ADVERTISEMENT

ആലപ്പുഴ ∙ പ്ലാസ്റ്റിക് നിരോധനം വീണ്ടും നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിനു പിന്നാലെ ചില തദ്ദേശ സ്ഥാപനങ്ങൾ നടപടി തുടങ്ങി. ചിലയിടങ്ങളിൽ ഇതിനായി നിലവിലുള്ള സ്ക്വാഡിനെ വീണ്ടും സജീവമാക്കി. സ്ക്വാഡ് രൂപീകരിക്കാത്ത തദ്ദേശ സ്ഥാപനങ്ങളുമുണ്ട്. സർക്കാരിൽനിന്നു നിർദേശം ലഭിച്ചിട്ടില്ലെന്ന നിലപാടുള്ള സ്ഥാപനങ്ങളുമുണ്ട്.

പിഴയിട്ടു
പാണ്ടനാട് പഞ്ചായത്തിൽ പഞ്ചായത്ത്, ജില്ലാ എൻഫോഴ്സ്‌മെന്റ് ടീമുകൾ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തി. 4 സ്ഥാപനങ്ങൾക്കു പിഴയിട്ടു. പാണ്ടനാട്ടെ സൂപ്പർ മാർക്കറ്റ്, ചെങ്ങന്നൂരിലെ വനിതാ ഹോസ്റ്റൽ എന്നിവിടങ്ങളിലെ പ്ലാസ്റ്റിക്, പേപ്പർ, ഭക്ഷണമാലിന്യം എന്നിവ പൊതുജലാശയത്തിൽ ഒഴുക്കിയതിനും അജൈവമാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും 10,000 രൂപ പിഴ ചുമത്തി. ജലസ്രോതസ്സുകൾ മലിനമാക്കിയതിനും ഉറവിട മാലിന്യ സംസ്കരണ സംവിധാനം ഇല്ലാത്തതിനും പാണ്ടനാട്ടെ 2 ഹോട്ടലുകൾക്കു 10,000 വീതം പിഴയിട്ടു.ഹരിപ്പാട് നഗരസഭാ സ്ക്വാഡ് കടകളിൽ പരിശോധന നടത്തി. നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് സാധനങ്ങൾ പിടിച്ചെടുത്തു. കടക്കാർക്കു താക്കീതു നൽകി.കായംകുളം നഗരസഭയിൽ 7 കടകൾക്കു നോട്ടിസ് നൽകി. ജില്ലാ സ്ക്വാഡുമായി ചേർന്ന് അടുത്ത ദിവസങ്ങളിൽ പരിശോധന തുടരും.

ഇന്നുമുതൽ നടപടി
ചെങ്ങന്നൂർ നഗരസഭയിൽ നടപടിക്കായി സ്ക്വാഡ് രൂപീകരിച്ചു. ഇന്നു പ്രവർത്തനം തുടങ്ങും. മുളക്കുഴ പഞ്ചായത്തിൽ സ്ക്വാഡ് പ്രവർത്തനം തുടങ്ങി. ഹരിതകർമസേനയുടെ ഹരിത ഷോപ്പ് വഴി സ്റ്റീൽ പ്ലേറ്റുകളും ഗ്ലാസുകളും വാടകയ്ക്കു നൽകുന്ന സംരംഭം തുടങ്ങാൻ തീരുമാനിച്ചു. വെൺമണിയിൽ സ്ക്വാഡ് രൂപീകരിച്ചു. പുലിയൂരിൽ നിലവിലുള്ള സ്ക്വാഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കും. നിരോധിത ഉൽപന്നങ്ങൾ ഉപയോഗിക്കരുതെന്നു മൈക്കിലൂടെ അറിയിപ്പു നൽകും. തിരുവൻവണ്ടൂർ, ആലാ പഞ്ചായത്തുകളിൽ ഇന്നു യോഗം ചേരും.

സ്ക്വാഡ് ആയില്ല
മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി പഞ്ചായത്തുകളിൽ സ്ക്വാഡ് രൂപീകരിച്ചിട്ടില്ല. ആരോഗ്യ വകുപ്പ് ജീവനക്കാർ ഹോട്ടലുകളിൽ ഉൾപ്പെടെ പരിശോധന നടത്തി നടപടിയെടുക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.ആര്യാട് പഞ്ചായത്തിലെ തോടുകളിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അടിഞ്ഞുകൂടിയിട്ടുണ്ടോയെന്ന് കണ്ടെത്താനും അവ വൃത്തിയാക്കാനും നടപടി തുടങ്ങിയതായി പ്രസിഡന്റ് സന്തോഷ് ലാൽ പറഞ്ഞു.  പഞ്ചായത്തംഗങ്ങളോടു തങ്ങളുടെ പ്രദേശത്തെ മാലിന്യമുള്ള തോടുകളുടെ പട്ടിക തയാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ പരിശോധിച്ച് അടിത്തട്ടിലെ മാലിന്യം നീക്കാനും വൃത്തിയാക്കാനും എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ ചെയ്യും. ആറാട്ടുപുഴ, ചിങ്ങോലി പഞ്ചായത്തുകളിൽ 24നു ശിൽപശാലയ്ക്കു ശേഷം സ്ക്വാഡുകൾ രൂപീകരിക്കും. മുതുകുളം പഞ്ചായത്തിൽ അടുത്ത ദിവസം തീരുമാനമെടുക്കും. കണ്ടല്ലൂർ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ അടുത്ത ദിവസങ്ങളിൽ പ്രവർത്തനം തുടങ്ങും.തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ പഞ്ചായത്തുകളിൽ സ്ക്വാഡ് രൂപീകരിച്ചിട്ടില്ല.

നടപടി തുടങ്ങിയില്ല
തൈക്കാട്ടുശേരി ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിൽ പരിശോധന തുടങ്ങിയിട്ടില്ല. നിലവിലുള്ള സ്ക്വാഡ് പ്രവർത്തിക്കും. ബോധവൽക്കരണവും താക്കീതും കഴിഞ്ഞാവും പിഴ ചുമത്തുക. എടത്വ, തലവടി, മുട്ടാർ പഞ്ചായത്തുകളിൽ നേരത്തെ രൂപീകരിച്ച സ്ക്വാഡിന്റെ പ്രവർത്തനം മന്ദഗതിയിലാണ്. മാവേലിക്കര നഗരസഭയിൽ നടപടി തുടങ്ങിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com