നെഞ്ചുതകർന്ന് അപർണയുടെ അമ്മ; ഒന്നും പറയാനാകാതെ സഹോദരി; വിഡിയോ

Mail This Article
സിനിമാ– സീരിയൽ താരം അപർണ നായരുടെ മരണം കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും വലിയ ആഘാതം തന്നെയാണ് സൃഷ്ടിച്ചത്. ഏറെ വികാരനിർഭരമായിരുന്നു അപർണയുടെ അവസാന നിമിഷങ്ങൾ. അമ്മ ബീനയ്ക്കും സഹോദരി ഐശ്വര്യയ്ക്കും അപർണ യാത്രയായെന്നത് ഉൾക്കൊള്ളാൻ കഴിയുന്നില്ലായിരുന്നു. അപർണയുടെ രണ്ട് പെൺമക്കളുടെ സങ്കടവും അവിടെയുള്ളവരുടെ മനസ്സ് വേദനിപ്പിച്ചു. നാട്ടുകാരും ബന്ധുക്കളുമടക്കം നിരവധി ആളുകളാണ് അപർണയെ ഒരുനോക്കു കാണുവാനായി എത്തിച്ചേർന്നത്.
വൈകിട്ട് ഏഴരയോടെയാണ് അപർണയെ കരമന തളിയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ അന്ത്യം സംഭവിച്ചെന്നാണ് നിഗമനം. വ്യാഴാഴ്ച വൈകിട്ട് 6നും 7.30നും ഇടയ്ക്ക് കരമന തളിയിൽ പുളിയറത്തോപ്പിലെ വീട്ടിലെ കിടപ്പുമുറിയിൽ അപർണ തൂങ്ങി നിൽക്കുന്നതായി അമ്മ ബീന, സഹോദരി ഐശ്വര്യയെ വിളിച്ച് അറിയിക്കുകയായിരുന്നെന്ന് എഫ്ഐആറിൽ പറയുന്നു.
ഐശ്വര്യ വീട്ടിലെത്തിയപ്പോൾ അപർണ കട്ടിലിൽ അനക്കമില്ലാതെ കിടക്കുകയായിരുന്നു. ഐശ്വര്യയും ബന്ധുക്കളും അപർണയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലൻസിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായും എഫ്ഐആറിൽ പറയുന്നു. അപർണയുടെ അവസാന സന്ദേശം അമ്മയ്ക്കായിരുന്നു.
അമ്മയെ വിഡിയോ കോൾ ചെയ്ത അപർണ, വീട്ടിലെ ചില പ്രശ്നങ്ങൾ പറഞ്ഞ് സങ്കടപ്പെട്ടു കരഞ്ഞു. താൻ പോകുകയാണെന്ന് പറഞ്ഞ് ഫോൺ കട്ടു ചെയ്തു. വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അപർണ അമ്മയെ വിളിക്കുന്നത്. രാത്രി ഏഴരയോടെയാണ് അപർണയെ കരമന കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്.
വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ചെന്നാണ് ഭർത്താവ് അറിയിച്ചത്. അപർണയെ ആശുപത്രിയിലെത്തിക്കുമ്പോൾ ഭർത്താവും മകളും കൂടെയുണ്ടായിരുന്നു. ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ആത്മസഖി, ചന്ദനമഴ, ദേവസ്പർശം, മൈഥിലി വീണ്ടും വരുന്നു തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. കോടതി സമക്ഷം ബാലൻ വക്കീൽ, കല്‍ക്കി, മേഘതീർഥം, അച്ചായൻസ്, മുദ്ദുഗൗ എന്നീ സിനിമകളിലും അഭിനയിച്ചു.