ADVERTISEMENT

ഇറച്ചിക്കായി വളർത്താൻ യോജിച്ച താറാവിനങ്ങളിൽ പ്രധാനപ്പെട്ടതാണ് വിഗോവ. മുട്ടയ്ക്കു വേണ്ടിയും ഇവയെ വളർത്താം. വെള്ള നിറവും പെട്ടെന്നുള്ള വളര്‍ച്ചയും ഇവയുടെ പ്രത്യേകതകളാണ്. മികച്ച തീറ്റപരിവര്‍ത്തന ശേഷിയുമുണ്ട്. സാധാരണ താറാവുകളേക്കാള്‍ രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കും. രണ്ടു മാസം കൊണ്ട് പൂവൻ 2.85  കിലോഗ്രാമും പിട 2.5 കിലോഗ്രാം ഭാരവും വയ്ക്കും. മറ്റു താറാവുകളെ പോലെ നീന്തിത്തുടിക്കാന്‍ വലിയ തടാകങ്ങളോ ജലാശയങ്ങളോ ആവശ്യമില്ല. പകരം കണ്ണ് നനയ്ക്കാന്‍ വേണ്ട സൗകര്യം നൽകിയാൽ  മതി. അല്ലെങ്കിൽ കണ്ണിന് രോഗം പിടിപെടാൻ സാധ്യത കൂടുതലാണ്. കേരളത്തിലെ കാലാവസ്ഥയ്ക്ക് വളരെ ഇണങ്ങുന്നവയാണ് ഇവ.

കേരളത്തിൽ ബ്രോയിലർ കോഴികളുടെ അത്ര പ്രചാരം ബ്രോയിലർ താറാവുകൾക്കില്ല. എങ്കിലും കോട്ടയം, എറണാകുളം മേഖലയിൽ താറാവിറച്ചിക്ക് പ്രിയമേറെയുണ്ട്. അതുകൊണ്ടുതന്നെ ഇറച്ചിത്താറാവിനും വിപണിയുണ്ട്. കർഷകർ തന്നെ വളർത്തിയെടുത്ത വിപണിയെന്നും പറയാം. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളുടെ ലഭ്യത കുറവാണ്. മാത്രമല്ല സീസണൽ ഡിമാൻഡ് ഉള്ളതിനാൽ വിപണി അറിഞ്ഞ് വളർത്തുകയും വേണം.

ഒരു ദിവസം പ്രായമായ ഇറച്ചിത്താറാവിൻകുട്ടികൾക്ക് ഏകദേശം 60 രൂപ വിലയുണ്ട്. ആദ്യത്തെ 14 ദിവസം വരെ ലൈറ്റ് ബ്രൂഡിങ് നൽകണം. ബ്രോയിലർ സ്റ്റാർട്ടറാണ് ഭക്ഷണമായി നൽകുക. ഈ പ്രായത്തിൽ നഴ്സറി രീതിയിൽ പ്രത്യേകം വളർത്തണം. 14 ദിവസത്തിനു ശേഷം ഗ്രോവിങ് സെക്ഷനിലേക്ക് മാറ്റാം. തറ നനയ്ക്കാത്ത വിധത്തിൽ കുടിവെള്ള സംവിധാനം ഒരുക്കുന്നത് ലിറ്റർ വൃത്തിയായി കിടക്കാൻ സഹായിക്കും. മൂന്നാഴ്ച കഴിയുമ്പോൾ ബ്രോയിലർ ഫിനിഷർ നൽകിത്തുടങ്ങും.

7–8 ആഴ്ചയാണ് ഇറച്ചിത്താറാവുകളെ സാധാരണ വളർത്തുക. അതിനു ശേഷം ഇറച്ചിയായി വിൽക്കാം. താറാവുകളെ തൊലി പൊളിച്ച് ഡ്രസ് ചെയ്യാറില്ല. പകരം, ചൂടുവെള്ളത്തിൽ മുക്കി തൂവലുകൾ പിഴുതുകളയുകയാണ് ചെയ്യുന്നത്. ചർമത്തിൽ അവശേഷിക്കുന്ന ചെറു രോമങ്ങൾ തീയുപയോഗിച്ച് കരിച്ചു കളയും. ശേഷം കഴുകി വൃത്തിയാക്കി ഉള്ളിലുള്ളവ നീക്കം ചെയ്യും. ഒപ്പം വാലിനു മുകളിലെ എണ്ണ ഗ്രന്ഥിയും നീക്കം ചെയ്യും. തുടർന്നാണ് ചെറു കഷണങ്ങളാക്കുന്നത്. 56 ദിവസം പ്രായമുള്ള ഒരു താറാവിൽനിന്ന് ശരാശരി 2.1 കിലോഗ്രാം ഇറച്ചി ലഭിക്കും. 

ഇറച്ചിത്താറാവുകളുടെ ജീവിതചക്രം വിഡിയോ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com