വീരപ്പന്റെ മകൾ ബിജെപിയിൽ; രാജ്യത്തെയും ജനങ്ങളെയും സേവിക്കുമെന്ന് വിദ്യാറാണി

Mail This Article
ചെന്നൈ∙ ചന്ദനക്കൊള്ളക്കാരനായിരുന്ന വീരപ്പന്റെ മകൾ വിദ്യാറാണി ബിജെപിയിൽ ചേർന്നു. കർണാടക അതിർത്തിയോടു ചേർന്ന തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ നടന്ന ബിജെപി അംഗത്വ വിതരണ പരിപാടിയിൽ, ദേശീയ ജനറൽ സെക്രട്ടറി മുരളീധര റാവുവിൽ നിന്നാണു വിദ്യാറാണി പാർട്ടി അംഗത്വം സ്വീകരിച്ചത്. മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനുൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.
അഭിഭാഷകയായ വിദ്യാറാണി സന്നദ്ധ പ്രവർത്തന രംഗത്തു സജീവമാണ്. അച്ഛന്റെ ആഗ്രഹം ജനങ്ങൾക്കു സേവനം ചെയ്യുകയായിരുന്നുവെന്നും എന്നാൽ, അദ്ദേഹം തിരഞ്ഞെടുത്ത വഴി തെറ്റായിരുന്നുവെന്നും വിദ്യാറാണി പറഞ്ഞു. രാജ്യത്തിനും ജനങ്ങൾക്കും സേവനം ചെയ്യാനാണു ബിജെപിയിൽ ചേരുന്നതെന്നു അവർ പറഞ്ഞു.
വീരപ്പന്റെ മൂത്തമകളായ വിദ്യാറാണിയുടെ വിവാഹം നേരത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു. ചെന്നൈയിലെ പഠന കാലത്ത് പരിചയപ്പെട്ട മരിയ ദീപക്കുമായുള്ള വിവാഹത്തെ അമ്മ മുത്തു ലക്ഷ്മി എതിർത്തു. തുടർന്നു ഹൈക്കോടതി ഇടപെട്ടാണു വിദ്യാറാണിയെ ദീപക്കിനൊപ്പം അയച്ചത്. വീരപ്പന്റെ ഇളയ മകൾ വിജയലക്ഷ്മി നേരത്തേ വിസികെ പാർട്ടിയിൽ ചേർന്നതായി വാർത്തകളുണ്ടായിരുന്നെങ്കിലും പിന്നീട് നിഷേധിച്ചു.
വിസികെ നേതാവ് തിരുമാവളവനൊപ്പം വിജയലക്ഷ്മി വിസികെ പതാകയുമായി നിൽക്കുന്ന ചിത്രം 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് വൻ തോതിൽ പ്രചരിച്ചിരുന്നു. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി 2006 നിയമസഭാ തിരഞ്ഞെടുപ്പിൽ പെണ്ണഗരം മണ്ഡലത്തിൽ നിന്നു സ്വതന്ത്രയായി മത്സരിച്ചു തോറ്റു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ധർമപുരി മണ്ഡലത്തിൽ ഡിഎംകെ സ്ഥാനാർഥിക്കായി പ്രചാരണം നടത്തി.
English Summary: Veerappan's daughter Vidhyarani joins bjp