ADVERTISEMENT

സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ കാര്യം പറയുമ്പോൾ ഉച്ചയ്ക്ക് സ്കൂളിൽ കിട്ടിക്കൊണ്ടിരുന്ന കഞ്ഞിയും പയറും അല്ലെങ്കിൽ കഞ്ഞിയും കടലയും ഓർമയിൽ എത്താത്തവർ ചുരുക്കം. എന്നാൽ സ്കൂളിലെ ആ ചിട്ടവട്ടങ്ങളൊക്കെ മാറി. ഉച്ചയ്ക്ക് കഞ്ഞി മാറി ചോറ് ആയി. പയറും കടലയും മാറി സാമ്പാറും തോരനും മോരുകറിയുമൊക്കെ ആയി. എന്നാൽ, എന്നും സാമ്പാറായാലും കുഞ്ഞുങ്ങൾക്ക് ബോറടിക്കും. ഒരു കൊച്ചുമിടുക്കി ടീച്ചറിനോട് പറയുന്നത് 'പപ്പടോം എർച്ചിയുമുണ്ടേൽ ഞാൻ ചോറുണ്ണാം ടീച്ചറേ' എന്നാണ്.

ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് മനോഹരമായ ഈ വിഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിഡിയോയിൽ ഒരു കൊച്ചു മിടുക്കിയെയാണ് കാണിക്കുന്നത്. 'എന്തുകൊണ്ടാണ് കുട്ടി സ്കൂളിൽ നിന്ന് ചോറുണ്ണാത്തത്' എന്ന് ചോദിക്കുകയാണ് ടീച്ചർ. അതിന് മറുപടിയായി കൊച്ചുമിടുക്കി പറയുന്നത് 'ബിരിയാണി ഇല്ലാഞ്ഞിട്ടാ' എന്നാണ്. ഇവിടുത്തെ ചോറ് ഇഷ്ടമല്ലേ എന്ന് ടീച്ചർ ചോദിക്കുമ്പോൾ ഇഷ്ടമാണെന്നും പപ്പടോം എറച്ചിക്കറീം ഉണ്ടോയെന്നും കുഞ്ഞ് അന്വേഷിക്കുന്നു. പപ്പടവും ഇറച്ചിക്കറിയും കിട്ടാത്തത് കൊണ്ടാണോ ചോറ് തിന്നാത്തത് എന്ന് ടീച്ചർ ചോദിക്കുമ്പോൾ 'അതെ' എന്നർത്ഥത്തിൽ കൊച്ചുമിടുക്കി തലയാട്ടുകയാണ്. അക്കാര്യം ബന്ധപ്പെട്ടവരോട് പറയാമെന്ന് ടീച്ചർ കുട്ടിക്ക് വാക്കും കൊടുക്കുന്നു. സാമ്പാർ ഇഷ്ടമില്ലേയെന്ന് ചോദിക്കുമ്പോൾ ‘ഇല്ല’ എന്ന് മറുപടി പറയുന്നുണ്ട്. ഉപ്പേരി ഇഷ്ടമില്ലേ എന്ന് ചോദിക്കുമ്പോൾ ഉപ്പേരി ഇഷ്ടമാണെന്നും കുഞ്ഞ് പറയുന്നു. ഇറച്ചിക്കറിയും പപ്പടവും എല്ലാം ഉണ്ടാക്കാൻ ഇവിടെ പറയാമെന്നും ഇന്ന് ഉപ്പേരി കൂട്ടി ചോറ് ഉണ്ണണമെന്നും ടീച്ചർ അവസാനം പറയുമ്പോൾ കൊച്ചുമിടുക്കി അത് സമ്മതിക്കുന്നുണ്ട്.

സോഷ്യൽ മീഡിയ വലിയ ആവേശത്തോടെയാണ് വിഡിയോ ഏറ്റെടുത്തിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയെ കുറേ പേർ ടാഗ് ചെയ്തപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെ മെൻഷൻ ചെയ്യാനും മറന്നില്ല. 'കൊറോണ സമയത്തു കിറ്റിൽ സ്നാക്ക്സ് ഉൾപ്പെടുത്തണമെന്ന് ഒരു കുട്ടി പറഞ്ഞപ്പോൾ ആ കുഞ്ഞിന്റെ ആഗ്രഹം സാധിച്ചു കൊടുത്തതല്ലേ. അത് പോലെ ഈ പൈതങ്ങളുടെ ആഗ്രഹം കൂടി ഒന്ന് നിറവേറ്റി കൊടുക്കെന്നെ' എന്നാണ് മുഖ്യമന്ത്രി പിണറായി വിജയനെ മെൻഷൻ ചെയ്ത് ഒരാൾ കമന്റ് ചെയ്തത്. അതേസമയം, മന്ത്രി ശിവൻകുട്ടിയെ മെൻഷൻ ചെയ്ത ചിലർ ഇതിനു ഒരു പരിഹാരം ഉടനടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജയിലിലെ ഒരു ദിവസത്തെ ഇറച്ചി ഒഴിവാക്കി സ്കൂളിൽ കൊടുക്കാൻ പറ്റുവോ സക്കീർ ഭായ്ക് എന്നാണ് വേറൊരാൾ കമന്റ് ബോക്സിൽ വിദ്യാഭ്യാസമന്ത്രിയെ മെൻഷൻ ചെയ്തു കൊണ്ട് ചോദിച്ചിരിക്കുന്നത്.

അതേസമയം, സ്കൂളിൽ ചോറും സാമ്പാറും കൊടുക്കുന്നതിന് എതിരെയും ജയിലിൽ ചിക്കനും മട്ടനും കൊടുക്കുന്നതിന് എതിരെയും നിരവധി പേരാണ് കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്. 'ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കാൻ ജയിലിൽ ചിക്കനും മട്ടനും, പഠിക്കുന്ന കുട്ടികൾക്കു കൊടുക്കാൻ ഖജനാവിൽ പൈസ ഇല്ല', 'ജയിൽ പുള്ളികൾക്ക് കൊടുക്കുന്ന മെനുവിന്റെ പാതി എങ്കിലും കുട്ടികൾക്ക് നൽകുക എന്നാണ് എന്റെ ഒരിത്' ഇങ്ങനെ പോകുന്നു കമന്റുകൾ.

English Summary:

Viral School Video Sparks Debate on Quality of School Lunches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com