പാമ്പുകടിയേറ്റ് മരണം; നഷ്ടപരിഹാര നടപടിയിൽ ഇളവ്

Mail This Article
തിരുവനന്തപുരം ∙ വനത്തിനു പുറത്ത് പാമ്പുകടിയേറ്റു മരിക്കുന്നവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം ലഭിക്കാൻ ചികിത്സ നടത്തിയ റജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷനറുടെ സർട്ടിഫിക്കറ്റും വനംവകുപ്പ് സ്വീകരിക്കും.
നിലവിൽ സിവിൽ സർജൻ റാങ്കിൽ കുറയാത്ത സർക്കാർ മെഡിക്കൽ ഓഫിസറുടെ സാക്ഷ്യപത്രം നിർബന്ധമായിരുന്നു.ഇതിൽ ഭേദഗതി വരുത്താൻ മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. സർക്കാർ മെഡിക്കൽ ഓഫിസറുടെയോ ചികിത്സിച്ച റജിസ്റ്റേഡ് ഡോക്ടറുടെയോ സാക്ഷ്യപത്രം അപേക്ഷയ്ക്കൊപ്പം നൽകിയാൽ മതി.
വനത്തിന് പുറത്ത് പാമ്പു കടിയേറ്റുള്ള മരണം സംഭവിച്ചാൽ ആശ്രിതർക്ക് 2 ലക്ഷം രൂപയും വനത്തിനുള്ളിൽ പാമ്പുകടിയേറ്റു മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപയുമാണ് നഷ്ടപരിഹാരം. ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്.
വനത്തിനുള്ളിലുള്ള മരണങ്ങളിൽ നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകുമ്പോൾ, സിവിൽ സർജൻ റാങ്കിൽ കുറയാത്ത സർക്കാർ മെഡിക്കൽ ഓഫിസറുടെ സാക്ഷ്യപത്രം നിർബന്ധമാണ്. ഇതിൽ മാറ്റം വരുത്തിയിട്ടില്ല.
English Summary: Compensation for Snake bite death