ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളിൽ പ്രധാനപ്പെട്ടതെല്ലാം ബിജെപി നിലനിർത്തി. രണ്ടാം മോദി സർക്കാരിലെ സീനിയർ മന്ത്രിമാർക്കെല്ലാം അതതു മന്ത്രാലയങ്ങൾ തന്നെ ലഭിച്ചു. മൂന്നാം മോദി മന്ത്രിസഭയുടെ ആദ്യ കാബിനറ്റ് യോഗത്തിനു ശേഷമാണ് പ്രഖ്യാപനം വന്നത്. ഘടകകക്ഷികളുമായി ഒത്തുതീർപ്പിലെത്താത്തതു കാരണമാണ് വകുപ്പു പ്രഖ്യാപനം വൈകിയതെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു. 

രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിർമല സീതാരാമൻ, എസ്.ജയശങ്കർ, ധർമേന്ദ്ര പ്രധാൻ, അശ്വിനി വൈഷ്ണവ്, ഭൂപേന്ദർ യാദവ്, പീയൂഷ് ഗോയൽ, വീരേന്ദ്രകുമാർ, ഹർദീപ് സിങ് പുരി എന്നിവരുടെ വകുപ്പുകളിൽ മാറ്റമില്ല. അശ്വിനി വൈഷ്ണവിന് വാർത്താ വിനിമയ മന്ത്രാലയം കൂടി നൽകി. കഴിഞ്ഞ തവണ അപ്രധാനമായ ഭൗമശാസ്ത്ര വകുപ്പിലേക്കു മാറ്റപ്പെട്ട കിരൺ റിജിജുവാണ് പാർലമെന്ററികാര്യ മന്ത്രി. ന്യൂനപക്ഷകാര്യവുമുണ്ട്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് പുതിയ ആരോഗ്യമന്ത്രി. 

സുരേഷ് ഗോപിക്ക് പെട്രോളിയം, ടൂറിസം വകുപ്പുകളിൽ സഹമന്ത്രി സ്ഥാനം ലഭിച്ചപ്പോൾ ജോർജ് കുര്യന് ന്യൂനപക്ഷ കാര്യങ്ങളും ഫിഷറീസും ലഭിച്ചു. കേരളത്തെ സംബന്ധിച്ചു പ്രാധാന്യമുള്ള വകുപ്പുകളാണ് രണ്ടുപേർക്കും. 

ഘടക കക്ഷികളിൽ ടിഡിപിക്ക് വ്യോമയാന വകുപ്പ് നൽകി. ജെഡിഎസിനാണ് ഉരുക്ക്, ഘന വ്യവസായം. എച്ച്എഎമ്മിന് ചെറുകിട–ഇടത്തരം വ്യവസായം. ജെഡിയുവിന് ഫിഷറീസും. പഞ്ചായത്ത് രാജ്, ഗോത്രവർഗ വികസനം എന്നീ വകുപ്പുകളും ബിജെപി ഘടകകക്ഷികൾക്കു നൽകി. ഒരു ഘടക കക്ഷിക്കും അവർ നേരത്തേ ആവശ്യപ്പെട്ട വകുപ്പുകൾ ലഭിച്ചില്ലെന്നാണ് വിവരം. കൃഷി കാബിനറ്റ് പദവി ആവശ്യപ്പെട്ട ജെഡിയുവിന് സഹമന്ത്രി സ്ഥാനം നൽകി. 

കഴിഞ്ഞ മന്ത്രിസഭയിൽ ജ്യോതിരാദിത്യ സിന്ധ്യയാണ് വ്യോമയാനം കൈകാര്യം ചെയ്തിരുന്നത്. സിന്ധ്യയ്ക്ക് ടെലികോമും വടക്കു കിഴക്കൻ സംസ്ഥാന വികസനവുമാണ് ഇത്തവണ. ഭക്ഷ്യപൊതുവിതരണം ആവശ്യപ്പെട്ടിരുന്ന എൽജെപിക്ക് ഭക്ഷ്യ സംസ്കരണ വ്യവസായം നൽകി. ഭക്ഷ്യവകുപ്പ് ബിജെപിയുടെ പ്രഹ്ലാദ് ജോഷിക്കാണ്. 

മന്ത്രിസഭയുടെ ആദ്യ തീരുമാനം: 3 കോടി വീടുകൾ 

ന്യൂഡൽഹി ∙ പ്രധാനമന്ത്രി ഭവന നിർമാണ പദ്ധതിയിൽ 3 കോടി വീടുകൾ കൂടി നിർമിക്കാൻ മൂന്നാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം തീരുമാനം. 

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഇതുവരെ 4.21 കോടി വീടുകളാണ് നിർമിച്ചത്. 

മന്ത്രിസഭാ തീരുമാനം സംബന്ധിച്ച് വാർത്താ സമ്മേളനമുണ്ടാകുമെന്ന് പിഎംഒ അറിയിച്ചെങ്കിലും പിന്നീട് അതു പിൻവലിച്ചു. മന്ത്രിമാരുടെ വകുപ്പുകൾ ആ സമയം തീരുമാനമാവാത്തതിനെത്തുടർന്നായിരുന്നു ഇത്. 

മോദിയുടെ ആദ്യ ഒപ്പ്: കർഷകർക്ക് 20,000 കോടി 

പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം നരേന്ദ്രമോദി ആദ്യം ഒപ്പിട്ട ഫയൽ പിഎം കിസാൻ സമ്മാന നിധിയുടെ 17–ാം ഗഡു നൽകാനുള്ളത്. ഇതിൽ 9.3 കോടി കർഷകർക്കായി 20,000 കോടി രൂപയാണ് നൽകുന്നത്. എന്നാൽ, തിരഞ്ഞെടുപ്പു കാരണം ഒരു മാസം വൈകിയ ഗഡു ഇപ്പോൾ നൽകിയാണ് മോദി വീമ്പിളക്കുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. 

English Summary:

Narendra Modi's Cabinet: BJP Holds Strong on Significant Portfolios

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com