കഴുത്തിൽ മാലകൾ, കയ്യിൽ ഉടവാൾ; പ്രൗഢി വീണ്ടെടുത്ത് ശക്തൻ തമ്പുരാൻ

Mail This Article
തൃശൂർ ∙ കഴുത്തിൽ മാലകൾ, കയ്യിൽ ഉടവാൾ; തകരാത്ത പ്രൗഢിയോടെ ശക്തൻ തമ്പുരാന്റെ വെങ്കല പ്രതിമ തിരിച്ചെത്തി. രാജാധികാരത്തിന്റെ പ്രൗഢിയുടെയും ജനകീയതയുടെയും അടയാളമായി ശക്തൻ നഗറിൽ നിന്ന പ്രതിമ കഴിഞ്ഞ ജൂൺ ഒൻപതിനാണു കെഎസ്ആർടിസി ലോ ഫ്ലോർ ബസിടിച്ച് ഭാഗികമായി തകർന്നത്. തുടർന്നു പ്രതിമ നിർമിച്ച ശിൽപി കുന്നുവിള എം.മുരളിയെ തന്നെ പുനർനിർമാണം ഏൽപിച്ചു. 2013ലാണ് മുരളി പ്രതിമ നിർമിച്ചത്. അറ്റകുറ്റപ്പണിക്ക് 19.5 ലക്ഷം രൂപ ചെലവായി.
ഇനി ശക്തൻ
10 അടി ഉയരമുള്ള പ്രതിമയ്ക്ക് ഒന്നര ടൺ ആണ് ഭാരം. പൂർണമായും വെങ്കലത്തിൽ നിർമാണം. അപകടത്തിനു പിന്നാലെ പ്രതിമ തിരുവനന്തപുരത്തു കൊണ്ടുപോയി പണി പൂർത്തിയാക്കിയ ശേഷം തിരിച്ചെത്തിക്കുകയായിരുന്നു. പ്രതിമ സ്ഥാപിച്ചെങ്കിലും പണി പൂർത്തിയാകാൻ ഒരു മാസം കൂടി വേണം. പീഠത്തിൽ പതിപ്പിക്കാനുള്ള കൃഷ്ണശില തമിഴ്നാട്ടിൽ നിന്ന് എത്തിക്കും. പിന്നാലെ ചുറ്റുവട്ടം സൗന്ദര്യവൽക്കരിക്കും. ഇതിനു ശേഷമാകും അനാഛാദനം ചെയ്യുക.

വിവാദവും ശക്തം
പ്രതിമ തകർന്നതിനു പിന്നാലെ രാഷ്ട്രീയ വിവാദവും ശക്തമായിരുന്നു. ഉത്തരവാദപ്പെട്ടവർ പ്രതിമ പുനഃസ്ഥാപിക്കുന്നില്ലെങ്കിൽ പുതിയ പൂർണകായ വെങ്കല പ്രതിമ കോർപറേഷന്റെ സഹകരണത്തോടെ സ്ഥാപിക്കുമെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നു.