ADVERTISEMENT

‌ഏതു വിഭാഗം സംരംഭകർക്കും ആശ്രയിക്കാവുന്ന മികച്ച വായ്പ പദ്ധതിയാണ് പ്രധാന മന്ത്രിയുടെ തൊഴിൽ സൃഷ്ടി പദ്ധതി അഥവാ പി എം ഇ ജി പി. ഇത്രയധികം സബ്സിഡി ആനുകൂല്യങ്ങളും കൈത്താങ്ങും നൽകുന്ന മറ്റൊരു പദ്ധതിയും ഇന്ത്യയിൽ ഇല്ല എന്ന് പറയാം. 2008 മുതൽ കേന്ദ്രസർക്കാർ നടപ്പാക്കി വരുന്ന പ്രധാനപ്പെട്ട വായ്പ പദ്ധതിയാണ് ഇത്.

പദ്ധതി ആനുകൂല്യങ്ങൾ

പുതുസംരംഭകർക്ക് നിർമാണ, സേവന സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് പരിധിയില്ലാതെ വായ്പ നൽകുവാനാണ് ഉദ്ദേശിക്കുന്നത്. വായ്പയ്ക്ക് മാത്രമാണ് പരിധി ഇല്ലാത്തത്. സബ്സിഡിയ്ക്ക് നിശ്ചിത പരിധിയുണ്ട്. അതായത് എത്ര തുകയുടെ വായ്പ എടുത്താലും നിർമാണ സ്ഥാപനങ്ങൾക്ക് 50 ലക്ഷം രൂപ വരെയും സേവന സ്ഥാപനങ്ങൾക്ക് 20 ലക്ഷം രൂപ വരെയും മാത്രമേ സബ്സിഡി ലഭിക്കുകയുള്ളൂ. സബ്സിഡിയുടെ നിരക്ക് എന്നു പറയുന്നത് ഗ്രാമപ്രദേശത്ത് പ്രത്യേക വിഭാഗത്തിൽപ്പെടുന്ന സംരംഭകർക്ക് 35 ശതമാനവും, പട്ടണ പ്രദേശത്താണ് എങ്കിൽ 25% ആണ്. പൊതുവിഭാഗത്തിന് പഞ്ചായത്ത് പ്രദേശത്ത് 25 ശതമാനവും മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശത്ത് 15 ശതമാനവും ആയിരിക്കും സബ്സിഡി.

പ്രത്യേക വിഭാഗങ്ങൾ എന്നാൽ സ്ത്രീകൾ, എസ് സി എസ് ടി വിഭാഗക്കാർ, ഒബിസി, മതന്യൂനപക്ഷങ്ങൾ, ഭിന്നശേഷിക്കാർ , വിമുക്തഭടന്മാർ, എന്നിവരാണ്. ഇത് ലഭിച്ചുകഴിഞ്ഞാൽ മൂന്നുവർഷത്തേക്ക് ബാങ്കിൽ എഫ് ഡി ആയി സൂക്ഷിക്കുകയും അതിനുശേഷം പ്രവർത്തനം വിലയിരുത്തി വായ്പ കണക്കിലേക്ക് വരവ് വെച്ച് നൽകുകയും ചെയ്യുന്നു. ഇങ്ങനെ ലഭിക്കുന്ന സബ്സിഡി തുകയ്ക്കും വായ്പാതുകയ്ക്കും ഒരേ പലിശ നിരക്ക് ആയിരിക്കണം എന്നും വ്യവസ്ഥയുണ്ട്.

