലൊസാഞ്ചലസ് ∙ പേസ്മേക്കർ ഘടിപ്പിച്ച ഹൃദയവും വാഹനാപകടത്തെ അതിജീവിച്ച ഇച്ഛാശക്തിയുമായി ഇന്ത്യൻ വംശജ ശ്രീ സായ്നി അമേരിക്കയുടെ ‘ലോകസൗന്ദര്യ’മായി. പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച് അഞ്ചാം വയസ്സിൽ യുഎസിലേക്കു കുടിയേറിയ ശ്രീ, 25–ാം വയസ്സിൽ പ്യൂർട്ടോറിക്കോയിൽ ഡിസംബറിൽ നടക്കുന്ന മിസ് വേൾഡ് മത്സരത്തിൽ അമേരിക്കയെ പ്രതിനിധാനം ചെയ്യും.
മിസ് വേൾഡ് അമേരിക്കയുടെ ലൊസാഞ്ചലസ് ആസ്ഥാനത്തു കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലാണു വാഷിങ്ടൻ സംസ്ഥാനത്തു നിന്നുളള ശ്രീ സുന്ദരിപ്പട്ടം നേടിയത്. മിസ് വേൾഡ് അമേരിക്കയാകുന്ന ആദ്യത്തെ ഇന്ത്യൻ വംശജയാണെന്നു മാത്രമല്ല, ആദ്യ ഏഷ്യക്കാരി കൂടിയാണ്.
ഹൃദ്രോഗം മൂലം 12–ാം വയസ്സിലാണു സ്ഥിരം പേസ്മേക്കർ ഘടിപ്പിക്കേണ്ടി വന്നത്. കാറപകടത്തിൽ മുഖത്തിനു സാരമായ പൊള്ളലേൽക്കുകയും ചെയ്തിരുന്നു. നിശ്ചയദാർഢ്യവും അമ്മയുടെ പ്രോത്സാഹനവും കൂടിയായപ്പോൾ ശ്രീ ചില സുന്ദരമായ ലക്ഷ്യങ്ങൾ മുന്നിൽക്കണ്ടു.
സാമൂഹികസേവന രംഗത്തു സജീവമായ ഇവർ സൗന്ദര്യമത്സരത്തിലെ ‘ബ്യൂട്ടി വിത്ത് എ പർപസ്’ വിജയിയുമാണ്. 2018ലെ മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടവും നേടി. വാഷിങ്ടൻ സർവകലാശാലയിൽ ജേണലിസം പഠിച്ചു. ബാലെ നർത്തകിയുമാണ്.
Content Highlights: Miss World America, Shree Saini