ADVERTISEMENT

ന്യൂഡൽഹി ∙ വിദേശ സർവകലാശാലകളുടെ മാതൃകയിൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർവകലാശാലകൾക്കും ഇനി മുതൽ വർഷത്തിൽ 2 തവണ വിദ്യാർഥികൾക്കു പ്രവേശനം നൽകാൻ യുജിസി അനുമതി നൽകി. നിലവിൽ ജൂലൈ/ഓഗസ്റ്റ് മാസങ്ങളിലാണു പ്രവേശനം. 2024–25 അധ്യയന വർഷം മുതൽ ജനുവരി/ഫെബ്രുവരി മാസങ്ങളിലും പ്രവേശനം നടത്താം. ഒരു കോഴ്സിന്റെ പുതിയ ബാച്ചോ, പുതിയ കോഴ്സോ ഇതിനു വേണ്ടി ഒരുക്കാം. കൂടുതൽ വിദ്യാർഥികളെ ഉൾപ്പെടുത്താനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം. 

എല്ലാ സ്ഥാപനങ്ങളും ഇതു നടപ്പാക്കണമെന്നു നിർബന്ധമില്ല. വിദേശ സർവകലാശാലകളിൽ വിന്റർ, സമ്മർ എന്നിങ്ങനെ 2 അക്കാദമിക് പ്രവേശനമാണ് എല്ലാ വർഷവും നടക്കുന്നത്. ഈ രീതിയാണു രാജ്യത്തും അനുകരിക്കുക. 

വിദൂര വിദ്യാഭ്യാസത്തിൽ നേരത്തേ തുടങ്ങി 

കഴിഞ്ഞ വർഷം മുതൽ ഓൺലൈൻ, വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്കു വർഷത്തിൽ 2 തവണ (ജൂലൈ, ജനുവരി) പ്രവേശനം അനുവദിച്ചിരുന്നു. ഇതിനു മികച്ച പ്രതികരണമാണു ലഭിച്ചത്. 2022 ജൂലൈയിൽ 19.73 ലക്ഷം വിദ്യാർഥികളാണു വിദൂര വിദ്യാഭ്യാസ കോഴ്സുകളിൽ ചേർന്നത്. പിന്നാലെ ജനുവരിയിൽ അഡ്മിഷൻ നടത്തിയപ്പോൾ 4.28 ലക്ഷം വിദ്യാർഥികൾ കൂടി ചേർന്നു. 

സ്കൂൾ ബോർഡ് പരീക്ഷാഫലം, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയ കാരണങ്ങളാൽ അധ്യയന വർഷത്തിന്റെ തുടക്കം കോളജുകളിൽ പ്രവേശനം നേടാൻ സാധിക്കാത്ത പലരുമുണ്ട്. ഇവർക്ക് ഒരു വർഷം നഷ്ടപ്പെടാതെ പഠനം തുടരാൻ ഇതിലൂടെ സാധിക്കും. വിദേശ സർവകലാശാലകളുടെ രീതിയിൽ പ്രവേശനം നടക്കുന്നതോടെ കൂടുതൽ പങ്കാളിത്തവും ഉറപ്പാക്കാനാകും. 

∙ എം. ജഗദേഷ് കുമാർ (യുജിസി ചെയർമാൻ) 

English Summary:

College admissions: Foreign model in India too

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com