ADVERTISEMENT

കേരളത്തിൽ ആദ്യമായി പപ്പായ ടാപ്പ് ചെയ്ത് കറയെടുത്ത് വരുമാനമുണ്ടാക്കിയ കൃഷിക്കാരൻ ആര്? കാസർകോട് കാലിച്ചാനടുക്കം ആലത്തടി മലൂർവീട്ടിൽ കർഷകശ്രീ സുബ്രഹ്മണ്യൻ നായർ എന്നാവും ഉത്തരം. കേട്ടറിവു മാത്രമായിരുന്ന പപ്പയിൻ ഉൽപാദനം യാഥാർഥ്യമാക്കിയിരിക്കുകയാണ് കർഷകശ്രീ പുരസ്കാരജേതാവായ സുബ്രഹ്മണ്യൻ നായരും കൂട്ടുകാരും. കേന്ദ്രശാസ്ത്ര സാങ്കേതികവകുപ്പിന്റെ ഐസ്റ്റെഡ് പദ്ധതി പ്രകാരം 16 കൃഷിക്കാരുടെ 10ഏക്കർ സ്ഥലത്താണ് ഇവിടെ പപ്പായ കൃഷി ചെയ്യുന്നത്. ആകെ 34 പേർ പദ്ധതിയിൽ അംഗങ്ങളായെങ്കിലും കൃഷി തുടങ്ങാൻ വൈകി.

ഐസ്റ്റെഡ‍് പദ്ധതിയുടെ ഭാഗമായി മറ്റു പല ജില്ലകളിലും കറയുൽപാദിപ്പിക്കാനുള്ള പപ്പാക്കൃഷി നടന്നുവരുന്നുണ്ട്. എന്നാൽ ടാപ്പ് ചെയ്തുകിട്ടിയ 33 കിലോ പപ്പായക്കറയുെട വില ആദ്യം നേടിയെന്ന റെക്കോഡ് സുബ്രഹ്മണ്യൻ നായർക്കുമാത്രം. വേനലിന്റെ കാഠിന്യം മൂലം പൂർണ ഉൽപാദനത്തിലേക്ക് എത്താനായിട്ടില്ല ഇദ്ദേഹത്തിന്. വേനൽ മാറി മഴക്കാലമെത്തിപ്പോഴാകട്ടെ, അതിവർഷം മൂലം ടാപ്പിങ് തുടങ്ങാൻ പോലും കഴിഞ്ഞതുമില്ല. മഴക്കാലത്ത് ടാപ്പിങ് നടത്തിയാൽ കായ്കൾ അഴുകുമെന്ന കാരണത്താലാണിത്. കറയെടുത്ത പപ്പായയുടെ വിപണനം ഉൾപ്പെടെയുള്ള തലവേദനകളും അലട്ടുന്നുണ്ടെങ്കിലും ഇവിടുത്തെ പപ്പായക്കൃഷിക്കാർക്ക് ആത്മവിശ്വാസമേറെ. കൂട്ടായ്മയിലൂെട എല്ലാ ബാലാരിഷ്ടതകളും പരിഹരിക്കാനുള്ള നീക്കങ്ങളിലാണവർ. അതിനായി ശ്രേയസ് പപ്പായ കർഷകസംഘം എന്ന പേരിൽ അവർ സംഘടിച്ചുകഴിഞ്ഞു.