economy10

അർഹത

18 വയസ്സ് പൂർത്തിയായാൽ മതി. ഉയർന്ന പ്രായപരിധി ബാധകമല്ല. 10 ലക്ഷത്തിനു മുകളിൽ വരുന്ന നിർമാണ സ്ഥാപനങ്ങൾക്കും 5 ലക്ഷത്തിന് മുകളിൽ വരുന്ന സേവന സ്ഥാപനങ്ങൾക്കും എട്ടാം ക്ലാസ് പാസ് ആയിരിക്കണം. പങ്കാളിത്ത സ്ഥാപനങ്ങൾ ലിമിറ്റഡ് കമ്പനികൾ എന്നിവയ്ക്ക് വായ്പ ലഭിക്കില്ല. നേരിട്ടുള്ള കൃഷി ഫാമുകൾ, വാഹനങ്ങൾ, പുകയില, മദ്യം, മാംസം, ടെസ്റ്റിങ് ലാബുകൾ, പരിശീലന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ജിംനേഷ്യം, വ്യാപാരസ്ഥാപനങ്ങൾ, തുടങ്ങിയ ഏതാനും മേഖലകൾക്കും വായ്പ ലഭിക്കില്ല. ഇവ ഒഴികെയുള്ള എല്ലാത്തരം സംരംഭ പ്രവർത്തികൾക്കും വായ്പ ലഭിക്കുന്നതാണ്.

പൗൾട്രി ഫാമുകൾക്കും ഫിഷ് ഫാമുകൾക്കും വായ്പ

പുതിയ ഭേദഗതി പ്രകാരം പൗൾട്രി ഫാമുകൾക്കും  ഫിഷ് ഫാമുകൾക്കും വായ്പ ലഭിക്കും. അതുപോലെ ട്രാൻസ്പോർട്ടേഷൻ വാഹനങ്ങൾക്കും  വാൻ, ഓട്ടോ ടാക്സികൾക്കും  വെജിറ്റേറിയൻ - നോൺ വെജിറ്റേറിയൻ ഹോട്ടലുകൾക്കും പശുവിനെ വളർത്തി പാൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഫാമുകൾക്കും വായ്പ ലഭിക്കും. എരുമ, ആട്, ഒട്ടകം, കുതിര, കഴുത എന്നിവയുടെ ഫാമുകൾക്കും ഇതേ രീതിയിൽ വായ്പ ലഭിക്കും. ചിക്കൻ, ടർക്കി താറാവ്, തേനീച്ച വളർത്തൽ എന്നീ സംരംഭങ്ങൾക്കും വായ്പ ലഭിക്കും. കച്ചവടത്തിന് വ്യവസ്ഥകളോടെ വായ്പ ലഭിക്കും. ഖാദി പി എം ഇ ജി പി യൂണിറ്റുകളുടെ നിർമ്മാണ - സേവന സ്ഥാപനങ്ങളുടെ റീട്ടെയിൽ ഔട്ട്ലെറ്റുകൾ ആണെങ്കിൽ  വായ്പയ്ക്ക് പരിഗണിക്കുo

വനിതകൾക്ക് 30% സംവരണം 

ഈ പദ്ധതി പ്രകാരം ലഭിക്കുന്ന അപേക്ഷകളിൽ വനിതകൾക്ക് 30% വും , ഒബിസിക്ക് 27 ശതമാനവും, എസ് സി യ്ക്ക് 9.1  ശതമാനവും, എസ് ടി യ്ക്ക് 1.45 ശതമാനവും, മതന്യൂനപക്ഷങ്ങൾക്ക് അഞ്ച് ശതമാനവും, ഭിന്നശേഷിക്കാർക്ക് മൂന്ന് ശതമാനവും പ്രത്യേക സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്.

