ADVERTISEMENT

ചിയാന്‍ വിക്രം, സംവിധായകനും തിരക്കഥാകൃത്തും മനസ്സിൽ കാണുന്ന കഥാപാത്രമായി പരകായ പ്രവേശം നടത്തുന്ന നടൻ. അതിന് അതിർവരമ്പുകളില്ല, കഥാപാത്രത്തിന്റെ പൂർണതയിൽ എത്താൻ ഏതറ്റംവരെയും പോകും. പട്ടിണി കിടക്കും, വേണമെങ്കിൽ മരണത്തോടു വരെ മല്ലിടും. അത്തരമൊരു ‘ബാലികേറാമല’യാണ് തങ്കലാൻ. കമൽഹാസന്റെ സ്വപ്നപദ്ധതിയായ ‘മരുതുനായക’ത്തിന്റെ മൂന്ന് മിനിറ്റ് ഗ്ലിംപ്സ് കണ്ട് കോരിത്തരിച്ചവർക്ക് രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള വിരുന്നാണ് പാ.രഞ്ജിത്തും വിക്രവും തങ്കലാനിലൂടെ ഒരുക്കിവച്ചിരിക്കുന്നത്. ഉശിരുകൊടുത്തുള്ള അഭിനയവും തഴക്കം ചെന്ന മേക്കിങും കൊണ്ടൊരു വിഷ്വൽ ട്രീറ്റ് തന്നെയാണ് ‘തങ്കലാൻ’.

ഫിക്‌ഷനും ചരിത്രവും ഇടകലർത്തിയൊരു കഥയാണ് സിനിമയുടേത്. 1800കളാണ് കഥാ പശ്ചാത്തലം. അവിടെയുള്ള വെപ്പുർ ഗ്രാമത്തിൽ പരിയാസ് എന്ന ഗോത്ര വിഭാഗത്തിൽപെട്ടവരാണ് തങ്കലാനും കൂട്ടരും. ഭാര്യ ഗൻഗമ്മയും അഞ്ച് മക്കളുമായി വയലിൽ പണിയെടുത്ത് അടിമകളെപ്പോലുള്ള ജീവിതമാണ് നയിക്കുന്നത്. വയലിടം സ്വന്തമാണെങ്കിലും അവിടെ നിന്നു കിട്ടുന്ന വരുമാനമെല്ലാം അവിടെയുള്ള നാട്ടുഭരണാധികാരിക്കു സ്വന്തമാണ്. 

തലമുറകളായി സ്വർണവേട്ട നടത്തുന്നവരാണ് തങ്ങളെന്നാണ് തങ്കലാൻ വിശ്വസിക്കുന്നത്. ഭൂതവും പ്രേതവുമൊക്കെ അതിഥികളായെത്തുന്ന മുത്തച്ഛന്മാരുടെ വീര പഴംകഥകൾ തന്റെ മക്കളോടും തങ്കലാൻ ഇടയ്ക്കിടെ പറയാറുണ്ട്. അങ്ങ് ദൂരെ കാടിനു നടുവിലായുള്ള ആനമലയ്ക്കടുത്ത് ഇപ്പോഴും സ്വർണമുണ്ടെന്നും പ്രകൃതിയുടെ സ്വത്തായ ഈ പൊന്നിനെ കാക്കാൻ ആർതി എന്നൊരു യക്ഷി കാവലായുണ്ടെന്നുമാണ് കഥ.

ഇതേ കഥ വിശ്വസിക്കുന്ന മറ്റൊരാളുകൂടിയുണ്ട്. ബ്രിട്ടിഷുകാരനായ ക്ലെമെന്റ്. തനിക്കൊപ്പം സ്വർണം കണ്ടെത്താൻ കൂടെ വന്നാൽ അടിമത്തത്തിൽ നിന്നും രക്ഷിക്കാമെന്ന് തങ്കലാന് ക്ലെമെന്റ് വാക്കു കൊടുക്കുന്നു. തുടർന്ന് തങ്കലാനും ക്ലെമെന്റും കോലാറിലേക്കു തിരിക്കുന്നിടത്താണ് സിനിമയുടെ കഥ അതിന്റെ പ്രധാന പ്ലോട്ടിലേക്കെത്തുന്നത്. തങ്കലാൻ സ്വർണം കണ്ടെത്തുമോ? ഇവരെ നേരിടാൻ വനയക്ഷിയായ ആർതി എത്തുമോ? അതോ ക്ലെമെന്റും കൂട്ടരും തങ്കലാനെ ചതിക്കുമോ? മാജിക്കൽ റിയലിസത്തിലൂടെ കഥ പറഞ്ഞുപോകുന്ന ആദ്യ പകുതി പ്രേക്ഷകനെ ഉദ്വേഗം കൊള്ളിപ്പിക്കും.

