ADVERTISEMENT

നമ്മളിൽ പലർക്കും തീരെ താൽപര്യമില്ലാത്ത ജീവികളാണ് പാറ്റകൾ. വീടുകളിൽ അതിക്രമിച്ചു കയറി താമസമുറപ്പിക്കുന്ന പ്രധാന ശല്യക്കാരായ ജീവികളായാണ് പാറ്റകളെ നമ്മൾ കാണുന്നത്. കഴിയുന്നിടത്തുവച്ച് പാറ്റകളെ ഓടിച്ചുവിടാൻ നാം നോക്കും. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ചില രോഗങ്ങളുടെ അണുക്കളെ ഇവ വഹിക്കുമെന്നതും ആശങ്കയുളവാക്കുന്ന കാര്യമാണ്.

എന്നാൽ മഡഗാസ്‌കറിലുള്ള ഒരു പാറ്റയുണ്ട്. ഇവ വീടുകളിലൊന്നും വരാറില്ല. ലോകത്തെ ഏറ്റവും വലിയ പാറ്റയായി കണക്കാക്കപ്പെടുന്നതും ഇവയെയാണ്. മഡഗാസ്‌കർ ഹിസ്സിങ് കോക്ക്‌റോച്ച് എന്നാണ് ഇവയുടെ പേര്. 2 മുതൽ 3 ഇഞ്ച് വരെ നീളം വയ്ക്കുന്നവയാണ് ഈ പാറ്റകൾ. പ്രധാനമായും മഡഗാസ്‌കറിലെ കാടുകളിലാണ് ഇവ ജീവിക്കുന്നത്. പകൽ ഒളിച്ചിരിക്കുകയും രാത്രി ഇര തേടിയിറങ്ങുകയും ചെയ്യുന്ന പാറ്റകളുടെ പതിവി ശൈലി തന്നെയാണ് ഇവയ്ക്കുള്ളത്. അഴുകുന്ന തടികളുടെയും ഇലക്കൂട്ടങ്ങളുടെയുമൊക്കെ മറവിലാണ് ഇവ പകൽ ഒളിച്ചിരിക്കുന്നത്.

ഡെട്രിറ്റിവോർ എന്ന ഗണത്തിൽ വരുന്ന ഇവ അഴുകുന്ന സസ്യ, ജന്തു അവശിഷ്ടങ്ങളെ ഭക്ഷിക്കുന്നതിലൂടെ പ്രകൃതിപരമായ കടമ നിർവഹിക്കുന്നു. ചിലയിനം പഴങ്ങളും ഇവ ഭക്ഷിക്കാറുണ്ട്. തങ്ങളുടെ മേഖല സംരക്ഷിച്ചു നിർത്തുന്ന ടെറിട്ടോറിയൽ സ്വഭാവം പുലർത്തുന്നവയാണ് ഹിസ്സിങ് കോക്‌റോച്ചുകൾ. ആൺപാറ്റകൾക്കാണ് ഈ സ്വഭാവം. പെൺപാറ്റകൾ ഇത് പ്രകടിപ്പിക്കാറില്ല. പൊതുവെ ബ്രൗൺ നിറവും ദീർഘവൃത്താകൃതിയിലുള്ള രൂപവുമാണ് ഇവയ്ക്കുള്ളത്. ആൺപാറ്റകൾക്ക് തലയിൽ പൊങ്ങിയ നിലയിൽ കൊമ്പുകൾ പോലുള്ള ഘടനകളുണ്ട്.

പ്രത്യേകതരം സീൽക്കാര ശബ്ദങ്ങൾ പുറപ്പെടുവിക്കാനുള്ള കഴിവ് ഇവയെ മറ്റു പാറ്റകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. മറ്റ് ആൺപാറ്റകളുമായി അടിപിടി കൂടുന്നതിനു മുൻപും ഇണചേരലുമായി ബന്ധപ്പെട്ട ഘട്ടത്തിലും അപായ മുന്നറിയിപ്പ് പുറപ്പെടുവിക്കാനുമൊക്കെയായി ഇവ സീൽക്കാര ശബ്ദം പുറപ്പെടുവിക്കും. പാമ്പിനെപ്പോലുള്ള ശബ്ദവും ഇവ പുറപ്പെടുവിക്കാറുണ്ട്.

ഓരോ ആറുമാസവും 6 തവണയെങ്കിലും ഇവ പടം പൊഴിക്കും. ആ സമയം മറ്റുജീവികൾ ഇവയെ ആക്രമിക്കാൻ സാധ്യത കൂടുതലാണ്. പറയത്തക്ക പ്രതിസന്ധികളൊന്നും നേരിടാത്ത ഒരു ജീവിവർഗമാണ് ഇവ. മഡഗാസ്‌കറിലെ കാടുകളിൽ ഇവ വ്യാപകമായുണ്ട്. എന്നാൽ മഡഗാസ്‌കർ നേരിട്ടുകൊണ്ടിരിക്കുന്ന കടുത്ത പരിസ്ഥിതി പ്രതിസന്ധി ഇവയെയും ബാധിക്കുന്നുണ്ട്,

English Summary:

Madagascar Hissing Cockroach: The Fascinating Giant Pest You Didn't Know About

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com