സംരംഭകത്വ പരിശീലനം ഇ ഡി പി

2 ലക്ഷം രൂപ വരെയുള്ള സ്ഥാപനങ്ങൾക്ക് ഇനി സംരംഭകത്വ പരിശീലനം നിർബന്ധമില്ല. സ്ഥാപനത്തിന്റെ നിക്ഷേപം 5 ലക്ഷത്തിൽ താഴെയാണെങ്കിൽ അഞ്ച് ദിവസത്തെ സംരംഭകത്വ പരിശീലന പരിപാടിയിൽ പങ്കെടുത്താൽ മതിയാകും. അതിനുമുകളിൽ ആണെങ്കിൽ 10 ദിവസത്തെ പരിശീലനവും നേടിയിരിക്കണം. എന്നാൽ മാത്രമേ സർക്കാർ അനുവദിക്കുന്ന സബ്സിഡിക്ക് അർഹത ഉണ്ടാവുകയുള്ളൂ.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

 ∙തിരിച്ചടവ് കാലാവധി മൂന്നുവർഷം മുതൽ ഏഴ് വർഷം വരെ ലഭിക്കും.

∙ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് ഒരാൾക്ക് തൊഴിൽ നൽകണം എന്ന വ്യവസ്ഥ എടുത്തുകളഞ്ഞു. ഇപ്പോൾ മൂന്നുലക്ഷം രൂപ വരെയുള്ള സ്ഥിരനിക്ഷേപത്തിന് ഒരു തൊഴിൽ നൽകിയാൽ മതിയാകും.

∙ഗ്രാമ – നഗര വ്യത്യാസം ഇല്ലാതെ അപേക്ഷകൾ സ്വീകരിക്കുന്നതിന് എല്ലാ നിർവഹണ സ്ഥാപനങ്ങൾക്കും അധികാരം നൽകി. ഖാദി ബോർഡ്, ഖാദി കമ്മീഷൻ, കയർ ബോർഡ് എന്നി ഏജൻസികൾക്കും ഇനി മുനിസിപ്പൽ പ്രദേശത്തെ അപേക്ഷകൾ കൈകാര്യം ചെയ്യാം. ഇതുവരെ ഈ അധികാരം ജില്ലാ വ്യവസായ കേന്ദ്രങ്ങൾക്ക് മാത്രമായിരുന്നു.

കൂടുതൽ സംരംഭകരെ ആകർഷിക്കുവാൻ പര്യാപ്തമായ രീതിയിലാണ് 2008 മുതൽ നടപ്പാക്കി വന്നിരുന്ന ഈ പദ്ധതി പരിഷ്കരിച്ചിരിക്കുന്നത്.

ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ, (കെ വി ഐ സി )ഖാദി ബോർഡ് കെ.വി.ഐ. ബി) കയർ ബോർഡ് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ (ഡി.ഐ.സി) എന്നി ഏജൻസികൾ വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഖാദി കമ്മീഷനാണ് ഈ പദ്ധതിയുട നോഡൽ ഏജൻസി .

സബ്സിഡി :  ആശങ്ക വേണ്ട

 ഈ പദ്ധതി പ്രകാരം വായ്പയെടുത്ത് സംരംഭം നടത്തിക്കൊണ്ടിരിക്കുന്ന വർക്ക് മൂന്നുവർഷം പൂർത്തിയാകുന്ന മുറയ്ക്ക് സബ്സിഡി തുക വായ്പ കണക്കിലേക്ക് വരവ് വയ്ക്കുന്നത് ആണ് രീതി. അതുവരെ ഈ സബ്സിഡി തുക സ്ഥിരം ഡെപ്പോസിറ്റ് ആയി ഇടുകയും അതിന്റെ പലിശ കൃത്യമായി സംരംഭകന് ലഭ്യമാക്കുകയും ചെയ്യും. ഈ പലിശ വായ്പയുടെ അതേ നിരക്കിൽ ആയിരിക്കും എന്നതാണ് സവിശേഷത. ഇങ്ങനെ ലഭിച്ച സബ്സിഡി വായ്പ കണക്കിലേക്ക് വരവ് വയ്ക്കുന്നതിന് കാലതാമസം നേരിടുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. ഇതിന്റെ നോഡൽ ഏജൻസിയായ ഖാദി കമ്മീഷൻ ഒരു  ഏജൻസിയെ സ്ഥാപനത്തിന്റെ പ്രവർത്തന രീതി വിലയിരുത്തുന്നതിന്  ഏർപ്പാടാക്കിയിട്ടുണ്ട്.