thangalaan

തങ്കാലാനും കുടുംബവും ആ ഗോത്രവർഗവും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ ആദ്യ പകുതി. പ്രത്യേകിച്ചും തങ്കലാനും ഭാര്യ ഗൻഗമ്മയും തമ്മിലുള്ള സ്നേഹം എത്ര മനോഹരമായാണ് സംവിധായകൻ ദൃശ്യവത്കരിക്കുന്നത്. പ്രകടനം കൊണ്ട് കരുത്തുപകര്‍ന്ന് മുന്നേറുന്ന സിനിമയെന്ന് തങ്കലാനെ ഒരുപരിധി വരെ വിശേഷിപ്പിക്കാം.

സ്വർണ ഖനിയിലേക്കു പോകുന്ന രണ്ടാം പകുതി പക്ഷേ പിടിമുറുക്കുന്നില്ല, അത് നിരാശാജനകമാണ്. കഥാപാത്രങ്ങൾ അഭിമുഖീകരിക്കുന്ന ഭ്രമാത്മകതയും അൽപ്പം അലോസരപ്പെടുത്തുന്നു. കഥാപാത്രങ്ങൾ കടുകട്ടി തമിഴ് സംസാരിക്കുന്നതിനാൽ, ഡയലോഗുകൾ പിന്തുടരുന്നത് എളുപ്പമല്ല, തിയറ്ററുകളിൽ സബ്ടൈറ്റില്‍ ഇല്ല എന്നതും ഒരു പോരായ്മയാണ്. കൂടാതെ സിങ്ക് സൗണ്ട് ഉപയോഗിച്ചതും വിനയായി. അവരുടെ ഭാഷ പിന്തുടരാനും വികാരങ്ങൾ മനസ്സിലാക്കാനും പ്രയാസപ്പെടും. തിരക്കഥയിൽ ചില ചോദ്യങ്ങൾ തുറന്നു വിട്ടിട്ടുണ്ട്. സിനിമ കഴിയുമ്പോൾ ചില അടിസ്ഥാന ആശങ്കകൾ പോലും പരിഹരിക്കപ്പെടാതെ അവശേഷിക്കുന്നു, അത് പ്രേക്ഷകരുടെ പരിഗണനയ്ക്ക് വിടാൻ മനഃപൂർവം ചെയ്തതാകാം. പാ. രഞ്ജിത്തിനൊപ്പം തമിൾ പ്രഭയാണ് സഹ എഴുത്തുകാരൻ.

തങ്കലാൻ പോസ്റ്റർ
തങ്കലാൻ പോസ്റ്റർ

തങ്കലാൻ തീർച്ചയായും ഒരു ദൃശ്യവിസ്മയമാണ് -അഭിനയം, വസ്ത്രധാരണം, കലാ സംവിധാനം, സംഗീതം, ഛായാഗ്രഹണം, മേക്കിങ് എല്ലാം ഒന്നിനൊന്നു മികച്ചു നിൽക്കുന്നു. പക്ഷേ തിരക്കഥയാണ് പ്രശ്നം. ‌നമുക്ക് അറിയാവുന്ന ചരിത്രകഥയെ ഫിക്‌ഷനിലൂടെ അവതരിപ്പിക്കുമ്പോൾ യാഥാര്‍ഥ്യത്തിനപ്പുറം നിൽക്കുന്ന കാഴ്ചകൾ കൊണ്ടുവരാൻ ശ്രമിക്കണം. വിഷ്വല്‍ ഇഫക്ട്സുകൾക്കും വലിയ പ്രാധാന്യമില്ല. ഇവിടെ പക്ഷേ അഭിനയ പ്രകടനത്തിനും മേക്കിങിനുമാണ് സംവിധായകൻ ഊന്നൽ കൊടുത്തത്. ഇഴഞ്ഞുനീങ്ങുന്ന രണ്ടാം പകുതി ചിലപ്പോഴൊക്കെ ഡോക്യുമെന്ററി ആഖ്യാനത്തിലേക്കും വഴിമാറുന്നു. കൂടാതെ പാ. രഞ്ജിത്തിന്റെ സ്ഥിരം രാഷ്ട്രീയവും സിനിമയിൽ ആവശ്യമില്ലാതെ കൊണ്ടുവന്നതും ഗുണം ചെയ്തില്ല. എന്നിരുന്നാലും, ജിവി പ്രകാശ് കുമാറിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ചിത്രത്തെ ഒരു പരിധിവരെ ഉയർത്തുന്നു.

