മണിമലയാറിന്റെ മധ്യത്തിലെ പച്ചത്തുരുത്ത് ഇല്ലാതാകുന്നു

Mail This Article
കുളത്തൂർമൂഴി ∙ മണിമലയാറിന്റെ മധ്യത്തിൽ പ്രകൃതി സ്വയം ഒരുക്കിയ ജൈവകലവറയായ പച്ചത്തുരുത്ത് ഇടിഞ്ഞ് താഴ്ന്ന് ഓർമയാകുന്നു. കുളത്തൂർ മൂഴി പാലത്തിനു കിഴക്കും ചെന്നിക്കരപ്പടിക്കു സമീപവുമാണ് തുരുത്ത്. പതിറ്റാണ്ടുകൾക്ക് മുൻപ് ഒരു വെളളപ്പൊക്കത്തിൽ മണിമലയാർ രണ്ടു കൈവഴിയായി പിരിഞ്ഞ് കരയിൽ ഒരു ഭാഗം ഏറ്റെടുക്കുകയായിരുന്നു. നാനാതരം നീർമരങ്ങളും വള്ളിപ്പടർപ്പുകളും സസ്യജാലങ്ങളും തിങ്ങി വളർന്ന് ജൈവകലവറയായി ക്രമേണ മാറി. ചുറ്റുമുള്ള വേരു പടർപ്പുകൾ മത്സ്യങ്ങളുടെയും മറ്റും വളർച്ചയ്ക്ക് സഹായകമായി.
കുളത്തൂർമൂഴി കൺവൻഷൻ മണൽ തിട്ടയിൽ നടന്നിരുന്ന കാലത്ത് ഈ തുരുത്ത് സഞ്ചാരികളുടെ പ്രധാന ആകർഷണമായിരുന്നു. ഇന്നും വിദൂര ദൃശ്യത്തിൽ കാഴ്ചക്കാരുടെ മനം മയക്കാൻ കഴിയുന്നതാണ് നദിയുടെ മധ്യത്തിലെ ഈ തുണ്ടു പച്ചപ്പിന്. മണൽവാരലും അതുണ്ടാക്കിയ തിട്ട ഇടിച്ചിലുമാണ് തുരുത്തിന്റെ നാശത്തിന് കാരണമായത്. കഴിഞ്ഞ 2021 ഒക്ടോബറിലെ മലവെള്ളപ്പാച്ചിലിൽ ഒരേക്കറിൽ അധികമുണ്ടായിരുന്ന തുരുത്തിപ്പോൾ 50 സെറ്റിൽ താഴെയായി പരിണമിച്ചു. വിനോദ സഞ്ചാരത്തിനുള്ള സാധ്യത കൂടി പരിഗണിച്ച് തുരുത്ത് സംരക്ഷിക്കപ്പെടണ്ടതുണ്ടെന്ന ആവശ്യവും ഉയരുന്നു.