ഇപ്രകാരം വായ്പ കണക്കിലേക്ക് വരവ് വയ്ക്കുന്നതിന് മൂന്ന് കാര്യങ്ങളാണ് പരിശോധിക്കുന്നത്.

1. സംരംഭകൻ കൃത്യമായി സബ്സിഡിക്ക് അനുപാതികമായ തുക പിൻവലിച്ച് ഉപയോഗിച്ചിട്ടുണ്ടോ?

2. സംരംഭകന്റെ സ്ഥാപനം മൂന്നുവർഷമായി പ്രവർത്തിക്കുന്നുണ്ടോ?

3. സംരംഭകൻ നിശ്ചിത സംരംഭകത്വ വികസന പരിപാടി വിജയികരമായി പൂർത്തിയാക്കിയിട്ടുണ്ടോ?

ഇത്തരം കാര്യങ്ങൾ പരിശോധിച്ചിട്ടാണ് സബ്സിഡി തുക വായ്പ കണക്കിലേക്ക് വരവ് വയ്ക്കാൻ അനുമതി നൽകുന്നത്. ഇവ വിലയിരുത്തുന്നതിൽ വലിയ തോതിലുള്ള കാലതാമസം നേരിടുന്നുണ്ട്. ഇതുമൂലം സമ്പ്സിഡി തുക സമയത്തിന് വായ്പ കണക്കിലേക്ക് വരവ് വയ്ക്കാൻ കഴിയാതെ വരുന്ന ഒരു സാഹചര്യം നിലവിലുണ്ട്. എന്നാൽ സംരംഭകർ ആശങ്കപ്പെടേണ്ട യാതൊരു കാര്യവുമില്ല. അല്പം വൈകി ആണെങ്കിലും സംരംഭകരുടെ സബ്സിഡി തുക അവരുടെ അക്കൗണ്ടിലേക്ക് ലഭിക്കും. കാലതാമസം നേരിടുന്നവർക്ക് ഖാദി കമ്മീഷൻ മുമ്പാകെ വീണ്ടും അപേക്ഷ ബോധിപ്പിക്കാവുന്നതാണ് എന്ന കാര്യം കൂടിയുണ്ട്.

പി എം ജി പി മികച്ച  വായ്പ പദ്ധതി 

തൊഴിൽ സംരംഭകർക്ക് ഏറെ ആശ്രയിക്കാവുന്ന മികച്ച ഒരു വായ്പാ പദ്ധതിയാണ് പി എം ജി പി. എത്രയധികം സൗകര്യങ്ങൾ നൽകുന്ന മറ്റൊരു പദ്ധതി ഇല്ല എന്ന് പറയാം. ഈ പദ്ധതി പ്രകാരം തുടങ്ങിയ സംരംഭങ്ങളിൽ 80 ശതമാനവും പ്രവർത്തിച്ചുവരുന്നു എന്നതാണ് നേട്ടം.

ഈ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നവർക്ക് വിപുലീകരണത്തിനും ഇപ്പോൾ വായ്പ അനുവദിക്കുന്നുണ്ട്. നിർമാണ സ്ഥാപനങ്ങൾക്ക് ഒരു കോടി രൂപ വരെയും സേവന സ്ഥാപനങ്ങൾക്ക് 20 ലക്ഷം രൂപ വരെയുമാണ് ഇങ്ങനെ രണ്ടാം വായ്പയായി അനുവദിക്കുക.

ഓൺലൈൻ ആയി അപേക്ഷിക്കണം. സന്ദർശിക്കേണ്ട സൈറ്റ് www.kviconline.gov.in

 ലേഖകൻ സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ്

English Summary:

Details of PMEGP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com