‘‘ഒരു ഏക്കറിൽ 900–1000 പപ്പായ നടാം. നീർവാർച്ചയുള്ളതും വേനൽക്കാലത്ത് നനയ്ക്കാൻ സൗകര്യമുള്ളതുമായ സ്ഥലത്താണ് പപ്പായത്തോട്ടമുണ്ടാക്കേണ്ടത്. സൂര്യപ്രകാശവും സമൃദ്ധമായി ലഭിക്കണം. തൈകൾ നട്ട് മൂന്നാം മാസം പൂവിട്ടു തുടങ്ങും. ഒന്നര മാസം കൂടി കഴിഞ്ഞാൽ പപ്പായ ടാപ്പ് ചെയ്യാൻ പാകമാകും. ആഴ്ചയിൽ ഒന്നു വീതം ആറ് ആഴ്ചയോളം ഒരു പൂവിടലിലെ കായ്കളിൽനിന്നു കറയെടുക്കാം. അതിനുശേഷം അവ മുറിച്ചു മാറ്റി സംസ്കരണാവശ്യങ്ങൾക്ക് ഉപയോഗിക്കണം. അപ്പോഴേക്കും അടുത്ത പൂവിടലിലെ കായ്കൾ കറയെടുപ്പിനു പാകമായിട്ടുണ്ടാകും’’– സംഘം പ്രസിഡന്റ് രാജകുമാരൻ നായർ കൃഷിരീതി വിശദീകരിച്ചു.

തൈകൾ ഐസ്റ്റെഡ് ലഭ്യമാക്കുകയായിരുന്നെന്ന് സുബ്രഹ്മണ്യൻ നായർ പറ‍ഞ്ഞു. കറ ഉൽപാദനത്തിനുയോജിച്ച സിന്ത ഇനവും റെഡ് ലേഡി ഇനവുമാണ് കിട്ടിയത്. രണ്ടു മീറ്റർ ഇടയകലത്തിൽ അരമീറ്റർ ആഴമുള്ള കുഴികളെടുത്താണ് തൈകൾ നട്ടത്. രോഗ, കീടബാധകൾ കുറയാൻ തോട്ടത്തിൽ ഇടവിളയായി ചോളം, കടലാവണക്ക് എന്നിവയും നട്ടിരുന്നു. ജൈവവളങ്ങൾ മാത്രമാണ് നൽകിയത്. കാസർകോട് ജൈവ ജില്ലയായി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ രാസവളങ്ങൾ ഉപയോഗിക്കാനാവില്ലെന്ന പരിമിതിയുമുണ്ട്.

ഒരു മരത്തിൽനിന്ന് ഒരു ടാപ്പിങ്ങിൽ 40– 70 ഗ്രാം കറ കിട്ടുമെന്നാണ് ഐസ്റ്റെഡ് നൽകുന്ന കണക്ക്. കുറഞ്ഞത് 40 ഗ്രാം വീതം കറ കിട്ടിയാൽ ഒരു ഏക്കറിലെ 1000 മരങ്ങളിൽനിന്ന് ഒരു ടാപ്പിങ്ങിൽ 40 കിലോ ഉൽപാദനം പ്രതീക്ഷിക്കാം. കിലോയ്ക്ക് 135 രൂപയാണ് കമ്പനി നൽകുന്ന വില. ഏക്കറിൽനിന്ന് ആഴ്ചയിൽ 5400 രൂപ വരുമാനം ഇതുവഴി കിട്ടുമെന്നായിരുന്നു പ്രതീക്ഷ.

എന്നാൽ ബാലാരിഷ്ടതകൾ മൂലം പ്രതീക്ഷയ്ക്കനുസരിച്ച് വരുമാനം വന്നുതുടങ്ങിയിട്ടില്ല. ആകെ 700 തൈകളാണ് സുബ്രഹ്മണ്യൻ നായർ നട്ടത്. കൃഷി ആരംഭിക്കാൻ വൈകിയതിനാൽ കഴിഞ്ഞ ഏപ്രിലിലാണ് കായ്കൾ കറയെടുപ്പിനു പാകമായത്.