സിനിമയിൽ ​ഞെട്ടിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ നിരവധി നിമിഷങ്ങളുണ്ട്. തങ്കലാനായി വിക്രം വീണ്ടും വിസ്മയിപ്പിക്കുന്നു. വൈകാരിക രംഗങ്ങളായാലും ആക്ഷൻ രംഗങ്ങളായാലും, വിക്രം കടന്നുപോകുന്ന ഓരോ വികാരങ്ങളും നിങ്ങള്‍ക്കും ഒരു അനുഭവമാകും. വിക്രം കഴിഞ്ഞാൽ പിന്നെ എടുത്തുപറയേണ്ടത് പാർവതിയെക്കുറിച്ചാണ്. സ്ത്രീകൾ ആദ്യമായി ബ്ലൗസ് ധരിക്കുന്നൊരു രംഗമുണ്ട്. അതിൽ പാർവതിയുടെ ചലനങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി അവരുടെ കഴിവ് എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ. ഇനിയും ഇതിലും വലിയ കഥാപാത്രങ്ങള്‍ പാർവതിയെ തേടിയെത്തട്ടെ.

ആ കാലഘട്ടത്തിലെ തമിഴ് ഭാഷയാണ് സിനിമയിലുടനീളം ഇവർ പറയുന്നത്. ശരീരഭാഷയ്ക്കൊപ്പം ഡയലോഗും പറയുക എന്നത് അത്ര എളുപ്പമുളള ഒന്നല്ല. വിക്രത്തിനും പാർവതിക്കുമൊപ്പം പശുപതി, ഹരികൃഷ്ണൻ, വിക്രത്തിന്റെ മക്കളായി എത്തിയവർ ഇവരെല്ലാം ഗംഭീരമായി. ആർതിയായെത്തുന്ന മാളവിക മോഹനൻ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു. ആക്‌ഷൻ രംഗങ്ങളിലും മാളവിക നീതിപുലർത്തി. ക്ലെമെന്റ് എന്ന ബ്രിട്ടിഷുകാരനായെത്തിയ നടൻ ഡാനിയലും കൃത്യമായ കാസ്റ്റിങ് ആയിരുന്നു.

കിഷോര്‍ കുമാറിന്റെ ഛായാഗ്രഹണം സിനിമയുടെ മറ്റൊരു കരുത്താണ്. സെൽവ ആർ‍‍‍‍‍‍‍.െക. ആണ് എഡിറ്റിങ്. 156 മിനിറ്റില്‍ നിന്നും സിനിമയുടെ ദൈർഘ്യം കുറച്ചെങ്കിൽ കുറച്ചുകൂടി നന്നായേനെ.

പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കു വേണ്ടി ശബ്ദമുയർത്തുന്ന സംവിധായകനാണ് പാ.രഞ്ജിത്ത്. സാമൂഹിക നീതി, ജാതി അടിച്ചമർത്തൽ, വിവേചനം തുടങ്ങിയ വിഷയങ്ങൾ പലപ്പോഴും അദ്ദേഹത്തിന്റെ സിനിമകളിൽ കടന്നുവരുന്നു. തങ്കലാനും വ്യത്യസ്തനല്ല. കമേഴ്സ്യൽ ട്രീറ്റ്മെന്റ് ഒട്ടും തന്നെയില്ലെങ്കിൽപ്പോലും ഈ സിനിമ മികച്ച തിയറ്റർ അനുഭവം സമ്മാനിക്കും.

English Summary:

Thangalaan review: Vikram and Parvathy Thiruvoth delivers a spellbinding performance in this Pa Ranjith film

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com