ADVERTISEMENT

മുംബൈ ∙ സഖ്യകക്ഷികൾ തമ്മിൽ പരസ്യമായ ഏറ്റുമുട്ടൽ ഒഴിവാക്കണമെന്ന് അമിത് ഷായുടെ അന്ത്യശാസനം ഉണ്ടായിട്ടും എൻഡിഎയിലെ പോര് തീരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ 100 സീറ്റുകൾ വേണമെന്നു ശിവസേനാ ഷിൻഡെ വിഭാഗം അവകാശവാദം ഉന്നയിച്ചതോടെ മഹാരാഷ്ട്ര എൻഡിഎയിൽ (മഹായുതി) സീറ്റ്‌ വിഭജനം കീറാമുട്ടിയായി. ആകെ 288 സീറ്റുകളുള്ള സംസ്ഥാനത്ത് 160 സീറ്റുകളിൽ ബിജെപി മത്സരിക്കാൻ പദ്ധതിയിട്ടിരിക്കെയാണിത്.

മറ്റൊരു സഖ്യകക്ഷിയായ എൻസിപി അജിത് പക്ഷം 60ൽ ഏറെ സീറ്റുകളാണ് ആവശ്യപ്പെടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ യഥാർഥ ശിവസേനയായി തങ്ങളെയാണ് ജനം അംഗീകരിച്ചതെന്നും ഉദ്ധവ് പക്ഷത്തേക്കാൾ മറാഠി, ഹൈന്ദവ വോട്ടുകൾ തങ്ങൾക്കാണു ലഭിച്ചതെന്നും കഴിഞ്ഞ ദിവസം അമിത് ഷായുമായി മുംബൈയിൽ നടത്തിയ ചർച്ചയിൽ ഷിൻഡെ വിഭാഗം അറിയിച്ചിരുന്നു.

മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ജനപ്രീതി വർധിക്കുകയാണെന്നും 100 സീറ്റ് അനുവദിച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയെ എൻഡിഎക്കു പരാജയപ്പെടുത്താനാകുമെന്നും കൂടിക്കാഴ്ചയിൽ നേതാക്കൾ അവകാശപ്പെട്ടു. 100 സീറ്റ് ചോദിക്കുന്ന ഷിൻഡെ വിഭാഗം 80–90 സീറ്റുകളെങ്കിലും ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ്. ചുരുങ്ങിയത് 60 സീറ്റുകൾ ലക്ഷ്യമിടുന്ന അജിത് പക്ഷത്തിന് അത്രയും ലഭിക്കാനുള്ള സാധ്യത കുറവാണെന്നു രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. 

ഷിൻഡെ വിഭാഗവും അജിത് പക്ഷവും തമ്മിലുള്ള അകൽച്ച കൂടുന്നതും മുന്നണിയിൽ ആശങ്ക സൃഷ്ടിക്കുന്നു. സ്വാധീന മേഖലകളിൽ വേരോട്ടമുണ്ടാക്കാൻ ഷിൻഡെ പക്ഷം നടത്തുന്ന ശ്രമങ്ങളാണു ഭിന്നതയ്ക്കു കാരണം. ബാരാമതിയിൽ ഷിൻഡെ വിഭാഗം സംഘടിപ്പിച്ച ഗണേശോത്സവത്തിലേക്കുള്ള ക്ഷണം അജിത് പവാർ നിരസിച്ചു. ഷിൻഡെയുടെ തട്ടകമായ താനെയിൽ ലാഡ്കി ബഹിൻ പോസ്റ്ററുകളിൽനിന്ന് ഉപമുഖ്യമന്ത്രി അജിത് പവാറിനെ ഒഴിവാക്കി. ഒട്ടേറെയിടങ്ങളിലാണ് ധനമന്ത്രി കൂടിയായ അജിത് പവാറിനെ ഒഴിവാക്കിയുള്ള പോസ്റ്ററുകൾ സ്ഥാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരുടെ ചിത്രങ്ങൾ ഉൾക്കൊള്ളിച്ച പോസ്റ്ററിലാണ് അജിത്തിനെ അവഗണിച്ചത്.

English Summary:

Seat-Sharing Showdown: Cracks Widen in Maharashtra NDA Ahead of Elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com