രാഷ്ട്രീയ നേതൃത്വത്തെ സിവിൽ സർവീസ് കുറച്ചു കാണരുത്: കെ എം. ചന്ദ്രശേഖർ

Mail This Article
തിരുവനന്തപുരം∙ ജനാധിപത്യ സംവിധാനത്തിൽ രാഷ്ട്രീയ നേതൃത്വവുമായി പോരാടി സിവിൽ സർവീസിനു മുന്നോട്ടു പോകാനാവില്ലെന്നു മുൻ കാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖർ. സിവിൽ സർവീസിലെന്ന പോലെ മത്സരത്തിലൂടെ മുന്നിലെത്തുന്നവരാണു രാഷ്ട്രീയ നേതൃത്വവും. അവരുടെ തെറ്റുകൾ ചൂണ്ടിക്കാട്ടി തിരുത്താം. പക്ഷേ അവരെ കുറച്ചു കാണരുത്. താൻ ഒപ്പം പ്രവർത്തിച്ച പരേതനായ ഇ.ചന്ദ്രശേഖരൻ നായരെപ്പോലുള്ള മന്ത്രിമാരിൽ നിന്നു സിവിൽ സർവീസിനു പഠിക്കാൻ ഏറെയുണ്ട്. മലയാള മനോരമ ബാലജനസഖ്യം സിവിൽ സർവീസ് ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ചന്ദ്രശേഖർ .
കാബിനറ്റ് സെക്രട്ടറി എന്ന നിലയിൽ പല സംസ്ഥാനങ്ങളിലും സഞ്ചരിച്ചു യുവ തലമുറയിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി. പുതിയ തലമുറയിലെ സിവിൽ സർവീസുകാരിൽ അർപ്പണബോധമുള്ളവർ ഏറെയുണ്ട്. അതേസമയം രാഷ്ടീയ നിലപാടുകളോടു പ്രതിഷേധിച്ചു രാജിവച്ചു ജനങ്ങൾക്കിടയിൽ ആക്റ്റിവിസ്റ്റാകാൻ തോന്നുന്നവർക്ക് അതുമാകാം- അദ്ദേഹം പറഞ്ഞു.
ക്യാംപ് ഡയറക്ടർ റിട്ട.ഡിജിപി: ജേക്കബ് പുന്നൂസ്, മനോരമ പഴ്സനൽ ആൻഡ് അഡ്മിനിസ്ട്രേഷൻ വൈസ് പ്രസിഡന്റ് ലാൽ ജോൺ, സഖ്യം സംസ്ഥാന പ്രസിഡന്റ് സേറ മറിയം ബിന്നി, സെക്രട്ടറി പി.കെ.ശിവാനി എന്നിവർ പ്രസംഗിച്ചു. ഇൻലാൻഡ് നാവിഗേഷൻ എംഡി: പ്രശാന്ത് നായർ, സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോർജ്, ടെക്നോപാർക്ക് മുൻ സിഇഒ: ജി.വിജയരാഘവൻ, മജീഷ്യൻ ഗോപിനാഥ് മുതുകാട് എന്നിവരും ക്ലാസെടുത്തു. ക്യാംപ് നാളെ സമാപിക്കും.