ഹാപ്പി ബർത്ഡേ ചെന്നൈ

Mail This Article
ചെന്നൈ ∙ പിറന്നാളിന്റെ നിറവിൽ പുതുമോടി അണിഞ്ഞ് മഹാനഗരം. ദക്ഷിണേന്ത്യയുടെ വ്യവസായ, വാണിജ്യ തലസ്ഥാനമായ ചെന്നൈയ്ക്കു 383–ാം പിറന്നാൾ വാഴ്ത്തുക്കൾ നേരുകയാണ് നഗരത്തിൽ ജീവിക്കുന്നവരും നഗരത്തെ ഹൃദയത്തിൽ സൂക്ഷിക്കുന്നവരും. പിറന്നാൾ പ്രമാണിച്ച് ഇന്നും നാളെയുമായി നഗരത്തിൽ വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറും. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം പരിപാടിയുടെ ഭാഗമാകാം. ഹൃദയത്തിന്റെ ഫ്രെയിമിൽ ചേർത്തു വയ്ക്കുന്നതിനുള്ള ഫോട്ടോ എടുക്കുന്നതിനായി വിവിധ ഭാഗങ്ങളിൽ സെൽഫി പോയിന്റുകളും സജ്ജമാണ്. എല്ലാ വർഷവും 22ന് ആണു ചെന്നൈ ദിനം ആചരിക്കുന്നത്.
വൈവിധ്യമാർന്ന മത്സരങ്ങൾ
വ്യത്യസ്തമായ മത്സരങ്ങളാണു നഗരവാസികൾക്കായി ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത രീതിയിലുള്ളതും പുതിയ കാലത്തിന്റെ ട്രെൻഡുകൾ ഉൾക്കൊള്ളുന്നതുമായ മത്സരങ്ങളാണിവ. പെയിന്റിങ്, ഫൊട്ടോഗ്രഫി, സമൂഹമാധ്യമ റീലുകൾ, ഹ്രസ്വചിത്രം, വരുമാനം കുറഞ്ഞവർക്കുള്ള പ്രത്യേക താമസ കേന്ദ്രങ്ങൾ പുനരുദ്ധരിക്കുന്നതിനുള്ള മാതൃകകൾ (Reimaging low income tenements) തുടങ്ങിയവയാണ് മത്സരങ്ങൾ. ഓരോ മത്സരത്തിനുമുള്ള വിഷയം കോർപറേഷന്റെ ട്വിറ്റർ ഹാൻഡിലിൽ ലഭ്യമാണ്. ട്വിറ്ററിൽ നൽകിയിരിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്ത് മത്സരങ്ങളിൽ പങ്കെടുക്കാം. അവസാന തീയതി നാളെ. നഗരത്തിന്റെ അറിയാക്കഥകളും ചരിത്രവും വ്യക്തമാക്കുന്ന ചോദ്യോത്തരങ്ങളും ട്വിറ്ററിൽ നൽകുന്നുണ്ട്.
ബീച്ചുകളിൽ ആഘോഷ രാവ്
'നമ്മ ചെന്നൈ നമ്മ ഘോഷ്' എന്ന പേരിൽ നടക്കുന്ന ചെന്നൈ ദിനാഘോഷത്തിന്റെ പ്രധാന കേന്ദ്രം ബസന്റ് നഗറിലെ എലിയട്ട് ബീച്ച് ആണ്. ബീച്ചിലും പരിസര പ്രദേശങ്ങളിലുമായി ഇന്നും നാളെയും ഉച്ച കഴിഞ്ഞ് 3.30 മുതൽ രാത്രി 11.30 വരെ ആഘോഷ പരിപാടികൾ നടക്കും. വിനോദ പരിപാടികൾ, സംസ്കാരവും പൈതൃകവും വിളിച്ചോതുന്ന കലാപരിപാടികൾ, മത്സരങ്ങൾ എന്നിവ ഉണ്ടാകും. വിവിധ തരത്തിലുള്ള ഭക്ഷണം വിളമ്പുന്ന സ്റ്റാളുകളും ഉണ്ടാകും. കോവിഡ് വാക്സിനേഷൻ എടുക്കാൻ ബാക്കിയുള്ളവർക്കായി വാക്സിനേഷൻ ക്യാംപുകളും ഇതിനൊപ്പം പ്രവർത്തിക്കും.
കൂടുതൽ പേരെ ആഘോഷത്തിന്റെ ഭാഗമാക്കുന്നതിനായാണു നഗരത്തിലുടനീളം സെൽഫി ബൂത്തുകൾ ഒരുക്കിയിരിക്കുന്നത്. പാർക്ക് അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലായിരിക്കും ഇവ കൂടുതൽ കാണാനാകുക. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കോർപറേഷന്റെ നേതൃത്വത്തിൽ പലയിടങ്ങളിലും വൃക്ഷത്തൈകൾ നടും.
ഗതാഗത നിയന്ത്രണം
ചെന്നൈ ദിനാഘോഷം നടക്കുന്നതിനാൽ എലിയട്ട് ബീച്ച് ഭാഗത്ത് ഇന്നു രാവിലെ 6 മുതൽ 22നു രാവിലെ 6 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആറാം അവന്യുവിലെ 16–ാം ക്രോസ് സ്ട്രീറ്റിൽ പൊലീസ് ബൂത്ത് മുതൽ മത്സ്യ സ്റ്റാൾ വരെയാണു നിയന്ത്രണം.