എന്നാൽ കഠിനമായ ചൂട് മൂലം പപ്പായ പൊതുവേ ആരോഗ്യമില്ലാത്ത സ്ഥിതിയിലായിരുന്നെന്നു സുബ്രഹ്മണ്യൻ നായർ പറഞ്ഞു. ആദ്യ ടാപ്പിങ്ങിൽ ശരാശരി 30 ഗ്രാം പപ്പയിൻ മാത്രമാണ് കിട്ടിയത്. ‘‘ ടാപ്പ് ചെയ്ത മുന്നൂറോളം മരങ്ങളിൽനിന്ന് മൂന്ന് വിളവെടുപ്പുകളിലായി ആകെ 33 കിലോ പപ്പായക്കറ കിട്ടി. ആദ്യവിളവെടുപ്പിനും ടാപ്പിങ് പരിശീലനത്തിനുമായി കറ വാങ്ങുന്ന സെന്തിൽ കമ്പനിയുടെ ടെക്നീഷ്യന്മാർ വന്നിരുന്നു. വിളവെടുത്ത കറ മുഴുവൻ അവർ വാങ്ങി. വിലയായി 4455 രൂപ കിട്ടി’’– സുബ്രഹ്മണ്യൻ നായർ വിശദീകരിച്ചു.

കറയെടുപ്പ് പൂർത്തിയായ പപ്പായയിൽനിന്നുള്ള ആദായവും പരിഗണിക്കണം. മുറിവുകളുള്ള പപ്പായ നേരിട്ടുപയോഗിക്കാൻ ഉപഭോക്താക്കൾക്ക് വിമുഖതയുണ്ട്. സംസ്കരിച്ചു മൂല്യ വർധിത ഉൽപന്നങ്ങളാക്കി മാറ്റുകയാണ് അടുത്ത മാർഗം. ‘‘തമിഴ്നാട്ടിലെ ടൂട്ടി ഫ്രൂട്ടി നിർമാതാക്കൾ കറയെടുത്ത പച്ചപ്പപ്പായ കിലോയ്ക്ക് 3.25 രൂപ നിരക്കിൽ വാങ്ങുന്നുണ്ട്. എന്നാൽ കേരളത്തിലെ ടൂട്ടിഫ്രൂട്ടി നിർമാതാക്കളുമായി വില സംബന്ധിച്ച ധാരണയിലെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. തമിഴ്നാട്ടിലെ കൃഷിത്തോട്ടങ്ങളും പപ്പയിൻ ഫാക്ടറികളും സന്ദർശിക്കാനും ശാസ്ത്രീയ പരിശീലനം നേടാനും ഐസ്റ്റെഡ് ഏറെ സഹായിച്ചു. സംസ്കരണ കമ്പനികളുമായി ധാരണാപത്രമുണ്ടാക്കാനും അവർ വഴിയൊരുക്കി.’’– രാജകുമാരൻ നായർ പറഞ്ഞു.

മഴയെത്തിയതിനാൽ ഇനിയുള്ള വിളവെടുപ്പുകളിൽ ഉൽപാദനം വർധിക്കുമെന്ന് ഐസ്റ്റെഡ് പ്രതിനിധി വിപിൻ പറഞ്ഞു. വിപണനപ്രശ്നങ്ങൾ പരിഹരിക്കാനായി സ്വന്തമായി സംസ്കരണസംരംഭങ്ങൾ തുടങ്ങാനും തയാറെടുക്കുകയാണ്. ഇതു സംബന്ധിച്ച് ആനന്ദ് കാർഷിക സർവകലാശാലയിൽ നടന്ന പരിശീലനപരിപാടിയിൽ സംഘം സെക്രട്ടറി വിൽസൺ പങ്കെടുത്തിരുന്നു. നൂറുകണക്കിനു മൂല്യവർധിത ഉൽപന്നങ്ങൾക്ക് സാധ്യതയുള്ള വിളയാണ് പപ്പായയെന്ന് അദ്ദേഹം പറഞ്ഞു. സംരംഭം തുടങ്ങുന്നതിനു മുന്നോടിയായി അംഗങ്ങളായ കൃഷിക്കാർക്ക് മൂല്യവർധനയിൽ പരിശീലനം ക്രമീകരിച്ചിട്ടുണ്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ജാം, സ്്ക്വാഷ്, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുടെ നിർമാണം ആരംഭിക്കും.

ഫോൺ– 9447708149, 9446457123.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com