ADVERTISEMENT

ഗാസ ∙ മധ്യ ഗാസയിലെ അഭയാർഥി ക്യാംപുകളിൽ ഇസ്രയേൽ സേന ആക്രമണം ശക്തമാക്കിയതോടെ ഇന്നലെ 54 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു. സവെയ്ദ, ബുറേജ്, നുസ്റിയേത്ത്, ദെയ്ർ അൽ ബലാ ക്യാംപുകളിൽ അതിരൂക്ഷമായ ആക്രമണം ഉണ്ടായി. ഗാസയ്ക്ക് ആവശ്യമായ ജലത്തിന്റെ 94 ശതമാനവും ഇസ്രയേൽ തടഞ്ഞതോടെ അഭയാർഥി ക്യാംപുകൾ കടുത്ത പ്രതിസന്ധി നേരിടുന്നു. മിക്ക ക്യാംപുകളിലും വൻമാലിന്യക്കൂമ്പാരം നീക്കം ചെയ്യാതെ കിടക്കുന്നു. റഫയിലേക്ക് ഇസ്രയേൽ ടാങ്കുകൾ കൂടുതൽ കടന്നുകയറ്റം നടത്തി. ഉയർന്ന സ്ഥലങ്ങളിൽ നിലയുറപ്പിച്ച് അവ ആക്രമണം നടത്തുകയാണ്. 

തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ സേന കുഴിച്ചുമൂടിയ 12 മൃതദേഹങ്ങൾ പലസ്തീൻ ആരോഗ്യപ്രവർത്തകർ പുറത്തെടുത്ത് ശരിയായ രീതിയിലുള്ള സംസ്കാരം നടത്തി. 

ഇപ്പോഴത്തെ സംഘർഷത്തിനു തുടക്കമിട്ട ഒക്ടോബർ 7 ആക്രമണത്തിൽ പങ്കെടുത്തയാൾ ഉൾപ്പെടെ 2 ഇസ്‍ലാമിക് ജിഹാദ് കമാൻഡർമാരെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ഹമാസ് പ്രവർത്തകരുടെ ഒട്ടേറെ തുരങ്കങ്ങൾ കണ്ടെത്തി തകർത്തതായും പറഞ്ഞു. ഇതേസമയം, വെടിനിർത്തൽ ചർച്ചകളിൽ പങ്കെടുക്കാനായി ഇസ്രയേലിന്റെ പുതിയ സംഘം കയ്റോയിലെത്തിയിട്ടുണ്ട്. 

കോൺഗ്രസിനെ അഭിസംബോധന ചെയ്യാൻ യുഎസിനു തിരിക്കുന്നതിനു തൊട്ടു മുൻപ് പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹു ദക്ഷിണ ഗാസയിലെ ഇസ്രയേൽ സേനയെ സന്ദർശിച്ചു. ഇതിനു തൊട്ടുമുൻപ് തീവ്ര വലതുപക്ഷ നേതാവും ദേശീയ സുരക്ഷാ മന്ത്രിയുമായ ഇത്താവർ ബെൻ ഗവിർ അൽ അഖ്സ പള്ളി സന്ദർശിച്ചത് വെടിനിർത്തൽ ചർച്ചയെ ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്. 

തെക്കൻ ഇസ്രയേലിലെ അതിർത്തി ഗ്രാമങ്ങളിലേക്ക് ഇസ്‍ലാമിക് ജിഹാദ് റോക്കറ്റ് ആക്രമണം നടത്തി. ഗാസയിൽ സഹായം എത്തിക്കാൻ അനുവദിച്ചാൽ ആക്രമണം നിർത്താമെന്ന് ഹിസ്ബുല്ലയുടെ ഒരു മുതിർന്ന നേതാവ് പറഞ്ഞതായി റിപ്പോർട്ടുണ്ട്. 

ഗാസയിൽ സംഘർഷം തുടരുന്നത് വലിയ മാനുഷിക പ്രതിസന്ധിക്കിടയാക്കുമെന്ന ആശങ്ക ഇന്ത്യ യുഎൻ രക്ഷാസമിതിയിൽ അറിയിച്ചു. 

∙ ഗാസയിൽ മരിച്ച പലസ്തീൻകാരുടെ എണ്ണം 38,848 ആയി. പരുക്കേറ്റവർ 89,459. 

English Summary:

Heavy attack in Gaza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com